കോട്ടയം: തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലിരിക്കെ മരിച്ച 12 വയസുകാരി മരിച്ച സംഭവത്തില്‍ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം. പത്തനംതിട്ട പെരുനാട് സ്വദേശിയായ അഭിരാമിയാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. കുട്ടിക്ക് പനിയുണ്ടെന്ന് പറഞ്ഞിട്ടും ഇന്ന് രാവിലെ പോലും ഡോക്ടര്‍മാര്‍ കാര്യമായി പരിഗണിച്ചില്ലെന്നും മാതാവ് ആരോപിച്ചു.
പെരുനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും കൃത്യമായ പ്രാഥമിക ചികിത്സ കിട്ടിയില്ല. പരിമിതിയുണ്ടെന്ന് ജീവനക്കാര്‍ പറഞ്ഞതായി അഭിരാമിയുടെ അമ്മ പറയുന്നു. തുടര്‍ന്നായിരുന്നു മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. പേ വിഷബാധയ്ക്ക് എതിരെ മൂന്നു ഡോസ് വാക്സീന് എടുത്തിട്ടും കുട്ടി അതീവ ഗുരുതരാവസ്ഥയിലായിരുന്നു.
Also Read-പത്തനംതിട്ട റാന്നിയില്‍ തെരുവുനായയുടെ കടിയേറ്റ 12 കാരി മരണത്തിന് കീഴടങ്ങി
ഓഗസ്റ്റ് 14 നാണ് പത്തനംതിട്ട പെരുനാട് സ്വദേശിയായ അഭിരാമിക്ക് നായയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ശരീരത്തില്‍ ഏഴിടത്ത് അഭിരാമിക്ക് കടിയേറ്റിരുന്നു. പല്ലിനു പുറമേ നഖം കൊണ്ടുള്ള മുറിവുകളും ഉണ്ടായിട്ടുണ്ട്. ഞരമ്പുകള്‍ക്ക് അടക്കം ഗുരുതര പരിക്ക് ഉണ്ടായിരുന്നു.
പോസ്റ്റ്മോര്‍ട്ടം നടപടി വേണ്ടെന്ന് വീട്ടുകാര്‍ പറഞ്ഞതിനെ തുടര്‍ന്ന് ഒഴിവാക്കി. പൂനയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച കുട്ടിയുടെ ശരീരശ്രവങ്ങളുടെ പരിശോധനാഫലം ഇന്ന് വൈകിട്ടോടെ ലഭിച്ചേക്കും. പരിശോധന ഫലം ലഭിച്ച ശേഷം മാത്രമേ കുട്ടിയില്‍ പേവിഷബാധ സ്ഥിരീകരിക്കാനാവു.
Also Read-കോട്ടയം പൊന്‍കുന്നത്ത് കുറുക്കന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്
രാവിലെ പാല് വാങ്ങാന്‍ പോകുമ്പോഴായിരുന്നു സംഭവം. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച അഭിരാമിയുടെ പിന്നാലെ എത്തിയ നായ കൈകാലുകളിലും മുഖത്തും വലതുകണ്ണിനോട് ചേര്‍ന്നഭാഗത്തും കടിക്കുകയായിരുന്നു.
രണ്ടുദിവസം മുമ്പ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാട്ടിയതിനെ തുടര്‍ന്ന് കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരം ചികിത്സയ്ക്കാരി പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിരുന്നു. ഇന്ന് ഉച്ചയ്ക്ക് 1.40 ഓടെയാണ് അഭിരാമിയുടെ മരണം സ്ഥിരീകരിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Dog bite, Pathanamthitta, Stray dog attack