ചക്കയുടെ പേരിൽ ആരോഗ്യവകുപ്പ് ജീവനക്കാർ തമ്മിൽ തല്ലി
- Published by:Vishnupriya S
- news18-malayalam
Last Updated:
സംസ്ഥാന ആരോഗ്യ കുടുംബപരിശീലന ക്ഷേമകേന്ദ്രത്തിന്റെ വളപ്പിൽ നിന്ന പ്ലാവിൽ നിന്ന് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷനിലെ ജീവനക്കാർ ചക്ക അടർത്തിയതോടെയാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്
തിരുവനന്തപുരം: സർക്കാർ സ്ഥാപനത്തിന്റെ പരിസരത്ത് നിന്ന ചക്കയുടെ പേരിൽ ജീവനക്കാർ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും. ആരോഗ്യവകുപ്പിന് കീഴിലെ സ്ഥാപനങ്ങളിലെ ജീവനക്കാർ തമ്മിലാണ് ഏറ്റുമുട്ടിയത്. സംസ്ഥാന ആരോഗ്യ കുടുംബപരിശീലന ക്ഷേമകേന്ദ്രത്തിന്റെ വളപ്പിൽ നിന്ന പ്ലാവിൽ നിന്ന് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷനിലെ ജീവനക്കാർ ചക്ക അടർത്തിയതോടെയാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. ചക്ക ഇട്ടത് ചോദ്യം ചെയ്ത പരിശീലന കേന്ദ്രത്തിലെ ജീവനക്കാരന് മർദ്ദനമേറ്റു. ഇതോടെ പ്രശ്നം തമ്പാനൂർ പൊലീസിൽ പരാതിയായി എത്തി.
ചക്ക പറിക്കാൻ ആരോഗ്യപരിശീലന കേന്ദ്രം ഒരു വർഷത്തേക്ക് സ്വകാര്യ വ്യക്തിക്ക് കരാർ നൽകിയിരുന്നു. പറമ്പിലെ തേങ്ങ, ചക്ക,മാങ്ങ, പുളി എന്നിവയ്ക്കായിരുന്നു 5,500 രൂപയുടെ കരാർ. കരാറുകാരൻ ചക്ക പറിക്കാൻ എത്തിയപ്പോൾ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷനിലെ ജീവനക്കാർ മറ്റൊരു തൊഴിലാളിയെ കൊണ്ടു ചക്ക പറിച്ചതായി കണ്ടു. തുടർന്നാണ് പ്രശ്നമായത്. പരിശീലനകേന്ദ്രം സെക്യൂരിറ്റി ജീവനക്കാരൻ ചോദ്യം ചെയ്തതോടെ മർദ്ദനമുണ്ടായി. സംഭവം വിവാദമായതോടെ ഒതുക്കി തീർക്കാനാണ് ആരോഗ്യവകുപ്പ് അധികൃതരുടെ നീക്കം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
May 05, 2023 12:48 PM IST