ഓൺലൈനിൽ മയക്കുമരുന്ന് ഓർഡർ ചെയ്ത ഋഷിരാജ് സിങ്ങിനുണ്ടായ അനുഭവം
Last Updated:
കൊച്ചി: നാടകീയമായി കുറ്റവാളികളെ പിടികൂടി വാർത്തകളിൽ ഇടംനേടിയിട്ടുള്ള ആളാണ് ഋഷിരാജ് സിങ്. സംസ്ഥാന വ്യാപകമായി ലഹരിമരുന്ന് പിടികൂടുന്നതിന് ഊർജിതമായ ഇടപെടലാണ് ഇപ്പോൾ അദ്ദേഹം നടത്തുന്നത്. ഇതിന്‍റെ ഭാഗമായി ഓൺലൈനിലെ ലഹരിമരുന്ന് വിൽപനയെക്കുറിച്ച് അറിഞ്ഞ ഋഷിരാജ് സിങ് മറ്റൊരാളുടെ പേരിൽ അത് ഓർഡർ ചെയ്തു. ലഹരി മരുന്ന് ഓൺലൈനിലൂടെ വരുത്തി പ്രതിയെ പിടികൂടാമെന്നായിരുന്നു അദ്ദേഹം കരുതിയത്. എന്നാൽ ദിവസങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഋഷിരാജ് സിങ് നൽകിയ മേൽവിലാസത്തിൽ പാഴ്സൽ എത്തി. എന്നാൽ ഡോക്ടറുടെ കുറിപ്പടിയോടെ മാത്രം ക്യാൻസർ രോഗികൾക്ക് നൽകുന്ന ഗുളിക പ്രതീക്ഷിച്ച ഋഷിരാജിന് ലഭിച്ച 'ലഹരി മരുന്ന്' വെറും കാൽസ്യം സപ്ലിമെന്‍റ് പൌഡറായിരുന്നുവെന്ന് മാത്രം. കൊച്ചിയിൽ നടത്തിയ വൻ ലഹരിമരുന്ന് വേട്ടയുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ വിളിച്ചുകൂട്ടിയ വാർത്താസമ്മേളനത്തിൽ ഋഷിരാജ് സിങ് തന്നെയാണ് ഈ കഥ വിവരിച്ചത്.
സംസ്ഥാനത്ത് ചില ഗുളികകൾ വ്യാപകമായി ലഹരിമരുന്നായി ഉപയോഗിക്കുന്നുണ്ട്. ഡോക്ടറുടെ കുറിപ്പടിയോടെ മാത്രം നൽകേണ്ട വേദനസംഹാരികളും ഉറക്കഗുളികകളുമാണ് ഇത്തരത്തിൽ ദുരുപയോഗം ചെയ്യുന്നത്. ചില ഓൺലൈൻ വെബ്സൈറ്റുകൾ മുഖേനയും മെഡിക്കൽ സ്റ്റോറുകളിലൂടെയുമാണ് ഇത്തരം മരുന്നുകളുടെ വിൽപന നടക്കുന്നത്. മെഡിക്കൽ സ്റ്റോറുകളിൽ പരിശോധനയ്ക്കെത്തിയപ്പോൾ അവർ ഇതിനെതിരെ സമരവുമായി രംഗത്തിറങ്ങുകയായിരുന്നു. വഴിയരികിൽപ്പോലും ഇത്തരം ഗുളികകൾ വിൽക്കുന്നതായുള്ള വിവരം ലഭിച്ചിട്ടുണ്ട്.
കേരളത്തിലെ വിവിധ പാഴ്സൽ കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിൽ സംശയകരമായ ഗുളികകൾ പിടികൂടിയിട്ടുണ്ട്. വിശദമായ പരിശോധനയിലൂടെ മാത്രമേ ഇവയിൽ ലഹരിമരുന്ന് കണ്ടന്‍റ് അടങ്ങിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുകയുള്ളുവെന്നും ഋഷിരാജ് സിങ് പറഞ്ഞു. ഇത്തരം ലഹരിമരുന്നുകൾക്കെതിരെ ശക്തമായ അവബോധം സൃഷ്ടിക്കാനായില്ലെങ്കിൽ മറ്റൊരു ദുരന്തത്തിന് കേരളം സാക്ഷിയാകുമെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Oct 07, 2018 7:05 PM IST







