ഡോക്‌ടർ വന്ദന ദാസ് കൊലപാതകം; പ്രതി സന്ദീപിന് ജീവപര്യന്തം
- Published by:meera_57
- news18-malayalam
Last Updated:
കൊല്ലം അഡിഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. രണ്ടു ദിവസങ്ങൾക്ക് മുൻപ് വാദം പൂർത്തിയായ കേസിൽ ഇന്നാണ് വിധി പ്രസ്താവിച്ചത്
ഡോക്‌ടർ വന്ദന ദാസ് കൊലപാതക കേസിൽ പ്രതി സന്ദീപിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. കൂടാതെ ഇയാൾ ഒരു ലക്ഷം രൂപ പിഴയുമടയ്ക്കണം. കൊല്ലം അഡിഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. രണ്ടു ദിവസങ്ങൾക്ക് മുൻപ് വാദം പൂർത്തിയായ കേസിൽ ഇന്നാണ് വിധി പ്രസ്താവിച്ചത്.
വന്ദനയുടെ കൊലപാതകം അപൂർവങ്ങളിൽ അപൂർവമായ കേസായി കണക്കാക്കണമെന്നും പ്രസക്തമായ വ്യവസ്ഥകൾ പ്രകാരം പരമാവധി ശിക്ഷ നൽകണമെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രതാപ് ജി. പടിക്കൽ വാദം പൂർത്തിയായ ശേഷം കോടതിയെ അറിയിച്ചിരുന്നു.
കുറ്റവാളി പശ്ചാത്താപം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഇയാളെ ആശ്രയിച്ചു ജീവിക്കുന്നവരുമുണ്ട് എന്നും പ്രതിഭാഗം വാദിച്ചു. അമ്മയെ സംരക്ഷിക്കാൻ താൻ മാത്രമേ ഉള്ളൂ എന്നത് കൊണ്ട് കുറഞ്ഞ ശിക്ഷ നൽകണം എന്ന് പ്രതി കോടതിമുൻപാകെ അഭ്യർത്ഥിച്ചു. ഡ്യൂട്ടിയിലുള്ള ഒരു പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്താൻ ശ്രമിക്കൽ, തെളിവ് നശിപ്പിക്കൽ, പൊതുപ്രവർത്തകന്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ എന്നിവയുൾപ്പെടെ ഐപിസിയിലെ എട്ട് വകുപ്പുകൾ പ്രകാരം കോടതി ശിക്ഷ വിധിച്ചിരുന്നു.
advertisement
ആരോഗ്യ സേവന സ്ഥാപനങ്ങൾ (അക്രമവും സ്വത്ത് നാശനഷ്ടവും തടയൽ) നിയമത്തിലെ പ്രസക്തമായ വ്യവസ്ഥകൾ പ്രകാരവും ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തി. ബുദ്ധിമാന്ദ്യമുള്ള വ്യക്തികൾക്ക് നിയമപരമായ പ്രതിരോധം നൽകുന്ന ഐപിസി സെക്ഷൻ 84 പ്രകാരം പ്രതിക്ക് സംരക്ഷണം ലഭിക്കാൻ അർഹതയില്ലെന്ന് ജഡ്ജി നിരീക്ഷിച്ചു. പ്രതിഭാഗം ഉന്നയിച്ച മാനസികാസ്വാസ്ഥ്യം സംബന്ധിച്ച വാദം കോടതി തള്ളിയിരുന്നു.
കോട്ടയം ജില്ലയിലെ കടുത്തുരുത്തിക്കടുത്തുള്ള മുട്ടുചിറയിലെ മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളായ ഡോ. വന്ദന ദാസ് (23) എംബിബിഎസ് പൂർത്തിയാക്കി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായി ജോലി ചെയ്തു വരവെയാണ് സംഭവം.
advertisement
2023 മെയ് 10 ന് പുലർച്ചെ കുടവട്ടൂരിനടുത്തുള്ള ചെറുകരക്കോണം നിവാസിയായ സന്ദീപിനെ പൂയപ്പള്ളി പോലീസ് വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുവന്നു. പ്രോസിക്യൂഷൻ പറയുന്നതനുസരിച്ച്, ഇയാൾ പെട്ടെന്ന് അക്രമാസക്തനാവുകയും, ഡ്രസ്സിംഗ് റൂമിൽ നിന്ന് സർജിക്കൽ കത്രിക പിടിച്ചുപറിക്കുകയും ആശുപത്രി ജീവനക്കാരെ ആക്രമിക്കുകയും ചെയ്തു.
സംഭവത്തിൽ ഡോ. വന്ദനയ്ക്ക് തല മുതൽ കാലു വരെ 23 കുത്തേറ്റു. പോലീസ് ഉദ്യോഗസ്ഥരും ആശുപത്രി ജീവനക്കാരും ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. ഡോ. വന്ദനയെ ആദ്യം കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും, അവിടെ നിന്നും തിരുവനന്തപുരത്തേക്ക് മാറ്റുകയുമായിരുന്നു. അവിടെ വച്ച് അവർ മരിച്ചതായി പ്രഖ്യാപിച്ചു. തുടർന്ന് കേസ് അന്വേഷണത്തിനായി ക്രൈംബ്രാഞ്ചിന് കൈമാറി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Mar 21, 2026 11:21 AM IST










