ഹർത്താലിൽ അക്രമിക്കപ്പെട്ട ബസുകളുമായി KSRTCയുടെ വിലാപയാത്ര
Last Updated:
തിരുവനന്തപുരം: ഹർത്താലിൽ അക്രമിക്കപ്പെട്ട ബസുകളുമായി കെഎസ്ആർടിസിയുടെ വിലാപയാത്ര. കെഎസ്ആർടിസി ചീഫ് ഓഫീസിൽ നിന്ന് സെക്രട്ടേറിയേറ്റിന് സമീപത്തേക്ക് ആയിരുന്നു വിലാപയാത്ര. നിരവധി ജീവനക്കാരും വിലാപയാത്രയിൽ അണിചേർന്നു. സംസ്ഥാനത്താകെ 100 ബസുകളാണ് തകർക്കപ്പെട്ടത്. ഇതേത്തുടർന്ന് കെഎസ്ആർടിസിക്ക് മൂന്നു കോടി 35 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി.
ഒന്നേകാൽ കോടി രൂപ വിലയുള്ള വോൾവോ, സ്കാനിയ ബസുകൾ വരെ അക്രമിക്കപ്പെട്ടുവെന്ന് കെഎസ്ആർടിസി പുറത്തിറക്കിയ പത്രകുറിപ്പിൽ പറയുന്നു. അക്രമിക്കപ്പെട്ട ബസുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ ദിവസങ്ങളോളം വേണ്ടിവരും. ഇത്രയുംദിവസം യാത്രക്കാർക്ക് ഈ റൂട്ടുകളിൽ യാത്രാസൌകര്യം നിഷേധിക്കപ്പെടുന്നത് അവരുടെ മൌലികാവകാശ ധ്വംസനത്തിന് ഇടയാക്കുന്നു. ഗ്രാമീണ മേഖലകളിൽ ഉൾപ്പടെ യാത്രാക്ലേശം രൂക്ഷമാകുമെന്നും കെഎസ്ആർടിസി അധികൃതർ പറയുന്നു.
ഏതൊരു ഹർത്താലിലും എന്ത് കാരണങ്ങളാലും ആദ്യം ആക്രമിക്കപ്പെടുന്നത് കെഎസ്ആർടിസി ബസുകളാണ്. കെഎസ്ആർടിസിയുടെ ഉടമസ്ഥരും ഉപഭോക്താക്കളും ജനങ്ങൾ ആണെന്നിരിക്കെ സ്വന്തം ശരീരത്തിൽ തന്നെ കുത്തി മുറിവേൽപ്പിക്കുന്നതുപോലെയാണ് കെഎസ്ആർടിസി ബസുകൾക്കുനേരെയുള്ള അക്രമം.
advertisement
തിരുവനന്തപുരത്ത് 23 ബസുകളും കൊല്ലത്ത് 21 ബസുകളും പത്തനംതിട്ടയിൽ 10 ബസുകളുമാണ് അക്രമിക്കപ്പെട്ടത്. ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളിൽ നാലു വീതം ബസുകളും അക്രമത്തിന് ഇരയായി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 03, 2019 8:26 PM IST