തിരുവനന്തപുരം: കല്ലമ്പലം തോട്ടയ്ക്കാട് കാറും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ചുപേർ മരിച്ചു. കാർ യാത്രികരായിരുന്ന കൊല്ലം ചിറക്കര സ്വദേശികളാണ് മരിച്ചത്. ഇതിൽ നാല് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. വിഷ്ണു, രാജീവ്, അരുൺ, സുധീഷ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. രണ്ടു പേർ അപകട സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. മറ്റ് മൂന്ന് പേർ ആശുപത്രിയിൽ വച്ചാണ് മരണത്തിന് കീഴടങ്ങിയത്. മരിച്ചവരുടെ മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളജും കല്നമ്പലത്തെ സ്വകാര്യ ആശുപത്രിയിലേക്കുമായി മാറ്റിയിരിക്കുകയാണ്.
Also Read-കളമശ്ശേരിയിലെ മർദ്ദനം: കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് മർദ്ദനമേറ്റ കുട്ടിയുടെ പിതാവ്
കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് അപകടം. കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്ന മീൻ കയറ്റി വന്ന ലോറിയും തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട കാർ ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. പ്രസ് സ്റ്റിക്കർ പതിച്ച വാഹനം എന്നു മാത്രമായിരുന്നു പൊലീസ് അറിയിച്ചത്. ഇവർ സ്റ്റുഡിയോ ജീവനക്കാരാണെന്നാണ് സൂചന. ഇടിയുടെ ആഘാതത്തിൽ കാറിന്‍റെ ഒരുവശത്ത് തീപിടിക്കുകയും ചെയ്തിരുന്നു. കാർ ഏതാണ്ട് പൂർണ്ണമായും തകർന്ന നിലയിലാണ്. അഞ്ചുപേരാണ് കാറിലുണ്ടായിരുന്നതെന്നാണ് സൂചന.അപകടം നടന്നയുടൻ തന്നെ പൊലീസ് ഫയർഫോഴ്സുമെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. നാട്ടുകാരുടെയും സഹായം ലഭിച്ചിരുന്നു.
കഴിഞ്ഞ ദിവസം ഉണ്ടായ മറ്റൊരു അപകടത്തിൽ അധ്യാപിക മരിച്ചിരുന്നു. സ്‌കൂട്ടറില്‍ കണ്ടെയ്‌നര്‍ ലോറി ഇടിച്ച് തിരൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ യുപി വിഭാഗം അധ്യാപിക ആലത്തിയൂര്‍ പൊയിലിശ്ശേരി ഗോപാലത്തില്‍ ഉദയഭാനുവിന്റെ ഭാര്യ ജയലതയാണ് (51) മരിച്ചത്.സ്‌കൂളില്‍ നിന്നും മടങ്ങുന്നതിനിടെ തിങ്കളാഴ്ച വൈകീട്ടായിരുന്നു അപകടം. കണ്ടെയ്‌നര്‍ ലോറി സ്‌കൂട്ടറില്‍ തട്ടി മറിഞ്ഞതിനെ തുടര്‍ന്ന് ജയലത റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഇവരുടെ ദേഹത്ത് ലോറിയുടെ പിന്‍ചക്രം കയറിയിറങ്ങി. ആലത്തിയൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഒപ്പമുണ്ടായിരുന്ന ഇതേ സ്‌കൂളിലെ അധ്യാപിക പൊയിലിശ്ശേരി ജയമന്ദിരത്തില്‍ ലതയെ( 42) സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Accident, Death, Kallambalam, Kerala