കാസർകോട്: മഞ്ചേശ്വരത്ത് കെ സുന്ദരയുടെ നാമനിർദേശപത്രിക പിൻവലിപ്പിക്കാൻ ബി ജെ പി നേതൃത്വം രണ്ടര ലക്ഷം രൂപ കോഴ നല്‍കിയെന്ന പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസ് നൽകിയ അപേക്ഷ നിയമതടസ്സമുള്ളതിനാൽ കോടതി തിരികെ നൽകി. കോഴ നല്‍കിയെന്ന സുന്ദരയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കെ.സുരേന്ദ്രൻ ഉള്‍പ്പടെ ഉള്ളവര്‍ക്ക് എതിരെ ക്രിമിനല്‍ കുറ്റം ചുമത്തുന്നതില്‍ നിയമോപദേശം തേടാനാണ് പൊലീസ് തീരുമാനം.
അതേസമയം, കോഴ നല്‍കിയെന്ന പരാതിയില്‍ അഴിമതി തടയല്‍ നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് എതിർ സ്ഥാനാര്‍ഥിയായ വി.വി രമേശന്‍ കോടതിയെ സമീപിച്ചു.
മഞ്ചേശ്വരത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ അപരനായി പത്രിക നല്‍കിയ കെ സുന്ദരയ്ക്ക് പിന്മാറാന്‍ രണ്ടര ലക്ഷം കിട്ടിയെന്ന വെളിപ്പെടുത്തല്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. 15 ലക്ഷം രൂപയാണ് ചോദിച്ചതെന്നും രണ്ടര ലക്ഷം രൂപയും ഒരു സ്മാർട്ട് ഫോണും നൽകിയെന്നുമാണ് സുന്ദര വെളിപ്പെടുത്തിയത്. ജയിച്ചു കഴിഞ്ഞാല്‍ ബാക്കി നോക്കാമെന്ന് സുരേന്ദ്രന്‍ ഉറപ്പ് നല്‍കിയതായും സുന്ദര വെളിപ്പെടുത്തി. പ്രാദേശിക ബിജെപി നേതാക്കളാണ് വീട്ടില്‍ പണം എത്തിച്ചതെന്നും കെ.സുരേന്ദ്രന്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും സുന്ദര പറഞ്ഞു.
You may also like:'കാലം കരുതി വെച്ച പ്രതിഫലം'; കെ സുരേന്ദ്രനെതിരെ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ
2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ സ്വതന്ത്ര സ്ഥാനാർഥിയായിരുന്നു കെ സുന്ദര. അന്ന് 467 വോട്ടുകളാണ് സുന്ദരയ്ക്ക് ലഭിച്ചത്. ആ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർഥിയായ കെ സുരേന്ദ്രന്‍ 89 വോട്ടുകളുടെ വ്യത്യാസത്തിനായിരുന്നു രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.
അതേസമയം, ബി.ജെ.പി കേരള ഘടകത്തെ പിടിച്ചുലച്ച കൊടകര കുഴൽപ്പണ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഫണ്ട് വിനിയോഗം അന്വേഷിക്കാൻ കേന്ദ്ര നേതൃത്വം. കുഴൽപ്പണ ഇടപാടുമായി ബന്ധമില്ലെന്ന് സംസ്ഥാന നേതൃത്വം ആവർത്തിക്കുന്നതിനിടെ ഫണ്ട് വിനിയോഗം സംബന്ധിച്ച് അന്വേഷിക്കാൻ ബി.ജെ.പി കേന്ദ്ര നേതൃത്വം സമിതിയെ ചുമതലപ്പെടുത്തി.
മെട്രോമാൻ ഇ ശ്രീധരൻ, മുൻ ഡിജിപി ജേക്കബ് തോമസ്, മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥനായ
സി വി ആനന്ദബോസ് എന്നിവരടങ്ങിയ സമിതിയെയാണ് കേന്ദ്ര നേതൃത്വം ചുമതലപ്പെടുത്തിയിട്ടുളളത്.
പാർട്ടി അംഗങ്ങളാണെങ്കിലും സംഘടന ഭാരവാഹികൾ അല്ലാത്തവരെയാണ് അന്വേഷണ ചുമതല ഏൽപ്പിച്ചത് എന്നതും ശ്രദ്ധേയമാണ്. അന്വേഷണത്തിൽ സമ്മർദ്ദമോ ഇടപെടലുകളോ ഉണ്ടാകാതിരിക്കാനാണ് കേന്ദ്ര നേതൃത്വത്തിന്റെ ശ്രമം. നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന നേതൃത്വത്തിനെതിരെ നിരവധി പരാതികൾ കേന്ദ്രത്തിന് ലഭിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.