'നിയമങ്ങൾ ഐക്യം തകർക്കാനുള്ളതാകരുത്'; ക്രിസ്ത്യൻ പുരോഹിതൻ ക്ഷേത്രത്തിൽ പ്രവേശിച്ചതിൽ ഹൈക്കോടതി
- Published by:Sarika N
- news18-malayalam
Last Updated:
1965-ലെ നിയമം അഹിന്ദുക്കൾക്ക് ക്ഷേത്രപ്രവേശനം നിഷേധിക്കുന്നില്ലെന്നും എന്നാൽ ചട്ടങ്ങളിൽ മാത്രമാണ് നിയന്ത്രണങ്ങളുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി
കൊച്ചി: അടൂർ പാർത്ഥസാരഥി ക്ഷേത്രത്തിൽ ക്രിസ്ത്യൻ സഭ പുരോഹിതൻ പ്രവേശിച്ചതുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതി ഹർജി തള്ളി. ഓർത്തഡോക്സ് സഭ കടമ്പനാട് ഭദ്രാസനാധിപൻ ഡോ. സഖറിയാസ് മാർ അപ്രേം ഒരു അതിഥിയായാണ് ക്ഷേത്രത്തിലെത്തിയതെന്നും അതിഥികളെ ആദരിക്കുക എന്നത് ക്ഷേത്ര സംസ്കാരത്തിന്റെ ഭാഗമാണെന്നും കോടതി വ്യക്തമാക്കി. തന്ത്രിയുടെ അനുമതിയോടെയുള്ള ഇത്തരം പ്രവേശനം ആചാരലംഘനമായി കാണാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. 1965-ലെ നിയമം അഹിന്ദുക്കൾക്ക് ക്ഷേത്രപ്രവേശനം നിഷേധിക്കുന്നില്ലെന്നും എന്നാൽ ചട്ടങ്ങളിൽ മാത്രമാണ് നിയന്ത്രണങ്ങളുള്ളതെന്നും ചൂണ്ടിക്കാട്ടിയ കോടതി, നിയമത്തിന് വിരുദ്ധമായി ചട്ടങ്ങൾ നിലനിൽക്കരുതെന്ന് ഓർമ്മിപ്പിച്ചു.
നിയമങ്ങൾ സാമൂഹിക ഐക്യം തകർക്കാനല്ല, മറിച്ച് പരസ്പര ബഹുമാനവും സഹവർത്തിത്വവും വളർത്താനാണ് ഉപയോഗിക്കേണ്ടതെന്ന് കോടതി കർശന നിർദ്ദേശം നൽകി. നിയമങ്ങൾ സമൂഹത്തിൽ ഭിന്നതയുണ്ടാക്കാൻ കാരണമാകരുത്. അഹിന്ദുക്കളുടെ പ്രവേശനം തടയുന്ന നിലവിലെ ചട്ടങ്ങൾ കാലാനുസൃതമായി പരിഷ്കരിക്കേണ്ടതുണ്ടോ എന്ന കാര്യം സർക്കാരിന് ആലോചിക്കാവുന്നതാണ്. തന്ത്രിമാരുമായും ദേവസ്വം ബോർഡുമായും കൂടിയാലോചിച്ച് ഇക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കാമെന്നും കോടതി കൂട്ടിച്ചേർത്തു. 2023 സെപ്റ്റംബർ 7-ന് ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര ഉദ്ഘാടനം ചെയ്യാനാണ് സഖറിയാസ് മാർ അപ്രേം ക്ഷേത്രത്തിലെത്തിയത്. ഇത് വലിയ വിവാദമായതിനെത്തുടർന്നാണ് ഒരു വിഭാഗം നടപടി ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
Feb 08, 2026 7:18 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'നിയമങ്ങൾ ഐക്യം തകർക്കാനുള്ളതാകരുത്'; ക്രിസ്ത്യൻ പുരോഹിതൻ ക്ഷേത്രത്തിൽ പ്രവേശിച്ചതിൽ ഹൈക്കോടതി










