മലപ്പുറം: മാനസിക പ്രശ്നങ്ങൾ ഉള്ള പെരിന്തൽമണ്ണ തിരൂർക്കാട് സ്വദേശി നൗഫൽ സ്വപ്ന സുരേഷിനെ (Swapna Suresh)ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഗൂഢാലോചന ഉണ്ടെന്ന ആരോപണവുമായി മുൻ മന്ത്രിയും തവനൂർ എംഎൽഎയുമായ കെ.ടി.ജലീൽ. നൗഫലിന്റെ കുഞ്ഞിന്റെ ചികിത്സക്ക് ഫിറോസ് കുന്നുംപറമ്പിൽ സഹായിച്ചതും ചൂണ്ടിക്കാണിച്ചാണ് ജലീലിന്റെ ആരോപണം. ജലീൽ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ,
"നൗഫലും കുടുംബവും ഫിറോസ് കുന്നുംപറമ്പിലിൻറെ ആരാധകർ.
നൗഫലിന്റെ കുട്ടിയുടെ ലിവർ ട്രാൻസ്പ്ലേൻഡേഷന് പണം സ്വരൂപിച്ച് നൽകിയത് ഫിറോസ് കുന്നുംപറമ്പിൽ.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എന്നെ തോൽപിക്കാൻ നൗഫലിന്റെ സഹോദരൻ നിസാർ ദിവസങ്ങളോളം തവനൂരിൽ തമ്പടിച്ച് പ്രവർത്തിച്ചു. മുഖ്യമന്ത്രിയെ കുറിച്ചും കുടുംബത്തെ കുറിച്ചും എന്നെ കുറിച്ചും നൗഫലിനെ കൊണ്ട് നല്ല വാക്കുകൾ പറയിപ്പിച്ചത് ദുരുദ്ദേശത്തോടെ. വോയ്സ് ക്ലിപ്പ് ശ്രദ്ധിച്ചാൽ മറ്റാരോ അദ്ദേഹത്തിന് നിർദ്ദേശം കൊടുക്കുന്നത് മനസ്സിക്കാം.
സർക്കാരിനെ പ്രതിരോധത്തിലാക്കാൻ നൗഫലിനെ ഉപയോഗിച്ച് നടത്തിയ നാടകത്തിന് പിന്നിൽ ആരെന്ന് കണ്ടെത്തണം.
നിയമസഭ നടക്കുമ്പോൾ പ്രതിപക്ഷത്തിന് അടിയന്തിര പ്രമേയത്തിനുള്ള വക ഉണ്ടാക്കിക്കൊടുക്കാൻ നടത്തിയ ഗൂഡാലോചനയാണ് ഇതെന്ന് ന്യായമായും സംശയിക്കണം. "
നൗഫൽ മാനസിക പ്രശ്നമുള്ള ആൾ ആയതുകൊണ്ട് ഫോൺ വിളി വിവാദം അവസാനിക്കില്ല എന്ന് വ്യക്തമാക്കുന്നതാണ് ജലീലിൻ്റെ പോസ്റ്റ്. ഇതിന് പിന്നിൽ യുഡിഎഫിൻ്റെ അജണ്ട ഉണ്ടെന്നാണ് ജലീൽ പറയാതെ പറയുന്നത്. നൗഫലിന്റ അവസ്ഥ ആരോ ദുരുപയോഗം ചെയ്യുക ആയിരുന്നോ എന്ന് പരിശോധിക്കണം എന്നും ജലീൽ സൂചിപ്പിക്കുന്നു. നിയമസഭ ചേരുന്ന സാഹചര്യത്തിൽ ഉണ്ടാകാൻ സാധ്യത ഉള്ള വിവാദങ്ങളും ആരോപണങ്ങളും മുന്നിൽ കണ്ട് " ഒരു മുഴം നീട്ടി എറിയുക " ആണ് കെ.ടി ജലീൽ ഈ ഫേസ്ബുക്പോസ്റ്റിലൂടെ.
Also Read-മുഖ്യമന്ത്രിയുടെയും മകളുടെയും ജലീലിനുമൊക്കെ എതിരെ പറയുന്നത് അവസാനിപ്പിയ്ക്കാന്‍ ഭീഷണിയെന്ന് സ്വപ്ന
അതേസമയം സ്വപ്ന സുരേഷിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ പെരിന്തൽമണ്ണ സ്വദേശി നൗഫലിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ, മാനസിക പ്രശ്നങ്ങൾ ഉള്ള വ്യക്തിയാണ് എന്ന് പോലീസ് പറയുന്നു. നൗഫൽ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടുന്ന ആളാണെന്ന് നൗഫലിന്റെ കുടുംബവും സ്ഥിരീകരിച്ചു. നേരത്തേയും ഇയാൾക്ക് ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും പ്രമുഖ വ്യക്തികളെയും എല്ലാം ഫോണിൽ വിളിച്ച് സംസാരിക്കുന്ന സ്വഭാവം ഉണ്ട്. സ്വപ്ന സുരേഷിനെയും അങ്ങനെ വിളിച്ചത് ആകുമെന്ന് ആണ് കുടുംബം പറയുന്നത്.
ഡിജിപി അടക്കം ഉള്ളവരുടെ ഫോൺ നമ്പർ ശേഖരിച്ച് വിളിക്കുന്ന നൗഫലിന് സ്വപ്നയുടെ ഫോൺ നമ്പർ എങ്ങിനെ ലഭിച്ചു എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. മകൻ്റെ ചികിത്സാർത്ഥം ഒരു വർഷത്തോളം നൗഫൽ കൊച്ചിയിൽ ആയിരുന്നു. മരട് അനീഷ് എന്ന പേര് അപ്പോൾ ലഭിച്ചതോ , അല്ലെങ്കിൽ അവിടെ വച്ച് പരിചയപ്പെട്ട ആരെങ്കിലുമോ ആയിരിക്കാം എന്ന് ആണ് പോലീസ് നിഗമനം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Death Threat, Kt jaleel, Swapna suresh, Swapna Suresh Gold Smuggling