കേരള പൊലീസിന്‍റെ അഭിമാനമായിരുന്ന 'സെൽമ'; ഒപ്പം പ്രേംജി എന്ന പരിശീലകനും
- Published by:Asha Sulfiker
- news18-malayalam
Last Updated:
കുറ്റാന്വേഷത്തിൽ വീണ്ടും മികവ് തെളിയിച്ചു സെൽമ കേരളപോലീസിന്റെ അഭിമാനമായി മാറി. പ്രമാദമായ ഒട്ടേറെ കേസുകളിൽ തുടർന്നും സെൽമ മികവ്കാട്ടി.
ഉണ്ണി.കെ.കാർത്തികേയൻ
2012 ജനുവരി 26
നാഗമ്പടം പാലത്തിൽ നിന്ന് ഗ്രൗണ്ടിലേക്ക് ഇറങ്ങും വഴിക്ക് ഇടുങ്ങിയ ഒരു കടമുറിയുടെ മുന്നിലാണ് ശവം കിടന്നത്. മരിച്ചത് ആരെന്നു പോലീസ് തിരിച്ചറിഞ്ഞു കഴിഞ്ഞു. ആളുടെ പേര് ചീരസദൻ എന്നാണ്. ടൗണിലെ ഒരു ഗുണ്ടയാണ്, അല്പം കഞ്ചാവ് കച്ചവടവും ഉണ്ട്. കടയ്ക്ക് മുന്നിൽ കിടന്നുറങ്ങിയ ആളെ ആരോ കല്ലുകൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയതാണ്. കൊന്നയാൾ ആരായാലും നിസ്സാരക്കാരനല്ല. തെളിവുകൾ ഒന്നും ബാക്കി വെച്ചിട്ടില്ല.
ജഡം ഉടുമുണ്ട് കൊണ്ട് പുതപ്പിച്ച നിലയിലാണ്. മാത്രവുമല്ല ആ മുണ്ടിൽ നിറയെ മൂത്രം തളിച്ചിട്ടുണ്ട്. അധികം വൈകാതെ ഡോഗ് സ്ക്വാഡ് എത്തി. ഏതൊരു വ്യക്തിയുടെ ശരീരത്തിലും ഏതൊരു ഊഷ്മാവിലും അദൃശ്യമായ വിയർപ്പു കണങ്ങൾ രൂപപ്പെടാറുണ്ട്.
advertisement
അയാൾ നിൽക്കുന്നിടത്തും ഇരിക്കുന്നിടത്തും അയാളെ ചുറ്റിപ്പറ്റി അതുണ്ടാവും. അയാൾ നടന്നോ ഓടിയോ പോകുന്ന വഴികളിൽ ആ അദൃശ്യ കണങ്ങൾ വീണ് കിടക്കും. മനുഷ്യനേക്കാൾ നാൽപ്പത് മടങ്ങ് ഘ്രാണശക്തി ഉള്ളതിനാൽ നായകൾക്ക് അവയെ പിന്തുടർന്ന് പോകാനാകും. എന്നാൽ നായക്ക് പ്രാഥമികമായി നൽകാൻ കഴിയും വിധം ഒരു ഗന്ധം കണ്ടെത്തുക ശ്രമകരമാണ്. അവിടെയാണ് നായപരിശീലകന്റെ മികവ്.
മൃതദേഹം പുതപ്പിച്ചിരുന്ന മുണ്ടിന്റെ തലപ്പിൽ നിന്നും നേർത്ത വിയർപ്പ് കണങ്ങളുടെ ഗന്ധം. അതിന്റെ ഉറവിടം തേടി ആ പോലീസ് നായ ഓടിതുടങ്ങി. പറഞ്ഞു വരുന്നത് സെൽമയെക്കുറിച്ചാണ്. ഒപ്പം പരിശീലകനായ പ്രേംജിയെക്കുറിച്ചും.
advertisement

2008 ജനുവരി 1
കേരള പൊലീസിന്റെ ചരിത്രത്തിലെ ആദ്യ ശ്വാന പരിശീലനക്യാമ്പ് ആരംഭിച്ച ദിവസം. കേരള പൊലീസിൽ 10 വർഷം പൂർത്തിയാക്കിയ കുമരകം സ്വദേശി പ്രേംജിയും ആറു മാസം പ്രായമുള്ള സെൽമയും ആദ്യമായി കണ്ടുമുട്ടുന്നത് അവിടെ വെച്ചാണ്. 12 നായകളും 24 പരിശീലകരും പങ്കെടുത്ത ഒൻപത് മാസം നീളുന്ന ക്യാമ്പ് അവസാനിക്കുമ്പോൾ സെൽമയും പരിശീലനായ പ്രേംജിയും ക്യാമ്പിലെ ഒന്നാം റാങ്കുകാരായാണ് പുറത്തിറങ്ങിയത്.
advertisement
തുടർന്നുള്ള വർഷങ്ങളിൽ നിരവധി കേസുകളിൽ നിർണായക തെളിവുകളും സൂചനകളും നൽകുവാൻ അവർക്ക് സാധിച്ചു.

