കോട്ടയം: എക്സൈസിനെ കബളിപ്പിച്ച് സമാന്തര ബാർ നടത്തിയ ആൾ പിടിയിൽ. കോട്ടയം പാലായ്ക്ക് സമീപം നീലൂരിൽ ആണ് കുഞ്ഞച്ചൻ സമാന്തരമായി ബാർ നടത്തിയത്. നീലൂർ വല്യാത്ത് വീട്ടിൽ വർക്കി ജോസഫ് എന്ന കുഞ്ഞച്ചൻ ആണ് എക്സൈസിനെ പറ്റിച്ച് ഇതുവരെ ബാർ മാതൃകയിൽ സമാന്തര മദ്യ വിൽപ്പന തകൃതിയായി നടത്തിയത്.
ബിവറേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റ് വഴി ലഭ്യമാകുന്ന മദ്യം വാങ്ങിയാണ് കുഞ്ഞച്ചൻ ബാർ മാതൃകയിൽ മദ്യ കച്ചവടം നടത്തിയത്. വീട്ടിൽ എത്തുന്നവർക്ക് ഒരു പെഗ് മദ്യത്തിന് 100 രൂപയാണ് കുഞ്ഞച്ചൻ ഈടാക്കിയത്. വീട്ടിൽ മാത്രമായിരുന്നില്ല കുഞ്ഞച്ചന്റെ മദ്യക്കച്ചവടം. നീലൂർ മേഖലയിലെ ആളുകൾ ആവശ്യപ്പെട്ടാൽ അവിടെ പോയി മദ്യം നൽകുന്ന രീതിയും കുഞ്ഞച്ചൻ നടത്തിയിരുന്നു.
പാലാ എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ബി ആനന്ദരാജും സംഘവും ചേർന്ന് നടത്തിയ പട്രോളിംഗിനിടയിലാണ് കുഞ്ഞച്ചനെ എക്സൈസ് പിടികൂടുന്നത്. എക്സൈസ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കുഞ്ഞച്ചനെ കഴിഞ്ഞ ദിവസങ്ങളായി നിരീക്ഷിച്ചുവരികയായിരുന്നു. ഇതിനിടെയാണ് നിർണായകമായ അറസ്റ്റ് ഉണ്ടായത്.
നീലൂരിലെ വീട്ടിൽ വച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്. പിടികൂടുമ്പോൾ കച്ചവടം ലക്ഷ്യമാക്കി കൈവശം കരുതിയ 1.450ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും എക്സൈസ് കണ്ടെടുത്തു. എക്സൈസ് റെയ്ഡ് നടത്താൻ എത്തിയപ്പോൾ കുഞ്ഞച്ചൻ മറ്റൊരാൾക്ക് മദ്യ വിൽപന നടത്തുന്ന തിരക്കിലായിരുന്നു. കുഞ്ഞച്ചന്റെ പക്കൽ നിന്നും മദ്യം വാങ്ങാനെത്തിയ രാമപുരം പല്ലാട്ട് വീട്ടിൽ സാജൻ.വി.തോമസിനെതിരെയും എക്സൈസ് കേസ് രജിസ്റ്റർ ചെയ്തു.
You may also like:കോട്ടയത്ത് ഗുണ്ടകൾ പൊലീസിനെ ആക്രമിച്ച സംഭവം; ഒരാൾ അറസ്റ്റിൽ; 5 പേർക്കെതിരെ കേസ്
സാജന്റെ പേരിൽ 15 c r/w 63 വകുപ്പ് പ്രകാരം ആണ് കേസ് എടുത്തത്. കുഞ്ഞച്ചൻ മദ്യം വിറ്റ വകയിൽ സംഭവസ്ഥലത്തുനിന്നും 9750 രൂപയും എക്സൈസ് സംഘം പിടിച്ചെടുത്തു. തൊണ്ടി മുതൽ എന്ന നിലയിലാണ് ഈ പണം എക്സൈസ് പിടികൂടിയത്. എക്സൈസ് ഉദ്യോഗസ്ഥരായ ടോബിൻ അലക്സ് , ഷെബിൻ ടി മാർക്കോസ്, പ്രണവ് വിജയ് , ഡ്രൈവർ സന്തോഷ് കുമാർ ടി.ജി. എന്നിവരും റെയ്ഡിൽ പങ്കെടുത്തു.
You may also like:ഈരാറ്റുപേട്ടയില്‍ വാറ്റുചാരായം വിറ്റ ജോണ്‍ ഹോനായി എക്‌സൈസ് പിടിയില്‍
ലോക്ക്ഡൗൺ പ്രഖ്യാപിച്ചതു മുതൽ ഈ സാഹചര്യം മുതലെടുത്ത് ഈ മേഖലയിൽ വ്യാപകമായി വ്യാജ വാറ്റ് വിൽപന നടന്നിരുന്നു. കോട്ടയത്തിന്റെ കിഴക്കൻ മേഖലയായ ഈരാറ്റുപേട്ടയിലും നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ ദിവസം ജോൺ ഹോനായി എന്നറിയപ്പെടുന്ന ആളെ തീക്കോയി മേഖലയിൽ നിന്ന് എക്സൈസ് മദ്യവില്പനക്ക് പിടികൂടിയിരുന്നു.
ഇയാൾക്കൊപ്പം മിൽമ കുഞ്ഞ് എന്ന പേരിലറിയപ്പെടുന്ന ആളും എക്സൈസിന്റെ പിടിയിലായിരുന്നു. ഇതിന് രണ്ടാഴ്ച മുൻപാണ് ഈരാറ്റുപേട്ടയിൽ തന്നെ ജിമ്മൻ സുനി എന്നറിയപ്പെടുന്ന വ്യാജവാറ്റുകാരനെ പോലീസ് പിടികൂടിയത്. ഇയാൾ ജിം കേന്ദ്രീകരിച്ച് വ്യാജമദ്യ വിൽപ്പന നടത്തുകയായിരുന്നു.
മുൻ മിസ്റ്റർ കോട്ടയം കൂടിയായിരുന്നു ജിമ്മൻ സുനി. മുണ്ടക്കയം മേഖലയിൽ ബിവറേജസ് ഔട്ട്ലെറ്റ് തന്നെ മദ്യ വിൽപനയുടെ പ്രധാന കേന്ദ്രമായി മാറിയിരുന്നു. ഇവിടെനിന്നും ഉദ്യോഗസ്ഥർ 1000 ലിറ്റർ മദ്യം കടത്തിയത് എക്സൈസ് അന്വേഷിച്ചുവരികയാണ്. ഇവിടുത്തെ ഉദ്യോഗസ്ഥർക്കെതിരെ എല്ലാം അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.