'ഈണങ്ങളുടെ ചക്രവര്‍ത്തി': മലയാളിയുടെ മനസ്സില്‍ പാടിപ്പതിഞ്ഞ ഒരുപിടി ഗാനങ്ങള്‍ സമ്മാനിച്ച രാഘവന്‍ മാഷ്
Last Updated:
'കായലരികത്ത് വലയെറിഞ്ഞപ്പോ വള കിലുക്കിയ സുന്ദരീ...' എന്ന ഗാനത്തില്‍ തുടങ്ങിയ മലയാള ചലച്ചിത്ര സംഗീതത്തെ ധന്യമാക്കിയ സുവര്‍ണ്ണ കാലഘട്ടം. രാഘവന്‍ മാഷിൻ്റെ ഭാഗ്യമുദ്ര ഇന്നും മലയാളക്കര ആഘോഷമാക്കുന്നു. നാടന്‍ പാട്ടുകളുടെ ശൈലിയും മാപ്പിളപ്പാട്ടുകളും മലയാള ചലച്ചിത്രഗാനങ്ങളിലേക്ക് ആവാഹിച്ച സംഗീത കുലപതി രാഘവന്‍ മാസ്റ്ററുടെ 111-ാം ജന്മദിനവാര്‍ഷികം.
പ്രണയത്തിൻ്റേയും നോവിൻ്റേയുമെല്ലാം രുചിയും ഗന്ധവുമുണ്ട് ഈണങ്ങളുടെ ചക്രവര്‍ത്തിയായ രാഘവന്‍ മാസ്റ്ററിൻ്റെ ജീവിതത്തിന്. ചില മനുഷ്യര്‍ അടയാളപ്പെടുക നമ്മുടെ മനസ്സിലാണ്. കാലത്തിൻ്റെ വേഗതിയിലും ആ ഓര്‍മ്മകളെ മറയ്ക്കാനോ മായ്ക്കാനോ കഴിയില്ല. അത്തരത്തില്‍ മലയാളികളുടെ മനസ്സില്‍ ആഴത്തില്‍ പതിക്കപ്പെട്ട സംഗീത സംവിധായകനാണ് കെ രാഘവന്‍ മാസ്റ്റര്‍. തലശ്ശേരിക്കാരുടെ രാഘവേട്ടന്‍...

കെ രാഘവന്‍ മാസ്റ്റര്‍
തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് പകരുന്ന സിനിമ ലോകത്തിൻ്റെ ചരിത്ര പുസ്തകം കെ രാഘവനെന്ന ഒരദ്ധ്യായമില്ലാതെ പൂര്‍ണ്ണമാകില്ല. തലശ്ശേരിയിലെ തലായില്‍ കുഞ്ഞിന്‍ വീട്ടില്‍ കൃഷ്ണൻ്റെയും പാര്‍വ്വതിയുടേയും മകനായി 1913 ഡിസംബര്‍ 2-നാണ് രാഷവന്‍ മാസ്റ്റര്‍ ജനിച്ചത്. സംഗീതത്തോടുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ട് തന്നെ ചെറുപ്പത്തിലെ അദ്ദേഹം പഠനം ഉപേക്ഷിച്ചു.
ആകാശവാണിയില്‍ ജോലി ചെയ്തിരുന്ന രാഘവന്‍ മാഷ് പുതിയൊരു വഴിയിലേക്ക് നടത്തം തുടങ്ങുന്നത് പി ഭാസ്‌ക്കരനെ പരിചയപ്പെട്ടത് മുതലാണ്. നാടന്‍പാട്ടും മാപ്പിള പാട്ടും പുള്ളുവന്‍ പാട്ടുകളുമൊക്കെ സിനിമ ഗാന ശൈലിയിലേക്ക് കൊണ്ടു വന്നത് രാഘവന്‍ മാസ്റ്ററാണ്. നീലക്കുയിലാണ് രാഘവന്‍ മാഷിൻ്റെ സംഗീത സംവിധാനത്തില്‍ പുറത്ത് വന്ന ആദ്യ ചിത്രം. നീലക്കുയിലിലെ ഗാനം എല്ലാ വിധത്തിലും രാഘവന്‍ മാഷിൻ്റെ ഭാഗ്യ മുദ്രയായിരുന്നു. മലയാള ചലച്ചിത്ര സംഗീതത്തെ ധന്യമാക്കുന്ന ഒരു സുവര്‍ണ്ണ കാലഘട്ടത്തിൻ്റെ ആരംഭം കൂടിയായിരുന്നു അത്.
advertisement

1973 ലെ നിര്‍മ്മാല്യം എന്ന ചിത്രത്തിലെ ഗാനം ചിട്ടപ്പെടുത്തിയതിന് ആദ്യ സംസ്ഥാന അവാര്‍ഡ് രാഘവന്‍ മാഷിനെ തേടിയെത്തി. 1997-ൽ ചലച്ചിത്ര രംഗത്തെ ഏറ്റവും വലിയ പുരസ്‌ക്കാരമായ ജെ സി ഡാനിയല്‍ അവാര്‍ഡ് നല്‍കി മാസ്റ്ററെ ആദരിച്ചു. 2010-ല്‍ രാജ്യം പത്മശ്രീ നല്‍കി അദ്ദേഹത്തെ ആദരിച്ചു. അറുപതിലധികം ചലച്ചിത്രങ്ങളിലായി 405 ഗാനങ്ങള്‍ക്ക് ഈണം രചിച്ച, പലപ്പോഴൊക്കെ അവക്ക് ശബ്ദം കൂടി പകര്‍ന്ന കെ. രാഘവന്‍ മാസ്റ്റര്‍ ഇന്ന് ഓര്‍മയാണെങ്കിലും ഇതിഹാസ സംഗീതജ്ഞന്‍ ഇവിടെ അവശേഷിപ്പിച്ചു പോയ ഗാനങ്ങളാവട്ടെ നിത്യയൗവ്വനം തുളുമ്പുകയാണ്.
advertisement
മലയാളചലച്ചിത്ര ലോകത്തെ രാജശില്‍പി രാഘവന്‍ മാസ്റ്റര്‍ അറബിക്കടലിൻ്റെ തീരത്ത് അന്ത്യവിശ്രമത്തിലാണ്. നൂറാം പിറന്നാള്‍ ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലിരിക്കെ 2013 ഒക്ടോബര്‍ 19നു പുലര്‍ച്ചെയാണ് രാഘവന്‍ മാസ്റ്റര്‍ യാത്രയായത്. മലയാള സംഗീതം നിലക്കാത്തിടത്തോളം കെ രാഘവന്‍ മാസ്റ്റര്‍ ജീവിക്കും. ഓര്‍മ്മകളില്‍ നിന്ന് ഓര്‍മ്മകളിലേക്ക് അദ്ദേഹം ചിട്ടപ്പെടുത്തിയ ഈണങ്ങള്‍ സഞ്ചരിക്കും
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
December 02, 2024 2:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
'ഈണങ്ങളുടെ ചക്രവര്‍ത്തി': മലയാളിയുടെ മനസ്സില്‍ പാടിപ്പതിഞ്ഞ ഒരുപിടി ഗാനങ്ങള്‍ സമ്മാനിച്ച രാഘവന്‍ മാഷ്