'വനിതാ MLAമാരെ കൈയേറ്റം ചെയ്യുമ്പോൾ നോക്കിനിൽക്കുമെന്ന് കരുതിയോ': നിയമസഭാ കൈയാങ്കളി കേസിൽ ഇ.പി. ജയരാജനും വി.ശിവൻകുട്ടിയും ഹാജരായി
- Published by:Rajesh V
- news18-malayalam
Last Updated:
വനിതാ എംഎല്‍എമാരെ കൈയേറ്റം ചെയ്യുമ്പോള്‍ തങ്ങള്‍ നോക്കിനില്‍ക്കുമെന്ന് ആരെങ്കിലും ധരിച്ചോയെന്നും ഇ പി ജയരാജന്‍
തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസില്‍ മന്ത്രി വി ശിവന്‍കുട്ടിയും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനും കെ ടി ജലീലും അടക്കം ഏഴ് പ്രതികള്‍ കോടതിയില്‍ ഹാജരായി. വിചാരണ നടപടികളുടെ ഭാഗമായി തിരുവനന്തപുരം സിജെഎം കോടതിയിലാണ് പ്രതികള്‍ ഹാജരായത്. കേസിന്റെ വിചാരണ തീയതി ഡിസംബർ ഒന്നിന് തീരുമാനിക്കും. പൊലീസിന്റെ തുടരന്വേഷണ റിപ്പോർട്ടിലെ ചില രേഖകൾ ലഭിച്ചിട്ടില്ലെന്നു പ്രതിഭാഗം ചൂണ്ടിക്കാട്ടി.
നിയമസഭയിൽ നടന്ന കൈയാങ്കളിക്കിടെ ഇടതു വനിതാ എംഎൽഎമാരെ ആക്രമിച്ച സംഭവത്തിൽ പ്രത്യേക എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ പൊലീസ് തീരുമാനിച്ചിരുന്നു. കോൺഗ്രസ് എംഎൽഎമാരായിരുന്ന എം എ വാഹിദ്, കെ.ശിവദാസൻ നായർ എന്നിവരെ പ്രതിചേർക്കാനാണ് നീക്കം. വിചാരണ ഒഴിവാക്കാൻ പ്രതികൾ സുപ്രീം കോടതി വരെ പോയെങ്കിലും വിജയിച്ചില്ല. ഇതോടെയാണ് കോൺഗ്രസ് എംഎൽഎമാരെ കൂടി പ്രതി ചേർക്കാനുള്ള നടപടികൾ ആരംഭിച്ചത്.
advertisement
നിയമസഭാ കൈയാങ്കളി കേസുമായി ബന്ധപ്പെട്ട് മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി തുടരന്വേഷണം നടത്തിയെങ്കിലും പുതിയ തെളിവുകൾ ലഭിക്കാത്ത സാഹചര്യത്തിൽ പഴയ കുറ്റപത്രം അനുസരിച്ചാകും വിചാരണ. അക്രമം നടന്ന സമയത്ത് അന്നത്തെ ഭരണപക്ഷമായ കോൺഗ്രസ് എംഎൽഎമാർ, എൽഡിഎഫ് വനിതാ എംഎൽഎമാരെ ആക്രമിച്ചതായി സാക്ഷി മൊഴികളിൽ നിന്നും വ്യക്തമായതായാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്. വനിതാ സാമാജികർ ആക്രമിക്കപ്പെട്ടതിനെ തുടർന്ന് എൽഡിഎഫ് സാമാജികർ പ്രകോപിതരായെന്നും ഇതേ തുടർന്നാണ് അക്രമം ഉണ്ടായതെന്നും റിപ്പോർട്ടിലുണ്ട്.
advertisement
2015 മാര്‍ച്ച് 13നാണ് ബാര്‍ കോഴക്കേസിലെ പ്രതിയായ ധനകാര്യമന്ത്രി കെ എം മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ഇടത് എംഎൽഎമാർ നിയമസഭയിൽ പ്രതിഷേധിച്ചത്. 2,20,093 രൂപയുടെ നാശനഷ്ടം സഭയിൽ ഉണ്ടായതായാണ് പൊലീസ് കേസ്. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് പുറമെ, മുന്‍ മന്ത്രിമാരായ ഇ പി ജയരാജന്‍, കെ.ടി.ജലീല്‍ എംഎല്‍എ, മുന്‍ എം എല്‍എ മാരായ കെ അജിത്, കുഞ്ഞഹമ്മദ്, സി കെ സദാശിവന്‍ എന്നിവരാണ് കേസിലെ പ്രതികള്‍.
