സി.എം. രവീന്ദ്രന്റെ വരുമാനവും സ്വത്തും തമ്മിൽ പൊരുത്തക്കേട്; കൂടുതൽ രേഖകളുമായി തിങ്കളാഴ്ച ഹാജരാകാൻ നോട്ടീസ്
- Published by:Rajesh V
- news18-malayalam
Last Updated:
രവീന്ദ്രൻ്റെ സ്വത്ത്, ബിസിനസ് സംബന്ധിച്ചുള്ള വിവരങ്ങൾ ഇഡി ശേഖരിച്ചിരുന്നു. എന്നാൽ ഇതുമായി പൊരുത്തപ്പെടുന്നതല്ല രവീന്ദ്രൻ ഹാജരാക്കിയ വരുമാനം സംബന്ധിച്ച കണക്കുകൾ.
കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ രണ്ടു ദിവസമായി 26 മണിക്കൂർ ചോദ്യം ചെയ്തെങ്കിലും പല കാര്യങ്ങൾക്കും വ്യക്തമായ ഉത്തരം നൽകാൻ രവീന്ദ്രന് കഴിഞ്ഞിട്ടില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വിലയിരുത്തൽ. രവീന്ദ്രൻ്റെ സ്വത്ത്, ബിസിനസ് സംബന്ധിച്ചുള്ള വിവരങ്ങൾ ഇഡി ശേഖരിച്ചിരുന്നു. എന്നാൽ ഇതുമായി പൊരുത്തപ്പെടുന്നതല്ല രവീന്ദ്രൻ ഹാജരാക്കിയ വരുമാനം സംബന്ധിച്ച കണക്കുകൾ. കൂടുതൽ രേഖകൾ എന്തെങ്കിലും ഹാജരാക്കാനുണ്ടെങ്കിൽ തിങ്കളാഴ്ച എത്തിക്കണം എന്ന് നിർദ്ദേശം നൽകി.
ഊരാളുങ്കൽ സൊസൈറ്റിയുടെ കരാറുകൾ, വിദേശയാത്രയുടെ രേഖകൾ എന്നിവ രവീന്ദ്രൻ ഹാജരാക്കിയിരുന്നില്ല. ഇതും തിങ്കളാഴ്ച നൽകണം. സ്വപ്ന, ശിവശങ്കർ എന്നിവരുമായി ഔദ്യോഗികമല്ലാതെ ഒരു ഇടപാടും നടത്തിയിട്ടില്ലെന്ന മുൻ നിലപാട് ഇന്നലെയും രവീന്ദ്രൻ ആവർത്തിച്ചു. സർക്കാറിൻ്റെ കെ- ഫോൺ, ലൈഫ്മിഷൻ അടക്കമുള്ള കരാറുകളിൽ താൻ ഇടപെട്ടിട്ടില്ലെന്നും രവീന്ദ്രൻ ഇഡിയ്ക്ക് മൊഴി നൽകി.
advertisement
മുൻപ് മൂന്ന് പ്രാവശ്യവും ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഒഴിഞ്ഞ രവീന്ദ്രൻ നാലാം വട്ടം വിളിച്ചപ്പോഴാണ് ഇഡിക്ക് മുന്നിൽ ഹാജരായത്. നവംബർ 6ന് ആദ്യം നോട്ടീസയച്ചപ്പോൾ കോവിഡ് ബാധിച്ചുവെന്ന മറുപടി നൽകി ഒഴിഞ്ഞുമാറി. കോവിഡാനന്തര രോഗങ്ങൾ ചൂണ്ടിക്കാട്ടി നവംബർ 27 നും ഹാജരായില്ല. ഈ സാഹചര്യത്തിലാണ് ഡിസംബർ 10 ന് ഹാജരാകാൻ മൂന്നാം വട്ടം നോട്ടീസയച്ചു. അന്നും ആരോഗ്യ പ്രശ്നം ചൂണ്ടിക്കാട്ടി രവീന്ദ്രൻ ആശുപത്രിയിൽ അഡ്മിറ്റായി. രവീന്ദ്രൻ്റെയും ഭാര്യയുടെയും പേരിലുള്ള സ്വത്ത് വിവരങ്ങളുടെ രേഖകൾ ഹാജരാക്കണമെന്നും ഇഡി ആവശ്യപ്പെട്ടിരുന്നു.
advertisement
ഇതിനിടെ വടകരയിൽ രവീന്ദ്രനുമായി ബന്ധപ്പെട്ട സ്ഥാപനങ്ങിൽ ഇഡി പരിശോധന നടത്തി വിവരങ്ങൾ ശേഖരിച്ചു. സി.എം. രവീന്ദ്രൻ്റെ സ്വത്ത് വിവരങ്ങൾ തേടി രജിസ്ട്രേഷൻ വകുപ്പിന് ഇഡി കത്തയയ്ക്കുകയും ചെയ്തു. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ മേഖലാ ഓഫീസുകൾക്കാണ് കത്തയച്ചത്. ഇത്തരത്തിൽ രവീന്ദ്രൻ്റെ പണമിടപാടും സ്വത്തുക്കളും സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ച ശേഷമാണ് ചോദ്യം ചെയ്തത്.
advertisement
സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ സി.എം.രവീന്ദ്രൻ പല പ്രാവശ്യം വിളിച്ചതായി നേരത്തെ കണ്ടെത്തിയിരുന്നു. സ്വപ്നയുടെ മൊഴിയിലും ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ശിവശങ്കർ അല്ലാതെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ആരെല്ലാമായി പരിചയമുണ്ടെന്ന ചോദ്യത്തിനാണ് സ്വപ്ന സി.എം.രവീന്ദ്രൻ്റെ പേര് പരാമർശിച്ചത്. യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട് വിസ സ്റ്റാമ്പിങ്ങിനായാണ് രവീന്ദ്രൻ വിളിച്ചതെന്നാണ് സ്വപ്ന മൊഴി നൽകിയത്.
എന്നാൽ കെ- ഫോൺ അടക്കമുള്ള സർക്കാർ പദ്ധതികളിൽ രവീന്ദ്രൻ ഇടപെട്ടതായും സൂചനയുണ്ട്. ഇദ്ദേഹത്തിന് ചില ബിനാമി ബിസിനസുകൾ ഉണ്ടെന്നും ഇഡി സംശയിക്കുന്നു. ശിവശങ്കറുമായി വളരെ അടുത്ത ബന്ധമാണ് സി.എം.രവീന്ദ്രനുള്ളത്. ശിവശങ്കർ കസ്റ്റഡിയിലുള്ളപ്പോൾ തന്നെ ഇരുവരെയും ഒരുമിച്ച് ചോദ്യം ചെയ്യാനായിരുന്നു ഇഡിയുടെ ലക്ഷ്യം. എന്നാൽ രവീന്ദ്രൻ ഒഴിഞ്ഞു മാറിയതോടെ ആ ശ്രമം പാളി. അതിനെത്തുടർന്നാണ് രവീന്ദ്രനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ഇഡി തയ്യാറായത്. തിങ്കളാഴ്ചത്തെ ചോദ്യം ചെയ്യൽ രവീന്ദ്രന് നിർണ്ണായകമാണ്.
advertisement
അതിനാൽ കരുതലോോടെയാകും രവീന്ദ്രനും എത്തുക.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 19, 2020 7:01 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സി.എം. രവീന്ദ്രന്റെ വരുമാനവും സ്വത്തും തമ്മിൽ പൊരുത്തക്കേട്; കൂടുതൽ രേഖകളുമായി തിങ്കളാഴ്ച ഹാജരാകാൻ നോട്ടീസ്