ഐഎഎസ് സസ്പെൻഷൻ; പ്രശാന്തിന് നാലു മാസം നീട്ടി; ഗോപാലകൃഷ്ണനെ തിരിച്ചെടുത്തു
- Published by:Rajesh V
- news18-malayalam
Last Updated:
എൻ പ്രശാന്ത് മറുപടി നൽകാത്തത് ഗുരുതര ചട്ടലംഘനമെന്നാണ് പുനഃപരിശോധന സമിതിയുടെ വിലയിരുത്തൽ. ചീഫ് സെക്രട്ടറി നൽകിയ മെമ്മോയ്‌ക്കെതിരെ പ്രശാന്ത് തിരിച്ചു ചോദ്യങ്ങൾ അയച്ചു പ്രതിഷേധിച്ചിരുന്നു
തിരുവനന്തപുരം: മതാടിസ്ഥാനത്തിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയെന്ന ആരോപണം നേരിട്ട വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണന്റെ സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. ചീഫ് സെക്രട്ടറി അധ്യക്ഷയായ അവലോകന സമിതിയുടെ ശുപാര്‍ശ അനുസരിച്ചാണ് നടപടി. ഗോപാലകൃഷ്ണന്റെ വിശദീകരണം അച്ചടക്ക പുനഃപരിശോധന സമിതി അംഗീകരിച്ചു. സസ്പെൻഷൻ തുടരേണ്ടതില്ലെന്ന് കമ്മിറ്റി ശുപാർശ ചെയ്തു. കെ ഗോപാലകൃഷ്ണന് പുതിയ ചുമതല നൽകും. അതേസമയം, ഗോപാലകൃഷ്ണനൊപ്പം സസ്പെൻഡ് ചെയ്യപ്പെട്ട കൃഷിവകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ പ്രശാന്ത് ഐഎഎസിന്റെ സസ്പെൻഷൻ സർക്കാർ നീട്ടി. സസ്പെൻഷൻ 120 ദിവസത്തേക്ക് കൂടി നീട്ടിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി.
എൻ പ്രശാന്ത് മറുപടി നൽകാത്തത് ഗുരുതര ചട്ടലംഘനമെന്നാണ് പുനഃപരിശോധന സമിതിയുടെ വിലയിരുത്തൽ. ചീഫ് സെക്രട്ടറി നൽകിയ മെമ്മോയ്‌ക്കെതിരെ പ്രശാന്ത് തിരിച്ചു ചോദ്യങ്ങൾ അയച്ചു പ്രതിഷേധിച്ചിരുന്നു. ഇതിനിടെ പ്രശാന്തിനു മറുപടി നൽകി ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ രംഗത്തെത്തി. കുറ്റാരോപണ മെമ്മോയ്ക്ക് മറുപടി നൽകുകയാണ് ആദ്യം ചെയ്യേണ്ടതെന്നും അതിനുശേഷം രേഖകൾ പരിശോധിക്കാൻ ഉദ്യോഗസ്ഥന് അവസരം ഉണ്ടാകുമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ വന്ന് എന്ത് രേഖകളും പരിശോധിക്കാമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. ഈ മാസം 6 നാണ് പ്രശാന്തിന് മറുപടി നൽകാനുള്ള സമയം അവസാനിച്ചത്.
advertisement
സമൂഹമാധ്യമ കുറിപ്പിലൂടെ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിനെതിരെ രൂക്ഷമായ വിമർശനം പരമ്പരയായി ഉന്നയിച്ചതാണ് എൻ പ്രശാന്തിന്റെ സസ്പെൻഷനിലേക്ക് നയിച്ചത്. പട്ടികജാതി- വർഗ വിഭാഗങ്ങൾക്കുള്ള ക്ഷേമത്തിനും പദ്ധതി നിർവഹണത്തിനുമുള്ള 'ഉന്നതി'യുടെ ഫയലുകൾ കാണാനില്ലെന്നും സ്പെഷൽ സെക്രട്ടറിയായിരുന്ന പ്രശാന്ത് വ്യാജഹാജർ രേഖപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി ജയതിലക് സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. ഇതു പുറത്തുവന്നതോടെയാണ് രൂക്ഷമായ പ്രതികരണവുമായി പ്രശാന്ത് രംഗത്തെത്തിയത്.
ഭരണസംവിധാനത്തിന്റെ പ്രതിച്ഛായ മോശമാക്കി, മേൽ ഉദ്യോഗസ്ഥനെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തി തുടങ്ങിയവയാണ് കുറ്റങ്ങൾ. കുറ്റാരോപണ മെമ്മോയ്ക്ക് പ്രശാന്ത് ഇതുവരെ മറുപടി നൽകിയിരുന്നില്ല.
advertisement
മതത്തിന്റെപേരിൽ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്നതായിരുന്നു ഗോപാലകൃഷ്ണൻ നേരിട്ട ആരോപണം. മല്ലു ഹിന്ദു ഓഫീസേഴ്സ്, മല്ലു മുസ്ലിം ഓഫീസേഴ്സ് എന്നീ പേരുകളിലുള്ള വാട്സാപ്പ് ഗ്രൂപ്പുകളാണ് വിവാദമായത്. ഇതോടെ തന്റെ ഫോൺ ഹാക്ക് ചെയ്ത് 11 ഗ്രൂപ്പുകൾ തുടങ്ങിയെന്ന പരാതിയുമായി ഗോപാലകൃഷ്ണൻ പൊലീസിനെ സമീപിക്കുകയായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ വിശദീകരണം സർക്കാർ ആദ്യം അംഗീകരിച്ചിരുന്നില്ല.
പിന്നീട് അന്വേഷണത്തിൽ ഗോപാലകൃഷ്ണന്റെ ഫോണോ, വാട്സാപ്പോ ഹാക്ക് ചെയ്തിട്ടില്ലെന്നായിരുന്നു കണ്ടെത്തിയത്. ഇതോടെയാണ് സസ്പെൻഷൻ ലഭിച്ചത്. എന്നാൽ, വിവാദ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത് ഗോപാലകൃഷ്ണൻ ആണെന്ന് തെളിയിക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് റിപ്പോർട്ട് നൽകിയതോടെയാണ് സസ്പെൻഷൻ പിൻവലിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Jan 10, 2025 9:45 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഐഎഎസ് സസ്പെൻഷൻ; പ്രശാന്തിന് നാലു മാസം നീട്ടി; ഗോപാലകൃഷ്ണനെ തിരിച്ചെടുത്തു









