ഫസൽ വധക്കേസിലെ തുടരന്വേഷണം; കുടുംബാംഗങ്ങൾക്കിടയിൽ വ്യത്യസ്ത നിലപാട്
- Published by:Naseeba TC
- news18-malayalam
Last Updated:
തുടരന്വേഷണം ഉത്തരവിട്ട കോടതിനടപടിയെ ഫസലിന്റെ സഹോദരങ്ങൾ സ്വാഗതം ചെയ്യുമ്പോൾ വ്യത്യസ്തമായ നിലപാടാണ് ഭാര്യക്ക് ഉള്ളത്
കണ്ണൂർ: തലശേരി ഫസൽ വധക്കേസിൽ തുടരന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടപ്പോൾ കുടുംബാംഗങ്ങൾക്കിടയിൽ വ്യത്യസ്ത നിലപാട്. കോടതിവിധി വിധി ഫസലിന്റെ സഹോദരങ്ങളായ അബ്ദുൽ സത്താറും അബ്ദുറഹ്മാനും സ്വാഗതം ചെയ്തപ്പോൾ ഭാര്യ വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചത്.
ഫസൽ വധക്കേസിൽ സിബിഐ അന്വേഷണം ശരിയായ ദിശയിൽ അല്ല പോയതെന്ന് കരുതുന്നതായി ഫസലിന്റെ ജ്യേഷ്ഠസഹോദരൻ അബ്ദുൾ റഹ്മാൻ ന്യൂസ് 18 നോട് പറഞ്ഞു. തുടരന്വേഷണം ആവശ്യപ്പെട്ടപ്പോൾ പല കോണുകളിൽനിന്ന് ഭീഷണി ഉയർന്നു. കൊലയ്ക്ക് പിന്നിൽ ആർഎസ്എസ് ആണെന്നാണ് ഉറച്ച് വിശ്വസിക്കുന്നത്. മറ്റൊരു കേസിൽ പിടിയിലായ പ്രതികൾ പോലീസിനോട് അത് തുറന്നു സമ്മതിച്ചിട്ടുണ്ടെന്ന് അബ്ദുൽ റഹ്മാൻ പറഞ്ഞു
ഫസലിനോട് പ്രദേശത്തെ ആർഎസ്എസ് പ്രവർത്തകർക്ക് വിദ്വേഷം ഉണ്ടായിരുന്നു. അതാണ് കൊലയിലേക്ക് കലാശിച്ചതെന്നാണ് സഹോദരങ്ങളുടെ നിലപാട്. അതേസമയം സിബിഐയുടെ അന്വേഷണം തൃപ്തികരം ആണെന്നാണ് ഭാര്യ മറിയുവിന്റെ നിലപാട്.
advertisement
ഏതു സാഹചര്യത്തിലാണ് സഹോദരൻ അബ്ദുൽ സത്താർ തുടരന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത് എന്ന് അറിയില്ല. ഫസൽ മരിക്കുമ്പോൾ അദ്ദേഹം വിദേശത്ത് ആയിരുന്നുവെന്നും മാറിയു പറയുന്നു.
കാരായി രാജനെയും ചന്ദ്രശേഖരനെയും പ്രതിയാക്കിയത് തങ്ങൾ ആവശ്യപ്പെട്ടിട്ടല്ല. ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിലാണ് അവർ പ്രതികളാണെന്ന് കണ്ടെത്തിയത്. ആര് പ്രതികളായാലും ഫസലിന് നീതി ലഭിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും മറിയു ന്യൂസ് 18 നോട് പറഞ്ഞു.
ഫസലിന്റെ സഹോദരൻ അബ്ദുൽ സത്താർ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്. തുടരന്വേഷണം ആവശ്യമില്ലെന്ന സിബിഐ വാദം കോടതി തള്ളി. കൊലപാതകത്തിനു പിന്നിൽ ആർഎസ്എസ് ആണെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഹർജി.
advertisement
You may also like:മയക്കുമരുന്ന് നൽകി പതിനെട്ടുകാരിയെ പീഡിപ്പിച്ചു: കൂടുതൽ ഇരകളുണ്ടെന്ന് പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
ഫസലിനെ കൊലപ്പെടുത്തിയത് ആര്‍എസ്എസ് പ്രവർത്തകരാണെന്ന് മുൻ ആര്‍എസ്എസ് പ്രവർത്തകൻ സുബീഷ് വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടർന്നാണ് ഫസലിന്റെ സഹോദരൻ കോടതിയെ സമീപിച്ചത്.
