മകളുടെ പിറന്നാള്‍ ദിവസത്തില്‍ ഭാഗ്യദേവത തുണച്ചപ്പോള്‍ പാലക്കാട് പല്ലശ്ശനയിലെ ഹോട്ടല്‍ വ്യാപാരിക്ക് ലഭിച്ചത് 70 ലക്ഷം രൂപ. പല്ലശ്ശന അണക്കോട് വീട്ടില്‍ എച്ച്. ഷാജഹാനാണ് ബുധനാഴ്ച നറുക്കെടുത്ത കേരള സംസ്ഥാന ലോട്ടറിയുടെ അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ ലഭിച്ചത്.
തേങ്കുറിശ്ശി തില്ലങ്കാട്ടില്‍ ചെറുകിട ഹോട്ടല്‍ വ്യാപാരിയായ ഷാജഹാന്‍ എടുത്ത എട്ട് ടിക്കറ്റുകളിലൊന്നിനാണ് ഒന്നാംസമ്മാനം ലഭിച്ചത്.ഭാര്യ സജ്ന, മക്കളായ സഫുവാന്‍ (6), സിയാ നസ്രിന്‍ (5), സഫ്രാന്‍ (രണ്ടര) എന്നിവരടങ്ങുന്ന കുടുംബത്തില്‍ പിറന്നാള്‍ സമ്മാനമായാണ് ഭാഗ്യമെത്തിയത്. ചൊവ്വാഴ്ചയായിരുന്നു മകള്‍ സിയാ നസ്രിന്റെ പിറന്നാളെന്ന് ഷാജഹാന്‍ പറഞ്ഞു.
Also Read- അക്ഷയ AK 545 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?
ഒരാഴ്ചമുമ്പുമാത്രം ലോട്ടറിവ്യാപാരം തുടങ്ങിയ തില്ലങ്കാട്ടിലെ കൃഷ്ണന്‍ എന്നയാളില്‍ നിന്നാണ് ഷാജഹാന്‍ കഴിഞ്ഞ ദിവസം ടിക്കറ്റ് എടുത്തത്. ഇടയ്ക്കിടെ ഭാഗ്യക്കുറി എടുക്കാറുള്ള ഷാജഹാന് നേരത്തെ 5,000 രൂപവരെയുള്ള സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. കോഴിക്കോട് താമരശ്ശേരിയില്‍ വിറ്റ ടിക്കറ്റിനാണ് രണ്ടാംസമ്മാനമായ അഞ്ചുലക്ഷം രൂപ ലഭിച്ചിട്ടുള്ളത്.
തെരുവ് നായ കുറുകെ ചാടി അപകടം; ഗ്രാമപഞ്ചായത്ത് 4.48 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം
തൃശൂര്‍: നായ കുറുകെ ചാടി കാല്‍ ഓടിഞ്ഞ ബൈക്ക് യാത്രക്കാരന് 4.47 ലക്ഷം രൂപ ഗ്രാമപഞ്ചായത്ത് നഷ്ടപരിഹാരം (Compensation) നല്‍കണമെന്ന് സിരിജഗന്‍ കമ്മിറ്റി (Siri Jagan committee) ഉത്തരവിട്ടു. തെരുവ് നായകളുടെ അക്രമത്തിന് ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള സുപ്രീംകോടതി ഉത്തരവ് പ്രകാരമാണ് സിരിജഗന്‍ കമ്മിറ്റി രൂപീകരിച്ചത്.
Also Read- വയനാട്ടില്‍ 31 പേരെ കടിച്ച തെരുവുനായ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു; മറ്റു നായകളെയും പൂച്ചകളെയും കടിച്ചു
അന്തിക്കാട് ആലിനടുത്ത് സമീപത്തുവെച്ച് മണലൂര്‍ സ്വദേശി സണ്ണിയുടെ ബൈക്കിനു മുന്നിലാണ് നായ ചാടിയത്. കാല്‍ ഒടിഞ്ഞ സണ്ണിക്ക് 10 മാസം വിശ്രമിക്കേണ്ടി വന്നു. ഇപ്പോഴും പൂര്‍ണാരോഗ്യം വീണ്ടു കിട്ടിയിട്ടില്ല. ഇതുപരിഗണിച്ചാണ് കമ്മിറ്റി 4,47,947 രൂപ നഷ്ടപരിഹാരം നല്‍കാന്‍ അന്തിക്കാട് പഞ്ചായത്തിനോട് ആവശ്യപ്പെട്ടത്. തെരുവ് നായ്ക്കളുടെ ഉത്തരവാദിത്വം പഞ്ചായത്തിനാണെന്ന് കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
കാട്ടാനകള്‍ കൃഷി നശിപ്പിച്ചു; കടബാധ്യത മൂലം യുവ കര്‍ഷകന്‍ ജീവനൊടുക്കി
വയനാട് മാനന്തവാടിയില്‍ കൃഷിനാശം മൂലമുണ്ടായ കടബാധ്യതയെ തുടർന്നു യുവകർഷകൻ ജീവനൊടുക്കി. തിരുനെല്ലി പഞ്ചായത്തിലെ കോട്ടിയൂർ സ്വദേശി കെ.വി. രാജേഷ് (35) ആണു മരിച്ചത്. ചൊവ്വാഴ്ച രാത്രി വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ രാജേഷിനെ ഇന്നലെ രാവിലെ കോട്ടിയൂർ ബസ് സ്റ്റോപ്പിനു സമീപത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ബാങ്കുകളിൽ നിന്നും അയൽക്കൂട്ടങ്ങളിൽ നിന്നും സ്വകാര്യ വ്യക്തികളിൽ നിന്നും വായ്പ വാങ്ങി നടത്തിയ കൃഷി നശിച്ചു ഭീമമായ നഷ്ടം ഉണ്ടായിരുന്നു. കഴിഞ്ഞ വർഷം നടത്തിയ വാഴക്കൃഷി കാട്ടാനക്കൂട്ടം നശിപ്പിച്ചതും സാമ്പത്തിക നഷ്ടമുണ്ടാക്കി. ഈ വർഷം ചെയ്ത നെൽക്കൃഷിയും കാട്ടാന നശിപ്പിച്ചു. കടബാധ്യതയാണ് ആത്മഹത്യയ്ക്കു കാരണമെന്നു ബന്ധുക്കൾ പറഞ്ഞു. ഭാര്യ: പ്രേമ. മക്കൾ: വിജയ്, വിനോദ്, വിശ്വനി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.