പോരാട്ടവീര്യത്തിൻ്റെ സ്മരണ പുതുക്കി പൊന്ന്യത്തങ്കത്തിന് സമാപനം; അങ്കത്തട്ടിലേക്ക് ഒഴുകിയെത്തി ജനസാഗരം
Last Updated:
ഏഴരക്കണ്ടത്തില്‍ ആവേശം വിതറി പൊന്ന്യത്തങ്കം. തച്ചോളി ഒതേനൻ്റെയും കതിരൂര്‍ ഗുരുക്കളുടെയും ചരിത്രമുറങ്ങുന്ന മണ്ണിലെ പോരാട്ടവീര്യത്തിൻ്റെ സ്മരണ പുതുക്കി കളരിമാമാങ്കം. ഫെബ്രുവരി 16 മുതല്‍ 22 വരെയാണ് പൊന്ന്യത്തങ്കം നടന്നത്.
തച്ചോളി ഒതേനൻ്റെയും കതിരൂര്‍ ഗുരുക്കളുടെയും ചരിത്രമുറങ്ങുന്ന മണ്ണിലെ പോരാട്ടവീര്യത്തിൻ്റെ സ്മരണ പുതുക്കി പൊന്ന്യത്തങ്കം സമാപിച്ചു. അവസാനദിനമായ ഞായറാഴ്ച വൈകിട്ട് മുതല്‍ പുലര്‍ച്ചെ വരെ നീണ്ടുനിന്ന വീറും വാശിയും നിറഞ്ഞ പ്രകടനങ്ങള്‍ കാണാന്‍ ജനസാഗരമാണ് പൊന്ന്യത്തെ അങ്കത്തട്ടിലേക്ക് ഒഴുകിയെത്തിയത്. കേരള ഫോക് ലോര്‍ അക്കാദമി, കതിരൂര്‍ ഗ്രാമ പഞ്ചായത്ത്, പാട്യം ഗോപാലന്‍ സ്മാരക വായനശാല പുല്ലോടി എന്നിവയുടെ നേതൃത്വത്തില്‍ നടന്ന പൊന്ന്യത്തങ്കം സാംസ്‌കാരിക കേരളത്തിന് പുതിയൊരു അനുഭവമായി മാറി.

സമാപന ദിനത്തില്‍ ചെങ്ങന്നൂര്‍ പണിക്കേഴ്സ് കളരി, കോഴിക്കോട് ഭാര്‍ഗവ കളരി സംഘം, തിരുവനന്തപുരം അഗസ്ത്യ കളരി സംഘം എന്നിവയുടെ കളരി അഭ്യാസ പ്രകടനങ്ങള്‍ അരങ്ങേറി. തുടര്‍ന്ന് നടന്ന സമാപന സമ്മേളനം തലശേരി അതിരൂപതാ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു. തലശേരി നഗരസഭ മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ കാരായി ചന്ദ്രശേഖരന്‍ അധ്യക്ഷനായി. സ്പീക്കര്‍ എ എന്‍ ഷംസീറിന് പൊന്ന്യം ചന്ദ്രന്‍ പെയിൻ്റിങ് സമ്മാനിച്ചു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി, പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഫൈസാന റഷീദ്, കതിരൂര്‍ പഞ്ചായത്ത് അംഗം റൂബി റിഷാദ്, തലശേരി സഹകരണ ആശുപത്രി പ്രസിഡൻ്റ് എം സി പവിത്രന്‍, പൊന്ന്യം സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് പി വി സന്തോഷ്, കേരള ഫോക് ലോര്‍ അക്കാദമി പ്രോഗ്രാം ഓഫിസര്‍ പി വി ലവ്ലിന്‍, പൊന്ന്യത്തങ്കം വര്‍ക്കിങ് ചെയര്‍മാന്‍ പി പി സനല്‍, കെ വി രജീഷ്, സി സജീവന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
advertisement
പൊന്ന്യത്തങ്കത്തിൻ്റെ 11-ാമത് എഡിഷൻ അവസാനിച്ചപ്പോള്‍ ഇതര സംസ്ഥാന ആയോധനാ കലാരൂപമായ 'താങ് മച്ചാ യനബ' കണ്ടു നിന്നവരെ ആവേശത്തിലാക്കി. തുടര്‍ന്ന് ദഫ് മുട്ടും കലാമത്സര വിഭാഗത്തില്‍ ഒപ്പനയും അരങ്ങിലെത്തി. രാത്രി ഒമ്പതിന് നടന്ന ഗൗരി ലക്ഷ്മി ലൈവ് ഷോയോടെ ഫെബ്രുവരി 16 ആരംഭിച്ച ആഘോഷങ്ങള്‍ക്ക് സമാപനമായി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
Feb 23, 2026 5:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
പോരാട്ടവീര്യത്തിൻ്റെ സ്മരണ പുതുക്കി പൊന്ന്യത്തങ്കത്തിന് സമാപനം; അങ്കത്തട്ടിലേക്ക് ഒഴുകിയെത്തി ജനസാഗരം










