'ഓപ്പറേഷൻ ഗജമുക്തി' ഒന്നാം ദിവസം വൻ വിജയം, ആറളത്ത് കാടുകയറ്റിയത് ഒൻപത് ആനകളെ
Last Updated:
ആദ്യ ദിനം തന്നെ വിജയം കണ്ട് 'ഓപ്പറേഷന്‍ ഗജമുക്തി'. മൂന്ന് കുട്ടിയാനകള്‍ ഉള്‍പ്പെടെ ഒമ്പത് കാട്ടാനകളെ ആറളം വന്യജീവി സങ്കേതത്തിലേക്ക് തുരത്തി. മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കാൻ ആരംഭിച്ച ദൗത്യം.
'ഓപ്പറേഷന്‍ ഗജമുക്തി'യുടെ ഒന്നാം ദിവസം വന്‍ വിജയകരമായി പൂര്‍ത്തീകരിച്ച് വനം വകുപ്പ്. ആറളത്തെ മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനായി ആരംഭിച്ച നിര്‍ണായക ദൗത്യം ഇന്നും ആറളത്ത് തുടരുകയാണ്. ദൗത്യത്തിൻ്റെ ആദ്യ ദിനം ആറളം ഫാം ഏരിയയില്‍ നിന്ന് മൂന്ന് കുട്ടിയാനകള്‍ ഉള്‍പ്പെടെ ഒമ്പത് കാട്ടാനകളെ ആറളം വന്യജീവി സങ്കേതത്തിലേക്ക് വിജയകരമായി തുരത്തി.
ആദ്യദിനം 1, 5 ബ്ലോക്കുകളില്‍ തമ്പടിച്ച ആനകളെയാണ് വനംവകുപ്പ് ഓടിച്ചത്. രാവിലെ 7 മണിയോടെ ഡ്രോണുകള്‍ ഉപയോഗിച്ച് ആനകളെ കണ്ടെത്താനുള്ള പ്രവര്‍ത്തനം ആരംഭിച്ചു. 50 പേരടങ്ങുന്ന വനം വകുപ്പ് ജീവനക്കാരും ആറളം ഫാം കോര്‍പ്പറേഷന്‍ ജീവനക്കാരും ചേര്‍ന്നാണ് ദൗത്യത്തിന് തുടക്കമിട്ടത്. കാട്ടാനകളെ നിരീക്ഷിച്ച ശേഷം രണ്ട് ടീമുകളായി ദൗത്യത്തിലേക്ക് കടന്നു. പടക്കം പൊട്ടിച്ച് പന്തക്കാടുകളില്‍ നിന്ന് ആനക്കൂട്ടത്തെ പാലപ്പുഴ - കീഴ്പ്പള്ളി റോഡ് കടത്തി ആറളം പുനരധിവാസ മേഖലയിലേക്ക് ആദ്യം തുരത്തി. പിന്നീട് താളിപ്പാറ - കോട്ടപ്പാറ വഴി വനത്തിലേക്ക് ഓടിച്ചു. പുനരധിവാസ മേഖലയില്‍നിന്ന് ജോലിക്ക് പോകുന്നവര്‍ക്കും, സ്‌കൂളില്‍ പോകേണ്ട കുട്ടികള്‍ക്കുമടക്കം സുരക്ഷ ഏര്‍പ്പെടുത്തിയാണ് ഓപ്പറേഷന്‍ ഗജമുക്തി മുന്നോട്ടുപോകുന്നത്.
advertisement
പൊതുജനങ്ങള്‍ക്ക് മൈക്ക് അനൗണ്‍സ്‌മെൻ്റിലൂടെ നിര്‍ദ്ദേശങ്ങള്‍ കൈമാറിയാണ് ദൗത്യം തുടരുന്നത്. വനത്തിലേക്ക് കടന്ന കാട്ടാനകള്‍ ജനവാസ മേഖലയിലേക്ക് തിരിച്ചിറങ്ങാനുള്ള സാധ്യത കണക്കിലെടുത്ത് 24 മണിക്കൂറും വനംവകുപ്പ് നിരീക്ഷണം ഏര്‍പ്പെടുത്തുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
August 13, 2025 3:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
'ഓപ്പറേഷൻ ഗജമുക്തി' ഒന്നാം ദിവസം വൻ വിജയം, ആറളത്ത് കാടുകയറ്റിയത് ഒൻപത് ആനകളെ