കണ്ണൂർ: ഓടുന്ന കാറിന് തീപിടിച്ച് ഗർഭിണിയായ യുവതിയും ഭർത്താവും വെന്തുമരിച്ച സംഭവത്തിൽ കാരണം ഷോർട്ട് സർക്യൂട്ട് ആകാമെന്ന് മോട്ടോർ വാഹന വകുപ്പ്. കണ്ണൂർ ഫയർ സ്റ്റേഷന് സമീപത്താണ് ഇന്നു രാവിലെ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചത്. കുറ്റ്യാട്ടൂർ സ്വദേശി പ്രജിത് (35), ഭാര്യ റീഷ (26) എന്നിവരാണ് മരിച്ചത്.
കാറിന്റെ എക്സ്ട്രാഫിറ്റിങ്സിൽ നിന്നുളള ഷോർട്ട് സർക്യൂട്ട് ആണോ അപകടകാരണം എന്നു കണ്ടെത്താൻ പരിശോധന തുടങ്ങിയെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രവീൺ കുമാർ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടിൽ പറയുന്നു.
ഒരു കുട്ടി ഉൾപ്പെടെ ആറു പേരാണ് കാറിലുണ്ടായിരുന്നത്. നാലുപേരെ രക്ഷപ്പെടുത്തി. മരിച്ച രണ്ടു പേരും കാറിന്റെ മുൻസീറ്റിലാണ് ഇരുന്നതെന്നാണ് പ്രാഥമിക വിവരം. കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ആശുപത്രിയിലെത്താൻ മിനിറ്റുകൾ അകലെ എത്തിയപ്പോഴാണ് കാറിൽ തീ പടർന്നത്.
പ്രസവവേദനയെ തുടർന്ന് റീഷയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു ദാരുണമായ അപകടം. തീപടർന്നപ്പോൾ പിന്നിലുള്ളവരെ രക്ഷപ്പെടുത്തി. മുൻസീറ്റിൽ ഇരുന്ന റീഷയും പ്രജിത്തും ഡോർ ലോക്കായി കാറിനുള്ളിൽ കുടുങ്ങിപ്പോകുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.
കാർ കത്തുന്നത് കണ്ട് ഓടികൂടിയ നാട്ടുകാർ കാറിനടുത്തുചെന്ന് രക്ഷിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും കഴിഞ്ഞില്ല. കാറിന്റെ മുന്‍വശത്താണ് തീ കണ്ടത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.