മുട്ടിൽ വനംകൊള്ള കേസ്: അന്വേഷണത്തിന് സ്റ്റേ ഇല്ല; പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി
- Published by:Rajesh V
- news18-malayalam
Last Updated:
സർക്കാർ വാദം അംഗീകരിച്ച കോടതി കേസ് പരിഗണിക്കുന്നത് രണ്ടാഴ്ചത്തേയ്ക്കു നീട്ടി വച്ചു.
കൊച്ചി: മുട്ടിൽ വനം മുറിക്കൽ കേസിന്റെ എഫ്ഐആർ റദ്ദാക്കണമെന്നും അന്വേഷണം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നുമുള്ള പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി. കേസിലെ പ്രതികളായ ആന്റോ അഗസ്റ്റിൻ, റോജോ അഗസ്റ്റിൻ എന്നിവർ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി തള്ളിയത്. കേസ് അന്വേഷണം നിയമവിരുദ്ധമാണെന്നും സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പട്ടയ ഭൂമിയിലെ മരമാണ് മുറിച്ചു മാറ്റിയതെന്നുമാണ് പ്രതികൾ ഹർജിയിൽ ഉയർത്തിയ വാദം. അതേസമയം ഇതിനെ പൂർണമായും തള്ളിക്കൊണ്ടാണ് സർക്കാർ കോടതിയിൽ നിലപാടെടുത്തത്.
സർക്കാർ ഉത്തരവിനെ ദുർവ്യാഖ്യാനം ചെയ്താണ് മരം മുറിക്കൽ നടത്തിയതെന്നും വലിയൊരു മഞ്ഞുമലയുടെ അറ്റം മാത്രമാണ് പുറത്തു വന്നതെന്നും പ്രാഥമിക അന്വേഷണം മാത്രമാണ് നടന്നിട്ടുള്ളതെന്നും സർക്കാർ കോടതിയിൽ അറിയിച്ചു. വില്ലേജ് ഓഫrസർമാർ ഉൾപ്പടെയുള്ള സർക്കാർ ഉദ്യോഗസ്ഥർക്കും ഉയർന്ന ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന് സംശയിക്കുന്ന കേസാണ് ഇത്. അതുകൊണ്ടു തന്നെ പ്രതികളുടെ ആവശ്യം അംഗീകരിക്കരുതെന്നും സർക്കാർ കോടതിയെ അറിയിച്ചു. സർക്കാർ വാദം അംഗീകരിച്ച കോടതി കേസ് പരിഗണിക്കുന്നത് രണ്ടാഴ്ചത്തേയ്ക്കു നീട്ടി വച്ചു. ഇടക്കാല സ്റ്റേയെങ്കിലും അനുവദിക്കണമെന്ന ആവശ്യവും കോടതി പരിഗണിച്ചില്ല.
advertisement
ഇതിനിടെ, മുട്ടിൽ മരം മുറി കേസ് സംസ്ഥാന സർക്കാരിനെതിരെ ആയുധമാക്കാനൊരുങ്ങുകയാണ് ബിജെപി സംസ്ഥാന നേതൃത്വം. വിഷയത്തിൽ കേന്ദ്ര വനം- പരിസ്ഥിത മന്ത്രാലയം ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്ര സർക്കാരിനെ സമീപിക്കും. ഇതിന്റെ ഭാഗമായി ഡൽഹിയിലെത്തിയ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറെ കണ്ട് വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെടും. മരം മുറിയിൽ വനം വകുപ്പ് കൂടി ഉൾപ്പെട്ടതിനാൽ കേന്ദ്രത്തിന് ഇടപെടാമെന്നാണ് സംസ്ഥാന ബിജെപി നിലപാട്.
advertisement
വയനാട്ടില്‍ മാത്രം 37 കേസുകള്‍ മരംമുറിയുമായി ബന്ധപ്പെട്ട് ഇതിനോടകം രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞു. വയനാട്ടിലെ വിവിധ ഭാഗങ്ങളിലായി ആന്റോയുടെ സഹോദരന്‍ റോജി അഗസ്റ്റിന്റെ നേതൃത്വത്തിലാണ് വ്യാപകമായ മരംകൊളള നടന്നിരിക്കുന്നത്. പലരുടെ പട്ടയ ഭൂമിയില്‍ നിന്നും ഇയാള്‍ മരങ്ങള്‍ മുറിച്ചെടുത്തു. മുഖ്യസൂത്രധാരനായ റോജി അഗസ്റ്റിന്‍ ഒളിവിലാണ്. വയനാട്ടിലെ മുട്ടിൽ മരം മുറിച്ചു കടത്തിയ കേസിൽ പ്രതിപക്ഷം ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ഇന്നലെ നിയമസഭയിൽ ആവശ്യപ്പെട്ടു. വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഒരു ഉന്നതന്റെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നുവെന്നും ഇത്തരം മരങ്ങൾ മുറിക്കാൻ പാടില്ലെന്ന തരത്തിൽ സെക്രട്ടേറിയറ്റിലെ റവന്യു വിഭാഗത്തിൽ രൂപംകൊണ്ട ഉത്തരവ് തിരുത്തിയെന്നും അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ പി.ടി. തോമസ് ആരോപിച്ചു.
advertisement
ഉത്തരവ് ദുർവ്യാഖ്യാനം ചെയ്താണ് മരം മുറിച്ച് കടത്തിയതെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ നിയമസഭയെ അറിയിച്ചു. കോഴിക്കോട്ടെ വനംവകുപ്പ് ഉദ്യോഗസ്ഥന് വീഴ്ച പറ്റിയിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചാലുടൻ നടപടി സ്വീകരിക്കും. 2020 ഒക്‌ടോബറിനും 2021 ഫെബ്രുവരിക്കും ഇടയിലാണ് മരം മുറി നടന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചൂണ്ടിക്കാട്ടി. പട്ടയ ഭൂമിയിൽ നിന്ന് ചന്ദനമരങ്ങൾ ഒഴികെയുള്ളവ മുറിക്കാമെന്ന റവന്യൂ സെക്രട്ടറിയുടെ ഉത്തരവാണ് മറയായത്. തടയുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്ന വിചിത്ര ഉത്തരവ് ആരുടെ നിർദ്ദേശപ്രകാരമാണ് ഇറക്കിയതെന്നും അദ്ദേഹം ചോദിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Jun 09, 2021 1:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുട്ടിൽ വനംകൊള്ള കേസ്: അന്വേഷണത്തിന് സ്റ്റേ ഇല്ല; പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി










