Divorce| ഭര്‍ത്താവ് വിലക്കിയിട്ടും ഭാര്യ അന്യപുരുഷനോട് ഫോണില്‍ സംസാരിക്കുന്നത് അവിഹിതമല്ല; ക്രൂരതയെന്ന് കേരളാ ഹൈക്കോടതി
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ഭാര്യ സ്ഥിരമായി മറ്റൊരാളെ വിളിക്കാറുണ്ടായിരുന്നു എന്നതിന്റെ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രം ഇരുവരും തമ്മിൽ അവിഹിതബന്ധമുണ്ടെന്ന നിഗമനത്തിലെത്താനാകില്ലെന്നും ഹൈക്കോടതി
കൊച്ചി: ഭർത്താവിന്റെ താക്കീത് അവഗണിച്ച് ഭാര്യ രാത്രികാലത്ത് ഉൾപ്പെടെ അന്യപുരുഷനെ നിരന്തരം ഫോൺ വിളിക്കുന്നത് വിവാഹബന്ധത്തോട് കാണിക്കുന്ന ക്രൂരത (Matrimonial Cruelty) ആണെന്ന് കേരള ഹൈക്കോടതി (Kerala High Court). ഒരു ദമ്പതികള്‍ക്ക് വിവാഹമോചനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് കേരള ഹൈക്കോടതി ഈ പരാമര്‍ശം നടത്തിയത്
ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്നും തന്നോട് ക്രൂരത കാണിക്കുന്നതായും ആരോപിച്ച് വിവാഹബന്ധം വേർപെടുത്തണമെന്ന ആവശ്യവുമായി ഭർത്താവ് നൽകിയ ഹർജി മൂവാറ്റുപുഴ കുടുംബ കോടതി തള്ളിയിരുന്നു. ഈ ഉത്തരവിനെതിരെ പരാതിക്കാരൻ നൽകിയ അപ്പീൽ പരിഗണിക്കവെയാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. എന്നാൽ, ഭാര്യ മറ്റൊരാളെ സ്ഥിരമായി ഫോൺ ചെയ്തതു കൊണ്ട് അവർ തമ്മിൽ അവിഹിതബന്ധമുണ്ടെന്ന നിഗമനത്തിലെത്താൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
വിവാഹത്തിന്റെ തുടക്കം മുതൽ തന്നെ ഭാര്യാഭർത്താക്കന്മാർ തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടായിരുന്നുവെന്നും കഴിഞ്ഞ 12 വർഷമായി തങ്ങൾക്കിടയിലെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ ഇവർക്ക് കഴിഞ്ഞില്ലെന്നാണ് തെളിവുകൾ വ്യക്തമാക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
advertisement
ഭാര്യ തന്നോട് കാണിച്ച ക്രൂരത വ്യക്തമാകുന്ന പ്രത്യേക സന്ദർഭങ്ങൾ സംബന്ധിച്ച് ഭർത്താവ് കോടതിയിൽ വാദിക്കുകയും തെളിയിക്കുകയും ചെയ്തിട്ടുണ്ട്. 2012 നവംബർ മുതൽ ഇവർ വേർപിരിഞ്ഞാണ് താമസിക്കുന്നത്. അതിനാൽ, ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 13(1)(IA) പ്രകാരം തന്നോട് കാണിച്ച ക്രൂരതയുടെ പേരിൽ വിവാഹബന്ധം വേർപെടുത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഭർത്താവ് കേസ് ഫയൽ ചെയ്തിട്ടുണ്ടെന്ന് കോടതി വ്യക്തമാക്കി. വിവാഹത്തിന് മുമ്പും അതിനു ശേഷവും സഹപ്രവർത്തകനുമായി ഭാര്യ അവിഹിത ബന്ധം പുലർത്തിയിരുന്നതായാണ് ഭർത്താവ് കോടതിയിൽ വ്യക്തമാക്കിയിരിക്കുന്നത്.
advertisement
ഭാര്യയും ആ വ്യക്തിയും തമ്മിൽ ഇടയ്‌ക്കിടെ ഫോണിൽ ബന്ധപ്പെട്ടിരുന്നതിന്റെ കോൾ റെക്കോർഡുകൾ ഭർത്താവിനുവേണ്ടി അഭിഭാഷകൻ കോടതിയിൽ ഹാജരാക്കി. ഇത് അവർ തമ്മിലുള്ള അവിഹിത ബന്ധത്തിന്റെ തെളിവാണെന്നും വാദിച്ചു. എന്നാൽ വിവാഹേതര ബന്ധത്തെക്കുറിച്ചുള്ള കുടുംബ കോടതിയുടെ കണ്ടെത്തലുകളിൽ ഇടപെടാൻ കോടതി വിസമ്മതിച്ചു.
ഒരു പങ്കാളിയുടെ പെരുമാറ്റം മറ്റൊരാളുടെ മനസ്സിൽ ന്യായമായ ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിൽ ഇരുവരും തമ്മിലുള്ള ദാമ്പത്യ ബന്ധം തുടരുന്നത് സുരക്ഷിതമല്ലെന്നും അത് ക്രൂരതയ്ക്ക് തുല്യമാണെന്നും കോടതി വ്യക്തമാക്കി. ഈ കേസിൽ രാത്രികാലത്ത് ഉൾപ്പെടെ ഭാര്യ ഫോൺ വിളിച്ച സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. തന്റെ മുന്നറിയിപ്പ് അവഗണിച്ച് ഭാര്യ ആ വ്യക്തിയുമായുള്ള ഫോൺ വിളികൾ തുടർന്നിരുന്നുവെന്നും ഭർത്താവ് വ്യക്തമാക്കി.
advertisement
ഇത്തരത്തിൽ ഫോൺ വിളിക്കുന്നത് ഇഷ്ടമല്ലെന്ന് ഭർത്താവ് വ്യക്തമാക്കിയതിന് ശേഷവും, മിക്കവാറും എല്ലാ ദിവസങ്ങളിലും ഒരു ദിവസം തന്നെ പലതവണ ഭാര്യ അന്യപുരുഷനുമായി ഫോണ്‍കോള്‍ തുടർന്നുവെന്നാണ് തെളിവുകൾ ചൂണ്ടിക്കാട്ടുന്നതെന്നും കോടതി പറഞ്ഞു. ഈ തെളിവുകൾ വിവാഹബന്ധത്തിലെ ക്രൂരതയാണ് വ്യക്തമാക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.
എന്നാൽ ഭാര്യ സ്ഥിരമായി മറ്റൊരാളെ വിളിക്കാറുണ്ടായിരുന്നു എന്നതിന്റെ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രം ഇരുവരും തമ്മിൽ അവിഹിതബന്ധമുണ്ടെന്ന നിഗമനത്തിലെത്താനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Feb 22, 2022 12:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Divorce| ഭര്‍ത്താവ് വിലക്കിയിട്ടും ഭാര്യ അന്യപുരുഷനോട് ഫോണില്‍ സംസാരിക്കുന്നത് അവിഹിതമല്ല; ക്രൂരതയെന്ന് കേരളാ ഹൈക്കോടതി








