തിരുവനന്തപുരം: നിയമസഭ 14 മാസത്തിനകം കടലാസ് രഹിത ഡിജിറ്റല്‍ സഭയായി മാറും. എട്ട് മാസം കൊണ്ട് സഭയ്ക്കുള്ളിലും അടുത്ത ആറുമാസത്തില്‍ സെക്ഷനുകളിലും ഡിജിറ്റല്‍വത്കരണം നടപ്പാക്കാനാണ് തീരുമാനമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് പറഞ്ഞു. 40 കോടി രൂപ ചെലവഴിച്ചാണ് കേരള നിയമസഭ പൂര്‍ണമായും ഡിജിറ്റല്‍ വത്കരിക്കുന്നത്. ഇതിനുള്ള ജോലികള്‍ തുടങ്ങിക്കഴിഞ്ഞു.
വര്‍ഷം 40 കോടിയാണ് നിവില്‍ നിയസഭയുടെ അച്ചടിച്ചെലവ്. ഇത്രയും തുകകൊണ്ട് സഭാനടപടികള്‍ ഡിജിറ്റല്‍ വത്കരിക്കാന്‍ കഴിയും. ഇപ്പോള്‍ കിട്ടുന്ന രേഖകള്‍ പലരും തുറന്നു നോക്കാറില്ലെന്നാണ് സ്പീക്കര്‍ പറയുന്നത്. ഡിജിറ്റല്‍ വത്കരിക്കുന്നതോടെ രേഖകള്‍ വിരല്‍ത്തുമ്പിലാകും. സഭാനടപടികലും രേഖകളും അംഗങ്ങളുടെ മുന്നിലുള്ള ലാപ്ടോപ്പില്‍ ലഭിക്കും. ഇതിനുള്ള ഇ- വിധാന്‍ സഭ പരിശീലന പരിപാടിയുടെ പ്രാഥമിക ഘട്ടം 21, 22 തീയതികളില്‍ നടക്കും.
ഊരാളുങ്കല്‍ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സൈബര്‍ പാര്‍ക്കിനാണ് ഡിജിറ്റലൈസേഷന്റെ കരാര്‍. ടെന്‍ഡര്‍ വിളിച്ചാണോ ഊരാളുങ്കല്‍ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയെ ഡിജിറ്റലൈസേഷന് ഏല്‍പ്പിച്ചതെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ താത്പര്യപത്രത്തിന്റെയും പദ്ധതി രൂപരേഖയുടെയും അടിസ്ഥാനത്തില്‍ ഊരാളുങ്കല്‍ മതിയെന്ന് തീരുമാനിക്കുകയായിരുന്നെന്ന് സ്പീക്കര്‍ പറഞ്ഞു.
സംസ്ഥാനത്ത് വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് വന്‍ വിജയമാക്കിയ ചരിത്രമാണ് ഊരാളുങ്കല്‍ സൊസൈറ്റിക്കുള്ളത്. റോഡ്, പാലം തുടങ്ങിയവയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ നല്കിയ ടെണ്ടറിനേക്കാള്‍ കുറഞ്ഞ ചെലവില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയതും ഊരാളുങ്കല്‍ സൊസൈറ്റി ശ്രദ്ധ നേടിയിരുന്നു. 1925 ല്‍ വാഗ്ഭടാനന്ദനായിരുന്നു ഔരാളുങ്കല്‍ സൊസൈറ്റിക്ക് തുടക്കമിട്ടത്.
സൊസൈറ്റിയുടെ സാങ്കേതിക വൈദഗ്ദ്ധ്യവും പദ്ധതി സമയത്തു തീര്‍ക്കാനുള്ള മികവും പരിഗണിച്ചാണ് കരാര്‍ ഏല്‍പ്പിച്ചതെന്ന് സ്പീക്കര്‍ പറഞ്ഞു. നിലവില്‍ ഹിമാചല്‍ പ്രദേശ് നിയമസഭ മാത്രമാണ് ഭാഗികമായി ഡിജിറ്റല്‍വത്കരിച്ചിട്ടുള്ളത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.