ചിത്രം കടപ്പാട്- ഉണ്ണി കെ കാർത്തികേയൻ (ഫേസ്ബുക്ക്)
നാഗമ്പടത്തെ കൊലപാതകത്തിന്റെ ചുരുളഴിക്കുവാൻ ഉള്ള
പുതിയ ഉദ്യമം
നാഗമ്പടം സ്റ്റേഡിയത്തിൽ നിന്നും ഗ്രീൻ പാർക്ക് ഹോട്ടലിന് മുന്നിലൂടെ സെൽമ അല്പ്പം ദൂരം ചെന്നു.ശാസ്ത്രിറോഡ് ഇറക്കമിറങ്ങി വരുന്നിടത്തു നിന്നും റോഡ് മുറിച്ചുകടന്ന് വീണ്ടും മുന്നിലേക്ക്. പഴയ ലോറി സ്റ്റാൻഡിനു തെക്ക് പടിഞ്ഞാറെ മൂലയിൽ ഉള്ള അഴുക്ക് ചാലിനു നേർക്ക്.. കറുത്ത് കുറുകി ദുർഗന്ധം വമിക്കുന്ന ഓടയ്ക്ക് അരികിലൂടെ വീണ്ടും നടന്നു.
advertisement
ഒരു നിമിഷത്തേക്ക് വഴി തെറ്റിയോ എന്ന ആശങ്ക എല്ലാവരിലും ഉണ്ടായി.

എന്നാൽ സെൽമ നടന്ന് ഓടയുടെ സ്ലാബ് തുടങ്ങുന്നിടത്ത് ചെന്ന്നിന്നു. ആ സ്ലാബിന് കീഴെയായി ഓടയ്ക്കുള്ളിൽ കൊല ചെയ്ത ആൾ ഉണ്ടായിരുന്നു.കസ്റ്റഡിയിൽ ആയ പ്രതി ഒരു കുമരകംകാരൻ ആയിരുന്നു. ഹരിദാസ്. തുടർന്ന് അയാൾ കുറ്റം സമ്മതിക്കുകയും ശിക്ഷ ഏറ്റുവാങ്ങുകയും ചെയ്തു. തലേന്നാൾ ചന്തയിൽവെച്ച് ഉണ്ടായ വഴക്കിന്റെ തുടർച്ചയായിരുന്നു കൊലപാതകത്തിൽ കലാശിച്ചത്.കൊലനടന്നു മണിക്കൂറുകൾക്കകം തന്നെ കൊലപാതകിയെ കണ്ടെത്തനാക്കുക എന്നത് അത്ഭുതാവഹമായ നേട്ടം തന്നെ.
advertisement
കുറ്റാന്വേഷത്തിൽ വീണ്ടും മികവ് തെളിയിച്ചു സെൽമ കേരള പൊലീസിന്റെ അഭിമാനമായി മാറി. പ്രമാദമായ ഒട്ടേറെ കേസുകളിൽ തുടർന്നും സെൽമ മികവ്കാട്ടി.

2016 സെപ്റ്റംബർ 17ന് സെൽമ സർവീസിൽ നിന്ന് വിരമിച്ചു
തുടർന്ന് സെൽമയെ തിരുവനന്തപുരം വലിയറത്തലയിൽ ഉള്ള തെരുവ് നായ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുവാൻ തീരുമാനമായി. ഒൻപതുവർഷത്തോളം നിഴൽപോലെ കൂടെ ഉണ്ടായിരുന്ന സെൽമയെ പിരിയുന്നതിൽ ഉള്ള മനോവിഷമം നിമിത്തം, സെൽമയെ തനിക്കു വിട്ടുതരാൻ പ്രേംജി ഡി ജി പി ക്ക് ഔദ്യോഗികമായി തന്നെ അപേക്ഷ നൽകി. അതിനോടൊപ്പം തന്നെ വലിയറത്തലയിലെ നായവളർത്തൽ കേന്ദ്രത്തിൽ എത്തിയാൽ അവിടെ നിന്നും സെൽമയെ ദത്തെടുക്കാൻ ഉള്ള സാധ്യതകൾ അന്വേഷിച്ചു, അതിനുള്ള ശ്രമങ്ങൾ തുടങ്ങുകയും ചെയ്തു..
advertisement

വലിയ കാത്തിരിപ്പിന് ഒടുവിൽ പ്രേംജിക്കു അനുകൂലമായ ഉത്തരവ് ഉണ്ടായി... കേരളപൊലീസിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു പരിശീലകന് നായയെ സ്വന്തമായി വിട്ടുകൊടുക്കുന്നത്. അങ്ങനെ കുമരകം പടിഞ്ഞാറ് കദളിക്കാട്ടുമാലിയിലെ വീട്ടിൽ 2016 ഡിസംബർ 1 മുതൽ 2018 ഏപ്രിൽ 9 വരെ സെൽമ ഒരു കുമരകംകാരിയായി ജീവിച്ചു.
2018 ഏപ്രിൽ 9 ന് സെൽമയുടെ ജീവിതയാത്ര അവസാനിച്ചു.
ഹർത്താൽ ദിവസമായതിനാൽ കാര്യമായ ഔപചാരികതകൾ ഒന്നും ഉണ്ടായില്ല എങ്കിലും ഒരു ജീവിത കാലം മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകുവാൻ ജീവിതം സമർപ്പിച്ച സെൽമയുടെ നാമം കേരളത്തിന്റെ നീതിനിർവഹണ സേനയും ഈ നാടും ഇന്നും അഭിമാനത്തോടെ ഓർക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 19, 2020 11:46 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേരള പൊലീസിന്‍റെ അഭിമാനമായിരുന്ന 'സെൽമ'; ഒപ്പം പ്രേംജി എന്ന പരിശീലകനും