കേസിൽ സിപിഎം നേതാക്കൾ വിചാരണ നേടുകയാണ്. ഇരിങ്ങാലക്കുട സ്വദേശിയായ ആർ എസ് എസ് പ്രചാരകൻ ഉൾപ്പടെയുള്ളവർ ചേർന്ന് ഫസലിനെ കൊലപ്പെടുത്തിയെന്നായിരുന്നു ആർ എസ് എസ് പ്രവർത്തകൻ സുബീഷിന്റേത് എന്ന പേരില്‍ പുറത്തുവന്ന വെളിപ്പെടുത്തൽ. സിപിഎം പ്രവർത്തകരായ പടുവിലായിയിലെ കെ മോഹനൻ, കണ്ണവത്തെ പവിത്രൻ എന്നിവരെ വധിച്ച കേസുകളിലെ പ്രതി മാഹി ചെമ്പ്ര സ്വദേശി സുബീഷ് എന്ന കുപ്പി സുബീഷ് ഒരു ആർ എസ് എസ് നേതാവുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഫസൽ വധക്കേസ് സംബന്ധിച്ച് വെളിപ്പെടുത്തലുണ്ടായത്. ഈ സംഭാഷണം തന്റേതല്ലെന്ന് പിന്നീട് സുബീഷ് വ്യക്തമാക്കിയിരുന്നു.
advertisement
You may also like:കടം വീട്ടാൻ സഹായം നൽകാമെന്നു വാഗ്ദാനം ചെയ്ത് ആളുകളിൽ നിന്നും ലക്ഷങ്ങൾ പിരിച്ചെടുത്ത തട്ടിപ്പുകാരൻ അറസ്റ്റിൽ
ഫസലിനെ വധിച്ചതു താനുൾപ്പടെ ആർ എസ് എസ് സംഘമാണെന്നു മോഹനൻ വധക്കേസിൽ പൊലീസ് ചോദ്യം ചെയ്യലിനിടെ സുബീഷ് വെളിപ്പെടുത്തുന്നതിന്റെ വിഡിയോയും ഫസലിന്‍റെ സഹോദരൻ അബ്ദുൽ സത്താർ കോടതിയിൽ സമർപ്പിച്ചിരുന്നു. പൊലീസിന്‍റെ സമ്മർദത്തിന് വഴങ്ങിയാണ് സുബീഷ് പിന്നീട് മൊഴി മാറ്റിയതെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.
advertisement
തലശ്ശേരി ജെ ടി റോഡിൽ 2006 ഒക്ടോബർ 22ന് പുലർച്ചെയാണ് ഫസൽ കൊല്ലപ്പെടുന്നത്. സിപിഎം വിട്ട് എസ്ഡിപിഐയിൽ ചേർന്ന ഫസലിനെ വധിച്ച കേസിൽ സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാരായി രാജൻ, ഏരിയ കമ്മിറ്റി അംഗം കാരായി ചന്ദ്രശേഖരൻ എന്നിവരും പ്രതികളായിരുന്നു. കേസ് പിന്നീട് സിബിഐ ഏറ്റെടുത്തു. സിബിഐ അന്വേഷണം നടക്കുന്നതിനിടെ 2012 ല്‍ ഇരുവരും കോടതിയില്‍ കീഴടങ്ങി. ഒന്നര വര്‍ഷത്തോളം ജയിലിലായിരുന്ന ഇരുവരും 2013 നവംബറിലാണ് ജാമ്യത്തില്‍ പുറത്തിറങ്ങുന്നത്. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുത്, അന്വേഷണത്തെ സ്വാധീനിക്കരുത് തുടങ്ങിയ നിബന്ധനകളോടെയാണ് ഇവര്‍ക്ക് കോടതി ജാമ്യം നല്‍കിയത്. തുടര്‍ന്ന് ഇവര്‍ എറണാകുളം ജില്ലയിലാണ് താമസം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 08, 2021 8:44 AM IST


