തിരുവനന്തപുരം: ഭീഷണിപ്പെടുത്തി കാര്യങ്ങൾ നടത്തി എടുക്കാമെന്ന് കരുതണ്ടെന്നും, ഇതിനപ്പുറം നേരിട്ടയാളാണ് താനെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിക്കുന്നതിനായി മുഖ്യമന്ത്രി സമ്മർദ്ദം ചെലുത്തിയെന്ന ആരോപണവും ഗവർണർ ഉന്നയിച്ചു. ഇതേ ആവശ്യവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അയച്ചത് ഉൾപ്പടെ മൂന്ന് കത്തുകൾ ഗവർണർ വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടു. മുഖ്യമന്ത്രി നേരിട്ട് രാജ്ഭവനിലെത്തിയും ഇതേ ആവശ്യം ഉന്നയിച്ചതായും ഗവർണർ പറഞ്ഞു.
കണ്ണൂരിൽ ചരിത്ര കോൺഗ്രസിനിടെ തനിക്കെതിരെ പ്രതിഷേധം ഉണ്ടായപ്പോൾ അത് തടയാൻ ശ്രമിച്ച പൊലീസിനെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനായ കെ കെ രാഗേഷ് തടഞ്ഞതായും ഗവർണർ ആരോപിച്ചു. പ്രതിഷേധം ഇന്‍റലിജൻസ് അറിഞ്ഞില്ലേ. കേസ് രജിസ്റ്റർ ചെയ്യരുതെന്ന് നിർദേശമുണ്ടായി. റിപ്പോർട്ട് തേടിയപ്പോൾ വി സി നൽകിയ മറുപടി ഞാൻ സെക്യൂരിറ്റി എക്സ്പെർട്ട് അല്ല എന്നാണ് വി സി പറഞ്ഞു.
സെക്ഷൻ 124 IPC പ്രകാരം ഗവർണർക്കെതിരേയുള്ള കൈയേറ്റ ശ്രമം ക്രിമിനൽ കുറ്റമാണ്. ഏഴു വർഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റം. ഇതു വരെ നടപടിയുണ്ടായില്ല. കണ്ണൂരിൽ 100 ൽ അധികം പൊലീസുകാരുടെ സാന്നിധ്യത്തിലാണ് അക്രമം നടന്നത്. പൊലീസ് അതു തടയാൻ ശ്രമിച്ചു. എന്നാൽ കെ കെ രാഗേഷ് പൊലീസിനെ തടഞ്ഞുവെന്നും ഗവർണർ ആരോപിച്ചു.
ഇർഫാൻ ഹബീബ് അനുവദിച്ചതിലും കൂടുതൽ സമയം സംസാരിച്ചതായി ഗവർണർ പറഞ്ഞു. 'വിഷയത്തിൽ ഊന്നിയല്ല ഇർഫാൻ ഹബീബ് സംസാരിച്ചത്. സി ഐ എ യെ കുറിച്ചാണ് സംസാരിച്ചത്. ഓരോ തവണയും എന്നെ നോക്കി. ഞാൻ പ്രതികരിക്കണമെന്ന് അവർ പറയുകയായിരുന്നു. 95 മിനിട്ട് എനിക്ക് കാത്തിരിക്കേണ്ടി വന്നു'- ഗവർണർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കണ്ണൂർ ചരിത്ര കോൺഗ്രസിനിടെയുള്ള വീഡിയോ ദൃശ്യം വാർത്താസമ്മേളനത്തിനിടെ പ്രദർശിപ്പിക്കുകയും ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.