PT സെവൻ എന്ന കാട്ടുകൊമ്പനെ പിടികൂടാൻ മൂന്ന് കുങ്കിയാനകളെയാണ് ദൗത്യസംഘം ഉപയോഗിച്ചത്. ഒരു കാലത്ത് നാട് വിറപ്പിച്ച കൊമ്പൻമാർ തന്നെയാണ് കുങ്കിയാനകളായി എത്തുന്നത്. വനംവകുപ്പ് പിടികൂടി പ്രത്യേക പരിശീലനത്തിലൂടെ മെരുക്കിയെടുക്കുന്ന കാട്ടാനകളാണ് കുങ്കിയാനകൾ. ധോണി എന്നു പേര് മാറ്റിയ PT 7 നെ പിടികൂടാൻ വിക്രം,സുരേന്ദ്രൻ, ഭരതൻ എന്നീ കുങ്കിയാനകളെയാണ് ഉപയോഗിച്ചത്.
ഇതിൽ ഭരതന്റെ ആദ്യത്തെ പേര് കൊല്ലൂർ കൊമ്പൻ എന്നാണ്. വയനാട് കല്ലൂർ എന്ന നാടിനെ വിറപ്പിച്ചു നടന്ന കാട്ടുകൊമ്പനെ 2016 ലാണ് വനം വകുപ്പ് പിടികൂടിയത്. മികച്ച പരിശീലനം നൽകി കൊല്ലൂർ ഭരതൻ എന്ന കാട്ടാന ഭരതൻ എന്ന കുങ്കിയാനയായി മാറി.
അടുത്തത് വിക്രം. ആദ്യത്തെ പേര് വടക്കനാട് കൊമ്പൻ. മറ്റൊരു വയനാടൻ കാട്ടു കൊമ്പൻ. 2017 ലാണ് വയനാട് പൊൻകുഴിയിൽ ഒരാളെ കുത്തിക്കൊലപ്പെടുത്തിയപ്പോൾ
വനം വകുപ്പ് പിടികൂടിയത്.
Also Read- പാലക്കാടിനെ വിറപ്പിച്ച PT 7 ഇനി ‘ധോണി’ എന്നറിയപ്പെടും; പേരുമാറ്റം ആനയെ പിടികൂടിയതിനു പിന്നാലെ
ഇനി കോന്നി സുരേന്ദ്രൻ. ഇവനാണ് ശരിക്കും ഹീറോ. 1999 ൽ പത്തനംത്തിട്ട രാജം പാറയിൽ നിന്നും ഒരു വയസ്സുള്ളപ്പോൾ വനംവകുപ്പിന് കിട്ടിയതാണ്. കോന്നി ആനത്താവളത്തിൽ നാട്ടുകാരുടെ കണ്ണിലുണ്ണിയായി വളർന്ന സുരേന്ദ്രനെ കുങ്കിയാനയാക്കാനുള്ള ശ്രമത്തിനെതിരെ വലിയ പ്രതിഷേധം നടന്നിരുന്നു. നാട്ടുകാർക്ക് ഇവനെ തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ പോലെ നെറ്റിപ്പട്ടം കെട്ടിയ ഗജവീരനായി കാണാനായിരുന്നു ആഗ്രഹം.
എന്നാൽ വനംവകുപ്പിന് മറ്റുള്ള കൊമ്പൻമാരെ ചട്ടം പഠിപ്പിക്കാൻ സുരേന്ദ്രനെ വേണമായിരുന്നു. അങ്ങനെ 2018ൽ തമിഴ്നാട് മുതുമലയിൽ കൊണ്ടുപോയി പ്രത്യേക പരിശീലനത്തിലൂടെ കുങ്കിയാനയാക്കി. കഴിഞ്ഞ ദിവസം വയനാട്ടിൽ PM 2 എന്ന കാട്ടാനയെ തളക്കാനും സുരേന്ദ്രൻ ഉണ്ടായിരുന്നു.
ഇനി PT സെവനെന്ന ധോണിയും ഇവരിൽ ഒരംഗമായി വരും, നാടു വിറപ്പിക്കുന്ന കാട്ടു കൊമ്പനെ പിടികൂടാൻ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.