പമ്പ: ശബരിമല ദർശനത്തിന് എത്തിയ ചേർത്തല സ്വദേശി അഞ്ജുവിന്റെ ഭർത്താവ് വിജിത്ത് കൊലക്കേസ് പ്രതി. തിരുവിഴ പൊലീസ് സ്റ്റേഷൻ പരിധിയിൽ 2011ൽ നടന്ന കിളിയച്ഛൻ കൊലക്കേസിലെ 11ാം പ്രതിയാണ് ഇയാൾ. ഇതു സംബന്ധിച്ച കേസ് ഇപ്പോഴും നടന്നുവരികയാണ്. വിജിത്ത് സിപിഎം അംഗമാണെന്നാണ് വിവരം.
ആലപ്പുഴ അരീപ്പറമ്പ് സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി വിനോദിന്റെ സഹോദരൻ വിജിത്തിന്റെ ഭാര്യയാണ് അഞ്ജു. ഭർത്താവ് മലകയറാൻ നിർബന്ധിക്കുകയാണെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട തുറന്നതിന് പിന്നാലെയാണ് അഞ്ജുവും ഭർത്താവ് വിജിത്തും രണ്ട് കുട്ടികളും ഇരുമുടിക്കെട്ടുകളുമായി മലകയറാനെത്തിയത്. പമ്പയിലെത്തിയ കുടുംബം പൊലീസിനോട് സുരക്ഷ ആവശ്യപ്പെട്ടുവെന്നാണ് വിവരം. എന്നാൽ പൊലീസ് ഈ വാദം നിരാകരിക്കുന്നു. ഇവർ പൊലീസ് സുരക്ഷ തേടിയിട്ടില്ലെന്നാണ് എസ്.പി രാഹുൽ ആർ നായർ പറഞ്ഞത്.
ഭർത്താവിന്റെ നിർബന്ധപ്രാകരമാണ് മല ചവിട്ടാനെത്തിയതെന്ന് യുതി പൊലീസിനോട് പറഞ്ഞു. പ്രതിഷേധം ഉണ്ടാവുമെന്നറിഞ്ഞതോടെ ദർശനത്തിൽ നിന്നും പിൻമാറുകയാണെന്ന് ഭാര്യ അറിയിച്ചിട്ടും ഭർത്താവ് പിൻമാറിയിരുന്നില്ല. തനിക്കും കുടുംബത്തിനും ദർശനം നടത്താനുള്ള എല്ലാവിധ സൗകര്യം ഒരുക്കിത്തരണമെന്ന നിലപാടിൽ ഭർത്താവ് ഉറച്ചുനിൽക്കുകയായിരുന്നു. ഇതിനെ തുടർന്ന് പൊലീസ് യുവതിയുടെ ചേർത്തലയുള്ള ബന്ധുക്കളുമായി സംസാരിച്ചിരുന്നു. കൂടാതെ ദമ്പതികളുടെ ചേർത്തലയിലുള്ള വീട്ടിൽ സുരക്ഷയൊരുക്കാനും പൊലീസ് നിർദ്ദേശമുണ്ട്.
ദർശനത്തിന് യുവതി എത്തിയെന്ന വാർത്ത പുറത്തുവന്നതോടെ പമ്പയിൽ പ്രതഷേധങ്ങൾ ആരംഭിച്ചിരുന്നു. പമ്പ ഗണപതി കോവിലിന് സമീപം കെ.പി ശശികലയുടെ നേതൃത്വത്തിലാണ് ശരണമന്ത്രങ്ങൾ ജപിച്ചുകൊണ്ടുള്ള പ്രതിഷേധം. നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ കൂട്ടംകൂടാനാവില്ലെന്നത് അടക്കമുള്ള കാര്യങ്ങൾ പൊലീസ് പ്രതഷേധക്കാരെ അറിയിച്ചു. എന്നാൽ പ്രതിഷേധത്തിൽനിന്ന് പിന്മാറാൻ അവർ തയാറായിട്ടില്ല.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.