കൊച്ചി: ഐഷ സുൽത്താനയ്ക്കെതിരായ രാജ്യദ്യോഹകേസിൽ മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് ലക്ഷദ്വീപ് പോലീസ് ഹൈക്കോടതിയിൽ. അറസ്റ്റ് ചെയ്യപ്പെടുമെന്ന ആശങ്ക നിലനിൽക്കുന്നില്ലെന്ന് പോലീസ് ഹർജിയിൽ പറയുന്നു. പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ടത്. ഐഷയ്ക്കെതിരെ ചുമത്തിയ ദേശവിരുദ്ധ വകുപ്പുകൾ നിലനിൽക്കുന്നതാണ്. ക്രിമിനൽ നടപടി ചട്ടം 41 A പ്രകാരമാണ് നോട്ടീസ് നൽകിയതെന്നും പോലീസ് പറയുന്നു. അതുകൊണ്ട് മുൻകൂർ ജാമ്യഹർജി നിലനിൽക്കില്ലെന്നും ലക്ഷദ്വീപ് പോലീസ് വ്യക്തമാക്കുന്നു. വ്യാഴാഴ്‌ചയാണ് ഹർജി ഹൈക്കോടതി പരിഗണിക്കുന്നത്.
ചാനല്‍ ചര്‍ച്ചയ്ക്കിടെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ ബയോവെപ്പണ്‍ എന്ന് പരാമര്‍ശിച്ചതിനെതിരെ ലക്ഷദ്വീപ് ബി.ജെ.പി അധ്യക്ഷന്‍ നല്‍കിയ പരാതിയിലാണ് നടപടി. രാജ്യദ്രോഹക്കുറ്റങ്ങള്‍ ഉള്‍പ്പെടുന്ന 12 എ, 153 ബി വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിയ്ക്കുന്നത്. ഒന്നാം കൊവിഡ് തരംഗത്തില്‍ ഒരു കേസുപോലും റിപ്പോര്‍ട്ടു ചെയ്യാതിരുന്ന ലക്ഷദ്വീപില്‍ അഡ്മിനസ്‌ട്രേറ്ററുടെ പ്രത്യേക നിര്‍ദ്ദേശത്തേത്തുടര്‍ന്ന് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയതിനേത്തുടര്‍ന്ന് കോവിഡ് പടര്‍ന്നു പിടിച്ചിരുന്നു. അഡ്മിനിസ്‌ട്രേറ്ററുടെ നയങ്ങള്‍ ജൈവായുധം പോലെ തനിയ്ക്കു തോന്നുന്നുവെന്നായിരുന്നു ഐഷയുടെ പരമാര്‍ശങ്ങള്‍.
രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും അംഗീകരിയ്ക്കുന്നതില്‍ നിന്നും ജനങ്ങളെ തടയാനും കേന്ദ്ര സർക്കാരിനെതിരെ ലക്ഷദ്വീപിലെ ജനങ്ങളുടെ വികാരം ലക്ഷദ്വീപിലെ പ്രാദേശിക ജനസമൂഹത്തിലെ ജനങ്ങള്‍ക്കിടയില്‍ ഇളക്കിവിട്ടു. ലക്ഷദ്വീപിലെ ജനങ്ങള്‍ക്കുമേല്‍ കൊറോണ വൈറസിനെ ബയോ വെപ്പണായി ഉപയോഗിച്ചു എന്ന് വ്യാജമായി പറഞ്ഞതിലൂടെ ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് രാജ്യത്തെ മറ്റിടങ്ങളിലെ ജനങ്ങളോട് അസഹിഷ്ണുതയും ശത്രുതാമനോഭാവവും ഉടലെടുക്കാന്‍ കാരണമായതായി എഫ്.ഐ.ആറില്‍ പറയുന്നു.
Also Read-
ഈ ഗ്രാമത്തിൽ ജാതിയ്ക്കും മതത്തിനും സ്ഥാനമില്ല; നാല് മുസ്ലീം കുടുംബങ്ങൾക്കായി പള്ളി പണിയാൻ നാട്ടുകാർ
എന്നാൽ ടെലിവിഷൻ ചർച്ചയിലെ പരാമർശം ബോധപൂർവമായിരുന്നില്ല. താൻ പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ചു. സംഭവം വിവാദമായതിനെ തുടർന്ന് മാപ്പ് പറഞ്ഞിട്ടുണ്ട്. കവരത്തിയിലെത്തിയാൽ അറസ്റ്റ് ചെയ്യപ്പെടാൻ സാദ്ധ്യതയുണ്ടെന്നും, അതിനാൽ മുൻകൂർ ജാമ്യം നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ആയിഷാ സുൽത്താന ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കുകയായിരുന്നു. കോടതി ജാമ്യാപേക്ഷ പരിഗണിക്കുകയും ലക്ഷദ്വീപ് ഭരണകൂടം ഇതിൻറെ നിലപാട് അറിയിക്കുവാൻ വേണ്ടി മാറ്റി വയ്ക്കുകയും ആയിരുന്നു .
ചാനൽ ചർച്ചയ്ക്കിടെ പ്രഫുല്‍ പട്ടേലിനെ 'ബയോ വെപ്പൺ' എന്ന് വിശേഷിപ്പിച്ചതിന് എതിരെ ബി ജെ പി ലക്ഷദ്വീപ് അദ്ധ്യക്ഷന്‍ നല്‍കിയ പരാതിയിലാണ് ഐഷയ്ക്കെതിരെ കേസെടുത്തത്. നടപടിയില്‍ പ്രതിഷേധിച്ച് ദ്വീപിലെ ചില ബി ജെ പി നേതാക്കൾ പാർട്ടി വിട്ടിരുന്നു. ഐഷാ സുൽത്താനക്കെതിരെ പരാതി നൽകിയെങ്കിലും ബി ജെ പി നേതാക്കളുടെ പ്രസ്താവനയിൽ പ്രതിഷേധിച്ചും സേവ് ലക്ഷദ്വീപ് ഫോറത്തിൽ നിന്ന് ബി ജെ പിയെയും ഒഴിവാക്കിയിരുന്നു .
ഐഷ സുല്‍ത്താനയ്ക്ക് പിന്തുണയുമായി ലക്ഷദ്വീപില്‍ പ്രക്ഷോഭം നടത്തുന്ന സംഘടനകള്‍ രംഗത്തെത്തി. ഐഷയ്‌ക്കൊപ്പം ദ്വീപിലെ ജനങ്ങള്‍ ഒന്നടങ്കം ഉറച്ചുനില്‍ക്കും. ഭരണകൂടത്തിനെതിരായ വിമര്‍ശനങ്ങള്‍ രാജ്യദ്രോഹക്കുറ്റമായി ചിത്രീകരിയ്ക്കുന്നത് ശരിയല്ലെന്ന് പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ലക്ഷദ്വീപ് സാഹിത്യപ്രവര്‍ത്തക സംഘം പ്രസ്താവനയില്‍ അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.