സർക്കാരിൻ്റെ ലക്ഷ്യം മദ്യവർജനം; മന്ത്രി എംബി രാജേഷ് മദ്യ ഉൽപ്പാദന കേന്ദ്രത്തിന്റെ ഉദ്ഘാടന വേദിയിൽ
- Published by:Sneha Reghu
- news18-malayalam
Last Updated:
മദ്യ നിരോധനം കേരളത്തിൽ സാധ്യമല്ലെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു
പാലക്കാട്: കേരളത്തിൽ മദ്യ വർജനം മാത്രമേ നടക്കുകയുള്ളൂവെന്ന് എക്സൈസ് മന്ത്രി എംബി രാജേഷ്. മദ്യ നിരോധനം കേരളത്തിൽ സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. മേനോൻപാറയിലെ മദ്യ ഉൽപ്പാദന കേന്ദ്രത്തിന്റെ ഉദ്ഘാടന വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭൂഗർഭ ജലം ഉപോഗിക്കില്ല. മലമ്പുഴ ഡാമിലെ വെള്ളമാണ് ഉപയോഗിക്കുക. അന്ധമായി എതിർക്കരുത്. നാടിന് ഗുണം ചെയ്യുന്ന കാര്യത്തെ എതിർക്കുതെന്നും മന്ത്രി വ്യക്തമാക്കി. ആശങ്കകളുണ്ടെങ്കിൽ എല്ലാം പരിഹരിച്ച് മുന്നോട്ട് പോകും. അതിനായി ചർച്ചകൾ നടത്താൻ സർക്കാർ തയ്യാറാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മദ്യത്തിന് ഡിമാൻഡ് കൂടുതലാണ് എന്ന വസ്തുത നിലനിൽക്കുന്നതിനാലാണ് രാജ്യത്ത് മദ്യനിരോധനം നടപ്പിലാവാത്തത്. നിരോധനം വലിയ ദുരന്തങ്ങളിലേക്കാണ് നയിച്ചിട്ടുള്ളത്. ഘട്ടം ഘട്ടമായി വീര്യം കുറഞ്ഞ മദ്യത്തിലേക്ക് കൊണ്ടുവന്നാൽ, അതുവഴി മദ്യവർജ്ജനം നടപ്പിലാക്കാൻ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. കേന്ദ്രസർക്കാരിന്റെ പുതിയ നയമായ എഥനോള്‍ ബ്ലെൻഡിങ്ങിന്റെ സാധ്യതയെ ഉപയോഗിച്ച് തൊഴിലും തൊഴിലവസരങ്ങളും സൃഷ്ടിക്കാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും ശരാശരി മൂവായിരം കോടി രൂപയുടെ സ്പിരിറ്റാണ് കേരളത്തിലേക്ക് എത്തുന്നത്. അത് ഇവിടെ തന്നെ നിർമ്മിക്കാനാണ് സർക്കാർ തീരുമാനമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഈ പ്ലാന്റ് പ്രവർത്തനസജ്ജമാവുന്നതോടു കൂടി നാല്പതു ലക്ഷം കെയ്സ് മദ്യം നിർമ്മിക്കാൻ സാധിക്കുമെന്നും 600 കോടി രൂപയുടെ വിറ്റുവരവും നൂറിലധികം തൊഴിലാളികൾക്ക് ജോലി ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഞ്ചിക്കോട് പ്രദേശത്തെ തൊഴിലാളികളുടെ ദീർഘകാലത്തെ ആവശ്യമാണ് മലബാർ ഡിസ്റ്റിലറീസിന്റെ പുനരുദ്ധാരണത്തിലൂടെ നടപ്പിലാവുന്നതെന്നും മന്ത്രി പറഞ്ഞു.
advertisement
മറ്റു സംസ്ഥാനങ്ങളിൽ നിന്നും മദ്യം വാങ്ങുന്ന സമീപനം ഉപേക്ഷിച്ച്, ഇവിടെ ഉത്പാദനം നടത്തുന്നത് സംസ്ഥാനത്തിന് വരുമാനം ലഭിക്കുന്നതിന് കാരണമാകുമെന്ന് അധ്യക്ഷ പ്രസംഗത്തിൽ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി അഭിപ്രായപ്പെട്ടു. കാർഷിക ഉത്പന്നങ്ങൾ ഉപയോഗിച്ച് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കുന്നത് കർഷകർക്കും പൊതു ജനങ്ങൾക്കും ഉപകാരപ്രദമാകുമെന്നും മന്ത്രി സൂചിപ്പിച്ചു. മഴക്കാലത്ത് പുഴയിലൂടെ അധികമായി വരുന്ന ജലം സ്റ്റോക്ക് ചെയ്യാനുള്ള സംവിധാനം കൂടി ഉണ്ടാക്കിയെടുത്താൽ ജല ദൗർലഭ്യത്തിനും പരിഹാരം കാണാൻ സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മുൻകാലങ്ങളിൽ ലോറിയിൽ കുടിവെള്ളം കൊണ്ട് വന്നിരുന്ന സ്ഥിതി മാറി, ജലജീവൻ മിഷൻ വഴി എല്ലാ വീടുകളിലേക്കും കുടിവെള്ളം എത്തിക്കാൻ സാധിച്ചെന്നും മന്ത്രി പറഞ്ഞു.
advertisement
ചടങ്ങിൽ പാലക്കാട് എംപി വി.കെ ശ്രീകണ്ഠൻ, മലമ്പുഴ എംഎൽഎ എ പ്രഭാകരൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ, മലബാർ ഡിസ്റ്റിലറീസ് ലിമിറ്റഡ് ചെയർപേഴ്സൺ ആൻഡ് മാനേജിങ് ഡയറക്ടർ ഹർഷിത അത്തലൂരി, ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ സുജാത, വടകരപ്പതി ഗ്രാമപഞ്ചായത്ത് മെമ്പർ ആർ ബേബി, എംഡിഎൽ കമ്പനി സെക്രട്ടറി ഇൻചാർജ് ആർ രാം ഗണേഷ് തുടങ്ങിയവർ സംസാരിച്ചു. ജനപ്രതിനിധികൾ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ, മലബാർ ഡിസ്റ്റിലറീസ് ലിമിറ്റഡ് ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Palakkad,Kerala
First Published :
July 07, 2025 10:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സർക്കാരിൻ്റെ ലക്ഷ്യം മദ്യവർജനം; മന്ത്രി എംബി രാജേഷ് മദ്യ ഉൽപ്പാദന കേന്ദ്രത്തിന്റെ ഉദ്ഘാടന വേദിയിൽ