അത്രക്ക് സ്മാർട്ടാകേണ്ട; 10,475 കോടി രൂപയുടെ സ്മാർട്ട് മീറ്റർ പദ്ധതി കേരളം ഉപേക്ഷിക്കും
- Published by:Rajesh V
- news18-malayalam
Last Updated:
സ്വകാര്യവത്കരണത്തിലേക്കുള്ള നീക്കമെന്നാരോപിച്ച് സ്മാർട്ട് മീറ്ററിനെ ഇടതുസംഘടനകൾ എതിർത്തിരുന്നു. പിന്നാലെ, സിപിഎം കേന്ദ്രനേതൃത്വവും നിലപാടെടുത്തതോടെയാണ് സർക്കാർ തീരുമാനം
കൊച്ചി: 10,475 കോടി രൂപയുടെ സ്മാർട്ട് മീറ്റർ പദ്ധതി കേരളം ഉപേക്ഷിക്കുന്നു. ഇടതുസംഘടനകളുടെയും സിപിഎം കേന്ദ്രനേതൃത്വത്തിന്റെയും സമ്മർദഫലമായാണ് തീരുമാനം. ഇതോടെ 10,475 കോടി രൂപയുടെ കേന്ദ്രപദ്ധതി സംസ്ഥാനത്തിന് നഷ്ടമാവും. സ്മാർട്ട് മീറ്റർ പദ്ധതിക്കുള്ള 8206 കോടി രൂപയ്ക്കുപുറമേ വൈദ്യുതി വിതരണനഷ്ടം കുറയ്ക്കുന്നതിനുള്ള 2269 കോടിയുടെ പദ്ധതിയുമുൾപ്പെടെയാണിത്. തിരിച്ചടയ്ക്കേണ്ടതില്ലാത്ത 2000 കോടി രൂപയിലേറെ കേന്ദ്ര ഗ്രാന്റും കിട്ടുമായിരുന്നു.
സ്വകാര്യവത്കരണത്തിലേക്കുള്ള നീക്കമെന്നാരോപിച്ച് സ്മാർട്ട് മീറ്ററിനെ ഇടതുസംഘടനകൾ എതിർത്തിരുന്നു. പിന്നാലെ, സിപിഎം കേന്ദ്രനേതൃത്വവും നിലപാടെടുത്തതോടെയാണ് സർക്കാർ തീരുമാനം. ഇതുസംബന്ധിച്ച് കേന്ദ്ര ഊർജമന്ത്രാലയത്തിന് കേരളം ഉടൻ കത്തുനൽകും.
പ്രീപെയ്ഡ് സ്മാർട്ട് മീറ്റർ, വൈദ്യുതിവിതരണ നഷ്ടംകുറയ്ക്കൽ എന്നിവ സംയോജിപ്പിച്ചാണ് കേന്ദ്രസർക്കാരിന്റെ റിവാംപ്ഡ് ഡിസ്ട്രിബ്യൂഷൻ സെക്ടർ സ്‌കീം (ആർഡിഎസ്എസ്). രാജ്യത്താകെ ഇത് നടപ്പാക്കാൻ 3,03,758 കോടിയാണ് വകയിരുത്തിയത്. 2025-26 സാമ്പത്തികവർഷത്തിനുള്ളിൽ പൂർത്തിയാക്കണമെന്നതാണ് വ്യവസ്ഥ.
advertisement
2019ലാണ് കെഎസ്ഇബി പദ്ധതിക്ക് തുടക്കമിടുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം കേശവദാസപുരത്ത് നടപ്പാക്കാനായി ടെൻഡർ വിളിച്ചു. എന്നാൽ, കമ്പനി രേഖപ്പെടുത്തിയ തുക കൂടുതലായതിനാൽ ഉപേക്ഷിച്ചു.
പിന്നീട് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് 10,475 കോടി രൂപയുടെ പദ്ധതി കേന്ദ്ര ഊർജമന്ത്രാലയത്തിന് സമർപ്പിച്ചത്. 2022 മാർച്ച് 24ന് കേന്ദ്ര അംഗീകാരം ലഭിച്ചു. മുൻകൂർ ഗ്രാന്റായി 67 കോടിയും അനുവദിച്ചു.
