കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനിലെ വിദ്യാഭ്യാസ വകുപ്പ് ഓഫീസ് അടച്ച് പൂട്ടാൻ നിർദ്ദേശം
- Published by:Jayesh Krishnan
- news18-malayalam
Last Updated:
കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫീസിലെ ജീവനക്കാരുടെ എണ്ണം കുറക്കണമെന്ന് അഡ്മിനിസ്ട്രേറ്റർ നേരത്തെ നിർദേശം നൽകിയിരുന്നു
കൊച്ചി: കേരളവും ലക്ഷദ്വീപുമായുള്ള ബന്ധം കൂടുതൽ നേർക്കുന്നു. കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനിലെ വിദ്യാഭ്യാസ വകുപ്പ് ഓഫീസ് അടച്ച് പൂട്ടാൻ നിർദ്ദേശം നൽകി ഉത്തരവിറങ്ങി.വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരോട് കവരത്തിയിലേക്ക് തിരിച്ചു വരാൻ നിർദേശിക്കുന്ന ഉത്തരവിൽ ഒരാഴ്ചക്കുള്ളിൽ കവരത്തിയിൽ റിപ്പോർട്ട് ചെയ്യാനാണ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുന്നത്. ഓഫീസിലെ എല്ലാ ഉപകരണങ്ങളും കവരത്തിയിലേക്ക് മാറ്റണം. കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫീസിലെ ജീവനക്കാരുടെ എണ്ണം കുറക്കണമെന്ന് അഡ്മിനിസ്ട്രേറ്റർ നേരത്തെ നിർദേശം നൽകിയിരുന്നു. ഇതിന്റെ തുടർച്ചയാണ് പുതിയ ഉത്തരവ്.
ലക്ഷദ്വീപിൽ നിന്ന് കേരളത്തിലേക്ക് പഠിക്കാൻ വരുന്ന വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടിയാണ് വിദ്യാഭ്യാസ വകുപ്പ് കൊച്ചിയിൽ ഓഫീസ് തുടങ്ങിയത്. ഓഫീസ് മാറ്റുന്നത്തോടെ കേരളത്തിൽ പഠനം നടത്തുന്ന ദ്വീപ് വിദ്യാർത്ഥികളുടെ കാര്യങ്ങൾ സങ്കീർണ്ണമാകും. ഇവരുടെ പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കു കവരത്തിയിലെ ഓഫിസുമായി തന്നെ ബന്ധപ്പെടേണ്ടി വരും.
അക്കൗണ്ടന്റ്, സ്റ്റനോഗ്രാഫർ, യു ഡി ക്‌ളാർക്ക്, എൽ ഡി ക്‌ളാർക്ക്, ഓഫീസ് ജീവനക്കാരൻ എന്നിങ്ങനെ അഞ്ചു പേരാണ് കൊച്ചിയിലെ ഓഫിസിൽ ഉള്ളത്. ഇവരോട് ഉടൻ മടങ്ങാനാണ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ ഉത്തരവിൽ പറയുന്നത്. നേരത്തെ കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന കൃഷി വകുപ്പിനെയും മൃഗസംരക്ഷണ വകുപ്പിൻറെയും ഓഫീസിലെ ജീവനക്കാരെയും സമാനരീതിയിൽ സ്ഥലം മാറ്റിയിരുന്നു . ഇതിന് കാരണമായി പറഞ്ഞിരുന്നത് ജീവനക്കാരെ കുറച്ച് ചെലവ് ചുരുക്കുക എന്നതായിരുന്നു. എന്നാൽ പിന്നീട് ഓഫീസുകൾ തന്നെ ഇല്ലാതാകുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ വന്നു . കൊച്ചിയിൽ നിന്നുള്ള ദ്വീപിലേക്കുള്ള കയറ്റുമതിയും അവസാനിപ്പിച്ചു കഴിഞ്ഞു.
advertisement

സർക്കാർ വകുപ്പുകളിലേക്കുള്ള ചരക്കുകൾ മാത്രമാണ് ഇവിടെ നിന്ന് ഇപ്പോൾ കൊണ്ടുപോകുന്നത് . ബേപ്പൂർ തുറമുഖത്തും ഇപ്പോൾ കാര്യമായ രീതിയിൽ പ്രവർത്തനങ്ങൾ നടക്കുന്നില്ല . മംഗലാപുരം കേന്ദ്രീകരിച്ചുകൊണ്ട് ലക്ഷദ്വീപിലേക്കുള്ള മുഴുവൻ പ്രവർത്തനങ്ങളും മാറ്റുന്ന രീതിയിലേക്ക് ആയി കാര്യങ്ങൾ ക്രമപ്പെടുത്തി വരികയാണ്. ഇതിനുവേണ്ടി കൊച്ചിയിലെ ഓഫീസറെ അടക്കം ഇവിടെ നിന്ന് മാറ്റിയിരുന്നു . ഇതിൻറെ തുടർച്ചയായാണ് ഇപ്പോൾ വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരെ ഏതാണ്ട് പൂർണമായും ഇവിടെ നിന്നും ദ്വീപിലേക്ക് മാറ്റുന്നത്.
advertisement

അഡ്മിനിസ്ട്രേറ്ററുടെ നയങ്ങൾക്കെതിരെ ശക്തമായ രീതിയിൽ പ്രക്ഷോഭം തുടരുന്നതിനിടെയാണ് പുതിയ ഉത്തരവുകൾ വരുന്നത് നേരത്തെ കേരള ഹൈക്കോടതിയുടെ പരിഗണനയിൽ നിന്ന് ലക്ഷദ്വീപിനെ മാറ്റാൻ ഉള്ള ഒരു നീക്കം നടത്തിയിരുന്നെങ്കിലും അത് പരാജയപ്പെടുകയാണ് ഉണ്ടായത്. അഡ്മിനിസ്ട്രേറ്ററുടെ നയങ്ങൾക്കെതിരെ തുടർച്ചയായ തിരിച്ചടി ഉത്തരവുകളും ഹൈക്കോടതിയിൽനിന്ന് ഉണ്ടായിരുന്നു .ഇതിനിടെയാണ് കോടതി മാറ്റത്തിന് ഭരണകൂടം ശ്രമിച്ചത് . പുതിയ ഉത്തരവിനെതിരെ യും പ്രതിഷേധം ഉയരാൻ തന്നെയാണ് സാധ്യത. പ്രത്യേകിച്ച് കേരളത്തിൽ ഒട്ടനവധി വിദ്യാർഥികൾ പഠിക്കുന്ന സാഹചര്യത്തിൽ . വിദ്യാർത്ഥി പ്രസ്ഥാനങ്ങളും സമരം ഏറ്റെടുക്കാനുള്ള സാധ്യതയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 02, 2021 6:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനിലെ വിദ്യാഭ്യാസ വകുപ്പ് ഓഫീസ് അടച്ച് പൂട്ടാൻ നിർദ്ദേശം