പി രാജീവിനായി വോട്ട് ചോദിച്ച് മേജർ രവി
Last Updated:
'താന്‍ വേദിയില്‍ എത്തിയതില്‍ പലരുടെയും നെറ്റിയില്‍ ചുളിവ് കാണുന്നുണ്ട്'
കൊച്ചി: എറണാകുളം ലോക്സഭാ മണ്ഡലത്തിലെ ഇടത് സ്ഥാനാർഥി പി രാജീവിനായി വോട്ട് ചോദിച്ച് സംവിധായകൻ മേജർ രവി. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്തുകൊണ്ടാണ് രാജീവിന് വോട്ട് ചോദിച്ച് മേജര്‍ രവി പ്രസംഗിച്ചത്. ഒരു രാജ്യസഭാ എംപിക്ക് എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് കാണിച്ചു തന്ന വ്യക്തിയാണ് രാജീവെന്നും അദ്ദേഹം മികച്ച ഭൂരിപക്ഷത്തില്‍ ലോക്സഭയിലെത്തണമെന്നും മേജര്‍ രവി പറഞ്ഞു. താന്‍ വേദിയില്‍ എത്തിയതില്‍ പലരുടെയും നെറ്റിയില്‍ ചുളിവ് കാണുന്നുണ്ട്. എന്നാല്‍ രാജീവ് തനിക്ക് സഹോദരനെ പോലെയാണ്. അദ്ദേഹം രാജ്യസഭ അംഗമായപ്പോള്‍ അദ്ദേഹത്തിന്‍റെ പ്രവര്‍ത്തികളെ ഫോളോ ചെയ്തിട്ടുണ്ട്. പല രാജ്യസഭാ എംപിമാരും പെന്‍ഷന്‍ കാശ് വാങ്ങാന്‍ മാത്രം പോകുന്നവരാണ്. എന്നാല്‍ രാജീവ് അങ്ങനെയല്ലെന്നും മേജര്‍ രവി പറഞ്ഞു.
രാജീവിനെ തെരഞ്ഞെടുത്താല്‍ നാടിന് എന്ത് ഗുണമുണ്ടാകും എന്നതാണ് താന്‍ എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ കാരണം. ഇന്ത്യയെ സ്നേഹിക്കുന്ന വ്യക്തിയാണ് താന്‍. തനിക്ക് വേണ്ടത് ജനങ്ങള്‍ക്ക് ഉപകരിക്കുന്ന മന്ത്രിമാരും എംഎല്‍എമാരും എംപിമാരുമാണെന്നും മേജര്‍ രവി വ്യക്തമാക്കി. ലോക്സഭാ എംപിമാര്‍ പോലും 90 ചോദ്യങ്ങള്‍ ചോദിച്ചാല്‍ വലിയ കാര്യമാണെന്നിരിക്കെ 798 ചോദ്യങ്ങള്‍ രാജ്യസഭയില്‍ ഉന്നയിച്ച വ്യക്തിയാണ് രാജീവ്. അദ്ദേഹം ഓരോ ദിവസവും ജനങ്ങള്‍ക്ക് വേണ്ടി പാര്‍ലമെന്‍റില്‍ ഉണ്ടായിരുന്നു. രാജീവിന് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തുക്കുമെന്ന് ഉറപ്പ് ഉള്ളതുകൊണ്ടാണ് അദ്ദേഹത്തിന് വേണ്ടി താന്‍ വോട്ട് ചോദിക്കുന്നതെന്നും മേജര്‍ രവി പറഞ്ഞു. പി രാജീവ് എറണാകുളം മണ്ഡലത്തില്‍നിന്ന് വലവിയ ഭൂരിപക്ഷത്തോടെ വിജയിച്ച് എംപി സ്ഥാനത്ത് എത്തട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
advertisement
ബിജെപി അനുഭാവിയായി അറിയപ്പെട്ടിരുന്ന മേജര്‍ രവി ഇടത് വേദിയില്‍ സിപിഎം സ്ഥാനാർഥിക്ക് വേണ്ടി വോട്ട് ചോദിച്ചത് കൗതുകമായി. നേരത്തെ മേജര്‍ രവി നടത്തിയിരുന്ന പല പരാമര്‍ശങ്ങളും വിവാദമായിരുന്നു. എന്നാല്‍ സമീപ കാലത്ത് ഇതില്‍ നിന്ന് വ്യത്യസ്തമായ നിലപാായിരുന്നു മേജര്‍ രവി സ്വീകരിച്ചിരുന്നത്. ഇതിന് കാരണം ചോദിച്ചപ്പോള്‍ പ്രളയം തന്നെ പല പാഠങ്ങളും പഠിപ്പിച്ചു എന്നായിരുന്നു അന്ന് മേജര്‍ രവിയുടെ പ്രതികരണം. എങ്കിലും ഇടത് വേദിയില്‍ മേജര്‍ രവി പങ്കെടുക്കുന്നത് ഇതാദ്യമാണ്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 11, 2019 8:46 PM IST