തിരുവനന്തപുരം:സംസ്ഥാനത്തെ ക്ഷേത്രങ്ങൾ സർക്കാർ ഭരിക്കുന്നത് അവസാനിപ്പിക്കണമെന്ന് പിസി ജോർജ് (PC George). ഇതിനായുള്ള ഇടപെടൽ ഹൈന്ദവ സംഘടനകൾ ഏറ്റെടുക്കണം. ക്ഷേത്ര ഭരണത്തിൽ നിന്ന് സർക്കാർ പിന്മാറിയില്ലെങ്കിൽ ഒരു പൈസ പോലും കാണിക്കയായി നൽകരുത്. സർക്കാരിന് കടമെടുക്കാനുള്ള സ്ഥാപങ്ങളാണ് ഹൈന്ദവ ക്ഷേത്രങ്ങളെന്നും പിസി ജോർജ് ആരോപിച്ചു. തിരുവനന്തപുരത്ത് നടത്തുന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലാണ് ജോർജിന്റെ വിവാദ പരാമർശങ്ങൾ.
വർഗ്ഗീയ ചേരിതിരിവുണ്ടാക്കാൻ പിസി ജോർജ്ജ് ശ്രമിക്കരുത്: കെ മുരളീധരൻ
പി സി ജോർജിന്റെ വിവാദ പ്രസംഗത്തിനെതിരെ കോൺഗ്രസും രംഗത്തെത്തി. ക്ഷേത്രങ്ങളെ കാലാകാലങ്ങളായി സർക്കാർ സഹായിക്കുന്നുണ്ടെന്നും വർഗ്ഗീയ ചേരിതിരിവുണ്ടാക്കാൻ ജോർജ്ജ് ശ്രമിക്കരുതെന്നും കെ മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞു. എല്ലാ മതങ്ങളുടെയും വോട്ടു വാങ്ങിയതാണ് പി സി ജോർജ് ജയിച്ചതെന്ന് ഓർമ്മ വേണമെന്നും മുരളീധരൻ പറഞ്ഞു.
പിസി ജോർജ് സംഘപരിവാറിന്റെ മെഗാഫോണായി അധഃപതിച്ചു: എം എം ഹസ്സൻ
സംഘപരിവാറിന്റെ മെഗാഫോണായി പി സി ജോർജ് അധഃപതിച്ചെന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ പറഞ്ഞു. ക്ഷേത്രങ്ങളെ കുറിച്ചും ഇസ്ലാംമത വിശ്വാസികളെ കുറിച്ചും ജോര്‍ജ്ജ് നടത്തിയ പരാമർശങ്ങൾ അപലപനീയമാണെന്നും ഹസ്സൻ തിരുവനന്തപുരത്ത് പറഞ്ഞു.
അതേസമയം, മുസ്ലീം സമുദായത്തിനെതിരെ വിദ്വേഷ പ്രസംഗം നടത്തിയ പി സി ജോര്‍ജിനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് ലീഗ് രംഗത്തെത്തി. യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസാണ് ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയത്.
കച്ചവടം ചെയ്യുന്ന മുസ്ലീങ്ങള്‍ പാനീയങ്ങളില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വം കലര്‍ത്തുന്നു, ജനസംഖ്യ വര്‍ധിപ്പിച്ച് മുസ്ലീം രാജ്യമാക്കാന്‍ ശ്രമിക്കുന്നു. പുരോഹിതര്‍ ഭക്ഷണത്തില്‍ തുപ്പിയ ശേഷം വിതരണം ചെയ്യുന്നു, എന്നിങ്ങനെയായിരുന്നു പിസി ജോര്‍ജ് പറഞ്ഞത്.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.