കൊച്ചി: ഭീകര ബന്ധം സംശയിച്ച യുഎഇ പൗരനെ വിട്ടയക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് സഹായിച്ചെന്ന സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ തെറ്റെന്ന് തെളിയിയ്ക്കുന്ന രേഖകള്‍ പുറത്ത്. സര്‍ക്കാര്‍ ഇടപെടലല്ല മറിച്ച് നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് യുഎഇ പൗരനെ വിട്ടയച്ചതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.
2017 ജൂലൈയിലാണ് യുഎഇ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഗസാന്‍ മുഹമ്മദ് അലാവി ഇന്ത്യയില്‍ പ്രവര്‍ത്തനാനുമതിയില്ലാത്ത സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയിലായത്. സിഐഎസ്എഫ് നെടുമ്പാശേരി പോലീസിന് ഇദ്ദേഹത്തെ കൈമാറുകയും കേസെടുക്കുകയും ചെയ്തു. എന്നാല്‍ ഇദ്ദേഹത്തിനുവേണ്ടി യുഎഇ കോണ്‍സുലേറ്റ് നല്‍കിയ സത്യവാങ്മൂലം അങ്കമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പരിശോധിയ്ക്കുകയും ജാമ്യം നല്‍കുകയും ചെയ്തു. തുടർന്ന് നാടുവിട്ടു.
പിന്നീട് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗസാന്‍ അലാവി ഹൈക്കോടതിയെ സമീപിച്ചു. 2019 ലാണ് ഹൈക്കോടതി കേസ് റദ്ദാക്കിയത്. മുന്‍ അഡ്വക്കേറ്റ് ജനറൽ കെപി ദണ്ഡപാണിയുടെ നിയമസ്ഥാപനമായ ദണ്ഡപാണി അസോസിയേറ്റ്‌സ് ആയിരുന്നു ഇദ്ദേഹത്തിന് നിയമസഹായം നല്‍കിയത്.
Also Read- 'നിരോധിതഫോൺ ഉപയോഗിച്ച യുഎഇ പൗരനെ വിട്ടയയ്ക്കാൻ മുഖ്യമന്ത്രി ഇടപെട്ടു'; സ്വപ്ന സുരേഷ്
വിദേശപൗരനെ നാടുവിടാന്‍ മുഖ്യമന്ത്രി സഹായിച്ചെന്നാണ് സ്വപ്‌ന സുരേഷിന്റെ ആരോപണം. എന്നാല്‍ ഇദ്ദേഹത്തിനു വേണ്ടി സ്വപ്‌ന സുരേഷ് സ്വന്തം കൈപ്പടിയില്‍ തയ്യാറാക്കിയ സത്യവാങ്മൂലമാണ് യുഎഇ കോണ്‍സുലേറ്റിനായി കോടതിയില്‍ സമര്‍പ്പിച്ചത്.
യുഎഇ സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥനായ ഗസാന്‍ സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് കുടുംബത്തോടൊപ്പം കേരളത്തിലെത്തിയത്. ഇദ്ദേഹം രാജ്യത്തുവച്ച് ഫോണ്‍ ഉപയോഗിച്ചതിന് തെളിവില്ല. ഫോണ്‍ കൊണ്ടുവന്നത് യാദ്യശ്ചികമെന്ന് കരുതാമെന്ന് ഹൈക്കോടതി ഉത്തരവിലും വ്യക്തമാക്കുന്നു. സംഭവത്തിന് തീവ്രവാദ നിറം പകരുകയും മുഖ്യമന്ത്രിയെ വലിച്ചിഴയ്ക്കുകയും ചെയ്യുന്നത് ദുരുദ്ദേശപരമാണെന്നുമാണ് സിപിഎം കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്.
ഭീകരവാദ ബന്ധം സംശയിച്ച് പിടിയിലായ ആളെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് വിട്ടയച്ചുവെന്നാണ് സ്വപ്ന സുരേഷ് ആരോപിച്ചത്. രാജ്യത്ത് നിരോധിച്ച സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ച യുഎഇ പൌരനെ കുറ്റവിമുക്തനാക്കാൻ മുഖ്യമന്ത്രി കൂട്ടുനിന്നു. കൊറിയൻ നിർമ്മിത തുറൈയ്യ എന്ന ഫോൺ കൈവശം വെച്ചു എന്ന സംഭവത്തിൽ സി ഐ എസ് എഫ് ഇയാൾക്കെതിരെ പരാതി നൽകിയിരുന്നു. തീവ്രവാദത്തിന് ഉപയോഗിക്കുന്ന സാറ്റലൈറ്റ് ഫോണാണ് തുറൈയ്യ എന്നാണ് ആരോപണം.
മകളുടെ ബിസിനസ് താൽപര്യം തടസപ്പെടാതിരിക്കാൻ വേണ്ടിയാണ് മുഖ്യമന്ത്രി ഇക്കാര്യത്തിൽ ഇടപെട്ടതെന്നായിരുന്നു സ്വപ്ന പറഞ്ഞത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Chief Minister Pinarayi Vijayan, Cm pinarayi vijayan, Swapna suresh, Swapna Suresh Gold Smuggling