തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സെക്രട്ടേറിയറ്റിന് മുന്നിലെ ബിജെപി സമരം അവസാനിപ്പിക്കുന്നു. നിരോധനാജ്ഞ പിന്‍വലിക്കുക, കെ.സുരേന്ദ്രനെതിരായ കേസുകള്‍ പിന്‍വലിക്കുക, ശബരിമലയില്‍ ഭക്തര്‍ക്ക് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡിസംബര്‍ മൂന്നിനായിരുന്നു ബിജെപി സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം ആരംഭിച്ചത്. മകരവിളക്ക് സീസണ് ഈ മാസം 20 ന് അവസാനിക്കാനിരിക്കെയാണ് നിരാഹാരത്തിനായി പറഞ്ഞ ലക്ഷ്യം നേടാതെയാണ് 22ന് സമരം അവസാനിപ്പിക്കാനുളള തീരുമാനം.
അനിശ്ചിതകാല നിരാഹാര സമരത്തിന് മുന്‍നിര നേതാക്കളില്ലെന്ന വിമര്‍ശനങ്ങള്‍ക്കിടെ അവസാന ഘട്ടത്തില്‍ മുതിര്‍ന്ന നേതാവിനെ സമരത്തിനായി രംഗത്തിറക്കിയാകും ബിജെപി സമരം അവസാനിപ്പിക്കുക. സെക്രട്ടറിയേറ്റിനു മുന്നില്‍ ആരംഭിച്ച സമരം ഇന്ന് 43 ദിവസത്തിലെത്തിയിരിക്കുകയാണ്. ആറു നേതാക്കളാണ് ഇതുവരെ നിരാഹാര സമരത്തില്‍ പങ്കെടുത്തത്.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധകൃഷ്ണനായിരുന്നു നിരാഹാര സത്യാഗ്രഹം ആരംഭിച്ചത്. പിന്നീട് സികെ പത്മനാഭന്, ശോഭ സുരേന്ദ്രന്, എന്‍ ശിവരാജന്, പിഎം വേലായുധന് എന്നിവരും നിരാഹരം കിടന്നു.
മഹിളാ മോര്‍ച്ചാ സംസ്ഥാന അധ്യക്ഷ വി.ടി. രമയുടെ നിരാഹരം ഇന്ന് അവസാനിക്കുകയും പികെ കൃഷ്ണദാസ് സമരം ഏറ്റെടുക്കുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്നു ദിവസത്തിനുള്ളില്‍ ബിജെപി സംസ്ഥാന നേതാക്കള്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷായെ കാണുന്നുണ്ട്. ഇതിനു ശേഷമാകും തുടര്‍ പ്രതിഷേധങ്ങളെക്കുറിച്ച് തീരുമാനമെടുക്കുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bjp protest, Sabarimala protest, Sabarimala sc vedict, Sabarimala Women Entry, Sabarimala women entry issue, ബിജെപി, ശബരിമല, ശബരിമല സ്ത്രീ പ്രവേശനം