തിരുവനന്തപുരം/ കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ചോദ്യം ചെയ്യുന്നത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മാറ്റിവച്ചു. രവീന്ദ്രന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ചോദ്യം ചെയ്യൽ മാറ്റിയത്.
വീഡിയോ കോൺഫറൻസ് വഴി ചോദ്യം ചെയ്യേണ്ടന്നാണ് ഇഡിയുടെ തീരുമാനം. ശിവശങ്കറിന്റെ സാന്നിധ്യത്തിൽ രവീന്ദ്രനെ വെള്ളിയാഴ്ച ചോദ്യം ചെയ്യാനായിരുന്നു ഇഡിയുടെ നീക്കം. കോവിഡ് ഭേദമായശേഷം രവീന്ദ്രനെ ശിവശങ്കറിന്റെ സാന്നിധ്യത്തിൽ ചോദ്യം ചെയ്യാനാണ് തീരുമാനം.
ചോദ്യം ചെയ്യാൻ വെള്ളിയാഴ്ച കൊച്ചിയിലെ ഓഫീസിലെത്തണമെന്ന് ഇഡി നേരത്തെ സി എം രവീന്ദ്രന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇന്ന് നടത്തിയ കോവിഡ് പരിശോധനയിൽ അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഐടി വകുപ്പിലെ ഇടപാടുകളുമായി ബന്ധപ്പെട്ട് വിശദാംശങ്ങൾ ചോദിച്ചറിയാനാണ് ഇഡി നോട്ടീസ് നല്‍കിയിരിന്നത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ അറസ്റ്റിലായതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖനായ സി എം രവീന്ദ്രനെ ചോദ്യം ചെയ്യാൻ ഇ ഡി വിളിപ്പിച്ചത്. കോവിഡ് പോസിറ്റീവായ സാഹചര്യത്തിൽ രവീന്ദ്രന് ക്വറന്റീനിൽ പ്രവേശിക്കേണ്ടിവരും.
കഴിഞ്ഞ ദിവസമാണ് ചോദ്യം ചെയ്യലിന് വെള്ളിയാഴ്ച ഹാജരാകണമെന്ന് കാട്ടി ഇഡി സി എം രവീന്ദ്രന് നോട്ടീസയച്ചത്. രവീന്ദ്രനെതിരെ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷും മൊഴി നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ ശിവശങ്കറിനെ കൂടാതെ തനിക്ക് ബന്ധമുണ്ടായിരുന്ന വ്യക്തി സി എം രവീന്ദ്രനായിരുന്നെന്നായിരുന്നു മൊഴി. ശിവശങ്കറും സി.എം. രവീന്ദ്രനും തമ്മിലുള്ള ഇടപാടകളും നേരത്തെ വിവാദമായിരുന്നു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സി എം രവീന്ദ്രനെ വിളിച്ചു വരുത്തി ഇഡി മൊഴിയെടുക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cm pinarayi vijayan, Enforcement Directorate, Kerala Gold Smuggling, M sivasankar