11 വർഷം മുമ്പ് കാണാതായ 7 പവനോളം സ്വർണം അയൽവാസിക്ക് 9 വർഷം മുമ്പ് സൗജന്യമായി കൊടുത്ത അലമാരയിൽ
- Published by:Sarika N
- news18-malayalam
Last Updated:
അയൽവാസി സൗജന്യമായി നൽകിയ അലമാരയിൽ നിന്നും കണ്ടെടുത്ത സ്വർണാഭരണങ്ങളാണ് വർഷങ്ങൾക്കുശേഷം ഉടമസ്ഥന് തിരിച്ചു നൽകിയത്
ഇടുക്കി: വിശ്വസ്തതയുടെ മാതൃകയായി കട്ടപ്പന വെള്ളയാംകുടി സ്വദേശി മരോട്ടിശേരിൽ ബാബുവും കുടുംബവും. അയൽവാസി സൗജന്യമായി നൽകിയ അലമാരയിൽ നിന്നും കണ്ടെടുത്ത സ്വർണാഭരണങ്ങളാണ് വർഷങ്ങൾക്കുശേഷം ബാബു ഉടമസ്ഥന് തിരിച്ചു നൽകിയത്.
മുമ്പ് ബാബുവിന്റെ അയൽവാസിയായിരുന്ന വെള്ളയാംകുടി കൈനിക്കുന്നേൽ ജിജോ എന്ന അധ്യാപകൻ്റെ അമ്മ ഉപയോഗിച്ചിരുന്നതാണ് ഈ അലമാര. 11 വർഷം മുമ്പാണ് ജിജോയുടെ അമ്മ ഒരു അപകടത്തെ തുടർന്ന് മരിച്ചത്. അമ്മയുടെ മരണശേഷം ഈ ആഭരണങ്ങൾക്കായി ജിജോ തിരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല.
ഒൻപത് വർഷം മുമ്പാണ് അന്ന് അയൽവാസിയായിരുന്ന ബാബുവിന് ജിജോ അലമാര സൗജന്യമായി നൽകിയത്. അലമാരയുടെ ഒരു ചെറിയ അറയിൽ ഒളിഞ്ഞിരുന്ന ഏഴു പവനോളം സ്വർണാഭരണങ്ങളും പണവുമാണ് ബാബു ഉടമയ്ക്ക് തിരികെ നൽകിയത്. ഒൻപത് വർഷം മുൻപ് വീട് വിറ്റ് ഫ്ലാറ്റിലേക്ക് മാറിയപ്പോഴാണ് ജിജോ ബാബുവിന് പഴയൊരു സ്റ്റീൽ അലമാര നൽകിയത്.
advertisement
കാലപ്പഴക്കം ചെന്ന അലമാരയുടെ ഉള്ളിലെ ഒരു അറ തുറക്കാൻ പറ്റില്ലായിരുന്നു. അതിനാൽ കഴിഞ്ഞ ദിവസം അത് ഇളക്കിയെടുക്കാൻ ബാബു തീരുമാനിച്ചു. അറ ഇളക്കി മാറ്റിയപ്പോഴാണ് അതിന്റെ പിൻവശത്തെ തട്ടിൽ തിളങ്ങുന്ന ആഭരണങ്ങൾ കണ്ടത്. ഏഴു പവനോളം വരുന്ന മാല, വള, കമ്മൽ, കൊന്ത എന്നിവയും 7,000 രൂപയുമാണ് (നിരോധിച്ച പഴയ നോട്ട്) അതിലുണ്ടായിരുന്നത്.
സ്വർണം കണ്ടയുടൻ ബാബു ജിജോയെ വിവരം അറിയിച്ചു. ഒടുവിൽ വർഷങ്ങൾക്കിപ്പുറം അമ്മയുടെ ഓർമ്മകൾ ബാബുവിലൂടെ ജിജോയുടെ കൈകളിൽ സുരക്ഷിതമായി തിരിച്ചെത്തി. കട്ടപ്പന നഗരസഭാ കൗൺസിലർ ബീന സിബിയുടെ സാന്നിധ്യത്തിലായിരുന്നു ഈസ്റ്റർ ദിനത്തിൽ ആഭരണങ്ങൾ കൈമാറിയത്. നിലവിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം സ്വന്തം വീട് വിറ്റ് വാടകവീട്ടിൽ കഴിയുകയാണ് ബാബുവും കുടുംബവും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Idukki,Kerala
First Published :
Apr 06, 2026 9:04 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
11 വർഷം മുമ്പ് കാണാതായ 7 പവനോളം സ്വർണം അയൽവാസിക്ക് 9 വർഷം മുമ്പ് സൗജന്യമായി കൊടുത്ത അലമാരയിൽ