advertisement
വനിതാ എംഎല്‍എമാരെ കൈയേറ്റം ചെയ്യുമ്പോള്‍ നോക്കിനില്‍ക്കുമെന്ന് കരുതിയോ: ഇ പി ജയരാജൻ
ഏകപക്ഷീയമായിട്ടാണ് ഈ കേസ് തങ്ങള്‍ക്കെതിരെ ചുമത്തിയതെന്ന് കോടതിയില്‍ ഹാജരായ ശേഷം ഇ പി ജയരാജന്‍ പ്രതികരിച്ചു. വനിതാ എംഎല്‍എമാരെ കൈയേറ്റം ചെയ്യുമ്പോള്‍ തങ്ങള്‍ നോക്കിനില്‍ക്കുമെന്ന് ആരെങ്കിലും ധരിച്ചോയെന്നും ജയരാജന്‍ ചോദിച്ചു.
‘രാഷ്ട്രീയ പകപോക്കലാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടത്തിയത്. യഥാര്‍ത്ഥത്തില്‍ നടന്ന സംഭവങ്ങളെ ആ സര്‍ക്കാര്‍ നിരീക്ഷിച്ചില്ല. ഞങ്ങള്‍ ആരും അക്രമത്തിലേക്ക് പോയിരുന്നില്ല. നിയമസഭ നല്ല നിലയില്‍ നടത്തി കൊണ്ടുപോകേണ്ട സ്പീക്കര്‍ അത് ചെയ്തില്ല. പ്രശ്‌നമുണ്ടാകുമ്പോള്‍ എല്ലാ കക്ഷി നേതാക്കളേയും വിളിച്ച് രമ്യമായ നിലപാട് സ്വീകരിക്കും. എന്നാല്‍ ഒരു നിലപാടും സ്വീകരിക്കാതെ സ്പീക്കര്‍ ഇറങ്ങിപ്പോയി. പരിഹാസപരമായ നിലപാട് സ്പീക്കര്‍ സ്വീകരിച്ചതിന്റെ ഭാഗമായിട്ടാണ് എംഎല്‍എമാര്‍ ക്ഷുഭിതരായത്. ഈ പ്രതിഷേധത്തിന് നേര്‍ക്കാണ് യുഡിഎഫിന്റെ ആക്രമണമുണ്ടായത്. അവര്‍ തലേന്ന് രാത്രിയില്‍ തന്നെ ആയുധങ്ങളുമായി നിയമസഭയില്‍ കടന്നുകൂടി. സംഘടിതമായി ഞങ്ങള്‍ക്ക് നേരെ ആക്രമണം നടത്തി. വനിതാ എംഎല്‍എമാര്‍ക്ക് നേരെ കൈയേറ്റമുണ്ടായി. ഞങ്ങളുടെ വനിതാ എംഎല്‍എമാരെ കൈയേറ്റം ചെയ്യുമ്പോള്‍ ഞങ്ങള്‍ നോക്കി നില്‍ക്കുമെന്ന് ആരെങ്കിലും ധരിച്ചോ..?. വനിതാ എംഎല്‍എമാര്‍ക്ക് നേരെ കൈയേറ്റം നടന്നപ്പോള്‍ തീര്‍ച്ചയായും ഞങ്ങളതിനെ പ്രതിരോധിച്ചിട്ടുണ്ട്. സംരക്ഷണം നല്‍കേണ്ട സ്പീക്കര്‍ ഡയസ് വിട്ട് പോയി. ഇങ്ങനെ ഒരരക്ഷിതാവസ്ഥ യുഡിഎഫും സ്പീക്കറും ഉണ്ടാക്കി’ ഇ പി ജയരാജന്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
October 16, 2023 2:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വനിതാ MLAമാരെ കൈയേറ്റം ചെയ്യുമ്പോൾ നോക്കിനിൽക്കുമെന്ന് കരുതിയോ': നിയമസഭാ കൈയാങ്കളി കേസിൽ ഇ.പി. ജയരാജനും വി.ശിവൻകുട്ടിയും ഹാജരായി