വീണ്ടുമൊരു ക്രിസ്മസ് കാലമെത്തുമ്പോൾ ഇന്ത്യയിലെ ആദ്യ ക്രിസ്മസ് കേക്കിന് 141 വയസ്സ്
Last Updated:
കേക്ക് സാമ്രാജ്യത്തിൻ്റെ തലസ്ഥാനം? തലശ്ശേരി, ഇന്ത്യയിലെ ആദ്യ കേക്കിൻ്റെ പിറവിക്ക് പറയാനുള്ളത് 141 വർഷത്തിൻ്റെ കഥ. ഇന്ത്യയിലെ ആദ്യത്തെ ക്രിസ്മസ് കേക്ക് പിറന്നത് മമ്പള്ളി ബാപ്പുവെന്ന തലശ്ശേരിക്കാരൻ്റെ കൈകളില്‍.
മൂന്ന് 'സി' കളുടെ നാടായ തലശ്ശേരി. ചരിത്രത്തിൽ തലശ്ശേരി വാഴ്തപ്പെടുന്നത് അങ്ങനെ... ഒന്നാമത് ക്രിക്കറ്റ്, രണ്ടാമത് സര്‍ക്കസ്. പിന്നെ മൂന്ന് നമ്മുടെ സ്വന്തം കേക്ക്. മമ്പള്ളി ബാപ്പു എന്ന തലശ്ശേരിക്കാരൻ 1883 ഡിസംബര്‍ 20 ന് ഇന്ത്യയിലെ ആദ്യത്തെ ക്രിസ്മസ് കേക്ക് ഉണ്ടാക്കിയതോട് കൂടി കേക്കിലെ 'സി'യിലും തലശ്ശേരി ഇടം പിടിച്ചു.

ഇത് കേക്കിൻ്റെ പാരമ്പര്യം... 141 വയസ്സുണ്ട് ഇന്ത്യയിലെ ആദ്യത്തെ കേക്കിന്. ഒരു ഡിസംബറും ക്രിസ്മസും പടി വാതിൽക്കൽ നിൽക്കുമ്പോൾ തലശ്ശേരിയിൽ രൂപം കൊണ്ട ഇന്ത്യയിലെ ആദ്യ കേക്കും സ്മരിക്കപ്പെടും. എത് ആഘോഷങ്ങളെയും മധുരതരമാക്കുന്ന കേക്കിൻ്റെ പിറവി സംബന്ധിച്ച് ചരിത്രരേഖകൾ ഒന്നുമില്ല. എന്നാൽ ഇന്ത്യയിലെ ആദ്യ കേക്കിൻ്റെ ചരിത്രം ലോകമെങ്ങും പ്രശസ്തമാണ്. മമ്പള്ളി ബാപ്പുവിൻ്റെ കരവിരുതിൽ തലശ്ശേരിയിലെ റോയൽ ബിസ്കറ്റ് ഫാക്ടറിയിലാണ് ആദ്യത്തെ കേക്കിൻ്റെ ഉത്ഭവം. കേക്കിൻ്റെ രുചിയും വൈഭവവും തിരിച്ചറിഞ്ഞ ബ്രിട്ടീഷുകാർ കേക്ക് മാഹാത്മ്യം ലോകത്തിന് മുന്നിലേക്ക് വിളിച്ചോതി. തലശ്ശേരിയിൽ പിറന്ന് മലബാറിലും തിരുവിതാംകൂറിലും ഉൽപടെ നാടെങ്ങും അത് പടർന്നു.
advertisement
1883 ല്‍ അഞ്ചരകണ്ടിയിലെ തോട്ടം ഉടമയായ ബ്രിട്ടീഷുകാരന്‍ മര്‍ഡോക് ബ്രൗണാണ് ബാപ്പുവിനോട് ആദ്യമായി കേക്ക് ഉണ്ടാക്കാന്‍ ആവശ്യപ്പെടുന്നത്. ഇംഗ്ലണ്ടില്‍ നിന്നും കൊണ്ടുവന്ന ഒരു കേക്ക് ബാപ്പുവിന് രുചിക്കാന്‍ കൊടുത്ത് അതുപോലെ ഒന്ന് തനിക്ക് വേണ്ടി ഉണ്ടാക്കാന്‍ സായിപ്പ് ആവശ്യപ്പെട്ടു. അങ്ങനെ 1883 ഡിസംബര്‍ 20ന് ബാപ്പു തൻ്റെ രുചി കൂട്ടിൽ കേക്കുണ്ടാക്കി. കേക്ക് കഴിച്ച സായിപ്പ് 'എക്സെലന്‍റ്' എന്ന് പറഞ്ഞ് ബാപ്പുവിനെ അഭിനന്ദിച്ചു. അങ്ങനെ ആദ്യമായി ഒരു ഇന്ത്യക്കാരന്‍ കേക്ക് ഉണ്ടാക്കി.
advertisement