ടോട്ടക്സ് മാതൃക
സ്മാർട്ട് മീറ്റർ ടോട്ടക്സ് മാതൃകയിൽ മാത്രമേ നടപ്പാക്കാവൂവെന്ന് ഊർജമന്ത്രാലയം 2022 ഡിസംബർ 15ന് സംസ്ഥാനങ്ങളെ അറിയിച്ചു. പദ്ധതിനിർവഹണത്തിനായി തെരഞ്ഞെടുക്കപ്പെടുന്ന കമ്പനി 27 മാസംകൊണ്ട് പ്രവൃത്തി പൂർത്തീകരിക്കണം. തുടർന്ന് 93 മാസം മീറ്ററുകൾ പ്രവർത്തനക്ഷമമാക്കി പരിപാലിച്ചതിനുശേഷമേ കെഎസ്ഇബിക്ക് കൈമാറൂവെന്നാണ് ടോട്ടക്സ് മാതൃക.
advertisement
എതിര്‍പ്പുമായി ഇടതുസംഘടനകൾ
ടോട്ടക്സ് മാതൃകയെയാണ് ഇടതുസംഘടനകൾ പ്രധാനമായും എതിർക്കുന്നത്. മീറ്റർ സ്ഥാപിക്കുന്ന കമ്പനി അവർക്കുള്ള തുക എടുത്തതിനുശേഷം മാത്രമേ കെഎസ്ഇബിക്ക് തുക നൽകുള്ളൂവെന്നും ഉപഭോക്താവിൽനിന്നും മീറ്റർ ഒന്നിന് 100-130 രൂപ നിരക്കിൽ മാസം വാടക ഈടാക്കുമെന്നും സംഘടനകൾ ആരോപിക്കുന്നു.സിഡാക്കിനെ ഉപയോഗിച്ച് പൊതുമേഖലയിൽ സ്മാർട്ട് മീറ്റർ സ്ഥാപിക്കണമെന്നാണ് സംഘടനകളുടെ ആവശ്യം.
വിതരണനഷ്ടം കുറയ്ക്കുന്നതിനുള്ള പദ്ധതികൾ കേരളം ടെൻഡർ ചെയ്തെങ്കിലും ഒന്നാംഘട്ടത്തിൽ 36 ലക്ഷം സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിനായുള്ള ടെൻഡർ നടപടി ഇടതുസംഘടനകളുടെ എതിർപ്പുമൂലം വൈകി. സമയപരിധിയിൽ പുരോഗതി കൈവരിക്കാൻ കഴിയാത്തതിനാൽ മുൻകൂറായി ലഭിച്ച 67 കോടി രൂപയുടെ ഗ്രാന്റിൽ ഭൂരിഭാഗവും തിരിച്ചുനൽകേണ്ടിവന്നു.
advertisement
സ്മാർട്ട് മീറ്റർ
ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവ് രേഖപ്പെടുത്തുന്ന ഇലക്ട്രോ- മെക്കാനിക്കൽ മീറ്ററിന് പകരം, മൊബൈൽഫോൺ സിംകാർഡ് ചാർജ്ജ് ചെയ്യുന്നതുപോലെ കെഎസ്ഇബി ഓഫീസിലിരുന്ന് വൈദ്യുതി ചാർജ് ചെയ്യാനും നിയന്ത്രിക്കാനും കഴിയുന്ന ഡിജിറ്റൽ മീറ്ററിംഗ് ഉപകരണമാണ് സ്മാർട്ട് മീറ്റർ. സംസ്ഥാനത്ത് 37ലക്ഷം ഉപഭോക്താക്കൾക്കാണ് ഒന്നാം ഘട്ടമായി നൽകാൻ തീരുമാനിച്ചിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
July 23, 2023 12:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അത്രക്ക് സ്മാർട്ടാകേണ്ട; 10,475 കോടി രൂപയുടെ സ്മാർട്ട് മീറ്റർ പദ്ധതി കേരളം ഉപേക്ഷിക്കും