തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോകോൾ ഓഫീസിലുണ്ടായ തീപിടിത്തത്തിനു പിന്നാലെ സംഭ സ്ഥലത്തെത്തിയ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കി. സെക്രട്ടേറിയറ്റ് വളപ്പിൽ നിന്നും മാധ്യമ പ്രവർത്തകരെ പുറത്താക്കണമെന്ന് നിർദ്ദേശിച്ച് ചീഫ് സെക്രട്ടറി നേരിട്ടെത്തിയതും നാടകീയ സംഭവങ്ങൾക്ക് വഴിവച്ചു.
തീ പിടിത്തത്തിൽ ദുരൂഹത ആരോപിച്ച് പ്രതിഷേധിച്ച ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി രാജേഷ് ഉൾപ്പെടെയുള്ളവരെയാണ് പൊലീസ് ആദ്യം അറസ്റ്റു ചെയ്തു നീക്കിയത്. ഇതിനു പിന്നാലെയാണ് മാധ്യമങ്ങളോട് സംസാരിച്ചതിനു പിന്നാലെ സംസ്ഥാന അധ്യക്ഷ കെ. സുരേന്ദ്രനെയും പൊലീസ് അറസ്റ്റു ചെയ്ത് നീക്കിയത്.
അതേസമയം സംഭവത്തിൽ ഒന്നും മറച്ചു വയാക്കാനില്ലെന്നും അന്വേഷണം നടത്തുമെന്നും ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത മാധ്യമ പ്രവർത്തകരോട് പറഞ്ഞു. സെക്രട്ടേറിയറ്റ് അകത്ത് നിങ്ങളെ കയറ്റി കഴിഞ്ഞാൽ ശരിയാകില്ല. ഒന്നും മറച്ചുവയ്ക്കാനില്ല. നിഷ്പക്ഷമായി അന്വേഷിക്കാം. കോൺഫറൻസ് ഹാളിൽ യോഗം നടക്കുമ്പോഴാണ് തീപടിത്തമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
ഇതിനു പിന്നാലെ സംഭവ സ്ഥലത്ത് എത്തിയ വി.എസ് ശിവകുമാർ എം.എൽ.എയെയും സെക്രട്ടേറിയറ്റിനുള്ളിലേക്ക് പ്രവേശിക്കാൻ പൊലീസ് അനുവദിച്ചില്ല. രേഖകൾ നശിപ്പിക്കാൻ വേണ്ടി തീപിടിത്തം മനപൂർവം സൃഷ്ടിച്ചതാണെന്ന് വി.എസ് ശിവകുമാർ ആരോപിച്ചു. സ്ഥലം എം.എൽ.എയെ സംഭവ സ്ഥലത്തേക്ക് കയറ്റി വിടാത്തത് ഗുരതര സാഹചര്യമാണെന്നും വി.എസ് ശിവകുമാർ പറഞ്ഞു.
എം.എൽ.എമാരായ വി.എസ് ശിവകുമാർ, വി.ടി. ബൽറാം എന്നിവരുടെ നേതൃത്വത്തിൽ കന്റോൺമെന്റ് ഗേറ്റിന് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Fire breakout, Gold Smuggling Case, K surendran, Ramesh chennitala, Secretariat