ഡിസംബറും ക്രിസ്മസും പുതുവത്സര രാവും ഇങ്ങെത്തി നിൽക്കുമ്പോൾ കേക്കില്ലാതെ ആഘോഷങ്ങളില്ല. ഇന്ന് കേക്ക് വെറും കേക്ക് അല്ല. കാലം മാറിയപ്പോൾ കേക്കിൻ്റെ രൂപവും ഭാവവും മാറി. മമ്പള്ളി തുടങ്ങിവച്ച കേക്കിൻ്റെ കഥ തുടരുകയാണ്.
കേക്കിൻ്റെ നഗരത്തിൽ ആഘോഷങ്ങൾ ആരംഭിച്ചിരിക്കുന്നു. ഇത്തവണ വ്യത്യസ്തമായ കേക്കുകൾ പരിചയപ്പെടുത്തുകയാണ് തലശ്ശേരി. 600 രൂപ മുതൽ ആരംഭിക്കുന്ന പലതരം കേക്കുകൾ, ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ എത്തിയിരിക്കുന്നു. ആൽമണ്ട് ബബിൾ, ഫെറെറോ റോച്ചർ, വൈറ്റ് ഫോറസ്റ്റ്, റെഡ് വെൽവറ്റ്, ബ്ലാക്ക് ഫോറസ്റ്റ് തുടങ്ങി വിവിധതരത്തിലും രുചികളിലും രൂപത്തിലുമുള്ള കേക്കുകൾ നഗരത്തിലെ ബേക്കറികളിൽ തയ്യാറായി കഴിഞ്ഞിരിക്കുന്നു. കുട്ടികളുടെ അഭിരുചിയ്ക്കനുസൃതമായി ഏതുതരം ആഘോഷങ്ങൾക്കും അനുചിതമായിട്ടുള്ള കേക്കുകളും തലശ്ശേരിയിലെ വിവിധ ബേക്കറികളിൽ സ്ഥാനം പിടിച്ചിരിക്കുന്നു. പ്രാധാന്യത്തിൽ ഒട്ടും കുറവില്ലാതെ പ്ലം കേക്കുകളും നിലയുറപ്പിച്ചു കഴിഞ്ഞു. ഒപ്പം മാർബിൾ കേക്കും ഐസിങ് കേക്കും, അതിൽ തന്നെ ഒട്ടനവധി പരീക്ഷണങ്ങളും.
advertisement

ക്രിസ്മസിനും ന്യൂ ഇയറിനും മാത്രമല, ഇപ്പോൾ എല്ലാ ആഘോഷ വേളകളിലും കേക്കിനായൊരിടം നമ്മൾ നൽകുന്നു. കേക്കില്ലാതെ ഒരു ആഘോഷവും ഇല്ലാത്ത അവസ്ഥ. ലോകത്തിലെ ഏറ്റവും നീളം കൂടിയ കേക്ക് ഉണ്ടാക്കിയ റെക്കോർഡും കേരളം കൊണ്ടുവന്നത് ആദ്യ കേക്കിൻ്റെ പാരമ്പര്യ തുടർച്ചയായാണ്. കാലം 141 വർഷങ്ങൾക്കിപുറം ഓടുകയാണെങ്കിലും ചരിത്രവും മമ്പള്ളിയുടെ ആദ്യ കേക്കും ഇന്നു പ്രസക്തമാണ്. കേക്കിൻ്റെ പാരമ്പര്യം തലമുറ കൈമാറി ഇപ്പോഴും തലശ്ശേരിയിൽ കാത്തുസൂക്ഷിക്കപ്പെടുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
November 28, 2024 12:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
വീണ്ടുമൊരു ക്രിസ്മസ് കാലമെത്തുമ്പോൾ ഇന്ത്യയിലെ ആദ്യ ക്രിസ്മസ് കേക്കിന് 141 വയസ്സ്