കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിൽ സ്വമേധയാ കേസെടുത്ത് കേരള ഹൈക്കോടതി. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്. വിഷയം ചൊവ്വാഴ്ച ഡിവിഷൻ ബെഞ്ച് പരിഗണിക്കും.
ബ്രഹ്‌മപുരം മാലിന്യപ്ലാന്റ് വിഷയത്തില്‍ ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കത്ത് നല്‍കിയിരുന്നു. തീപിടിത്തത്തെ തുടര്‍ന്ന് കൊച്ചി നഗരത്തില്‍ വിഷപ്പുക നിറയുന്ന സാഹചര്യത്തിലാണ് സ്വമേധയാ ഇടപെടണമെന്നാവശ്യപ്പെട്ട് ജഡ്ജി കത്ത് നല്‍കിയത്.
Also Read- കൊച്ചി ബ്രഹ്മപുരം തീപിടിത്തം; പുക അണയ്ക്കാൻ വ്യോമസേനയുടെ ഹെലികോപ്ടറുകള്‍ ചൊവ്വാഴ്ച്ച എത്തും
ബ്രഹ്‌മപുരത്തെ തീപിടിത്തത്തെ തുടര്‍ന്ന് കഴിഞ്ഞ നാല് ദിവസമായി കൊച്ചി നഗരം വിഷപ്പുകയില്‍ മുങ്ങിയിരിക്കുകയാണ്. പുലര്‍ച്ചെ മുതല്‍ രാവിലെ ഒമ്പത് മണി വരെ നഗരത്തിലെ പ്രധാനപ്പെട്ട ഭാഗങ്ങള്‍ വിഷപ്പുകയില്‍ മുങ്ങുന്ന അവസ്ഥയാണുള്ളത്. ഈ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ അടിയന്തര ഇടപെടല്‍ ജഡ്ജി ആവശ്യപ്പെട്ടത്. ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Also Read- കൊച്ചി ബ്രഹ്മപുരം തീപിടുത്തം; സ്കൂളുകൾക്ക് ചൊവ്വാഴ്ച്ച അവധി
അതേസമയം, കൊച്ചിയിലും സമീപ പഞ്ചായത്തുകളിലും ഏഴുവരെയുള്ള ക്ലാസുകള്‍ക്കു ചൊവ്വാഴ്ചയും അവധി പ്രഖ്യാപിച്ചു. കൊച്ചി, തൃക്കാക്കര, മരട്, തൃപ്പൂണിത്തുറ നഗരസഭാപരിധിയില്‍ ഇതു ബാധകമായിരിക്കും. വടവുകോട് – പുത്തന്‍കുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകളിലെ സ്കൂളുകൾക്കും അവധിയാണ്. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ, അങ്കണവാടി, ഡേ കെയർ എന്നിവയ്ക്കും അവധി ബാധകമാണ്. പൊതുപരീക്ഷകള്‍ക്കു മാറ്റമില്ലെന്നു കളക്ടര്‍ അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.