'ഒരു വിദ്യാർത്ഥിക്ക് തെറ്റാം, പക്ഷേ ഗൈഡിന് പറ്റിയത് ഗുരുതരമായ തെറ്റ്'; ചിന്താ ജെറോമിനോട് ചങ്ങമ്പുഴയുടെ മകൾ
- Published by:Rajesh V
- news18-malayalam
Last Updated:
''ഗൈഡിന് പറ്റിയ തെറ്റ് വളരെ ഗുരുതരമാണ്. അദ്ദേഹത്തിനെതിരെ നടപടിയുണ്ടാകണം. ചിന്ത തെറ്റുപറ്റിയെന്നും ക്ഷമിക്കണമെന്നും പറഞ്ഞാൽ മറ്റെന്തു പറയാനാകും? ''
കൊച്ചി: ‘വാഴക്കുല’ വിവാദത്തിന് പിന്നാലെ സംസ്ഥാന യുവജനക്ഷേമ കമ്മീഷൻ അധ്യക്ഷ ഡോ. ചിന്താ ജെറോം ചങ്ങമ്പുഴയുടെ മകൾ ലളിതയെ വീട്ടിലെത്തി സന്ദർശിച്ചു. ചങ്ങമ്പുഴയുടെ വിഖ്യാത കവിത വാഴക്കുല എഴുതിയത് വൈലോപ്പിള്ളിയാണെന്ന പരാമർശം ചിന്തയുടെ ഡോക്ടറേറ്റ് പ്രബന്ധത്തിൽ കടന്നുകൂടിയതുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് സന്ദർശനം.
പുതുക്കലവട്ടത്തെ വസതിയിൽ അമ്മ എസ്തർ ജെറോമിനും സുഹൃത്തുക്കൾക്കൊപ്പമാണ് ചിന്ത എത്തിയത്. വിഷയത്തിൽ ചങ്ങമ്പുഴ കുടുംബത്തിൽ നിന്ന് ആദ്യം പ്രതികരിച്ചത് ലളിതയായിരുന്നു.
”ഒരു വിദ്യാർത്ഥിക്ക് തെറ്റാം. സ്വാഭാവികമാണ്. തുടക്കം മുതൽ ഞാൻ ചിന്താ ജെറോമിനെ കുറ്റം പറഞ്ഞിട്ടില്ല. പക്ഷേ, ഗൈഡിന് പറ്റിയ തെറ്റ് വളരെ ഗുരുതരമാണ്. അദ്ദേഹത്തിനെതിരെ നടപടിയുണ്ടാകണം. ചിന്ത തെറ്റുപറ്റിയെന്നും ക്ഷമിക്കണമെന്നും പറഞ്ഞാൽ മറ്റെന്തു പറയാനാകും? ചിന്ത വീണ്ടും ഗവേഷണം നടത്തുകയാണെങ്കിൽ ഈ ഗൈഡിനെ വിലയിരുത്താൻ ഏൽപ്പിക്കരുത്”- ലളിത ചങ്ങമ്പുഴ പറഞ്ഞു.
advertisement
തെറ്റ് സംഭവിച്ചത് പരിശോധിക്കുമെന്നും ഗവേഷണപ്രബന്ധം പുസ്തകമാക്കുമ്പോൾ തിരുത്തുവരുത്തുമെന്നും ചിന്ത പറഞ്ഞു. തന്റെ വിവാഹത്തിന് ക്ഷണിക്കുമ്പോൾ തീർച്ചയായും വരണമെന്ന് കൂടി അഭ്യർത്ഥിച്ചാണ് ചിന്ത മടങ്ങിയത്.
ഹൃദയം നിറഞ്ഞ വാത്സല്യത്തോടെയാണ് ലളിതാമ്മ സ്വീകരിച്ചതെന്നും മണിക്കൂറുകൾ വീട്ടിൽ ചെലവഴിച്ചെന്നും ചിന്ത ജെറോം പറഞ്ഞു. എറണാകുളത്ത് വരുമ്പോഴെല്ലാം വീട്ടിൽ എത്തണമെന്ന സ്‌നേഹനിർഭരമായ വാക്കുകൾ പറഞ്ഞാണ് യാത്ര അയച്ചതെന്നും ചിന്താ ജെറോം ഫേസ്ബുക്കിൽ കുറിച്ചു.
advertisement
സംഭവത്തിൽ ലളിത ചങ്ങമ്പുഴ നേരത്തെ ചിന്താ ജെറോമിനെ വിമർശിച്ചിരുന്നു. ചിന്താ ജെറോമിന്റെ പ്രബന്ധത്തിൽ ഗുരുതര പിഴവ് കണ്ടെത്തിയ സാഹചര്യത്തിൽ ഡോക്ടറേറ്റ് റദ്ദാക്കണമെന്നാണ് ലളിത ചങ്ങമ്പുഴ നേരത്തെ ആവശ്യപ്പെട്ടത്. തെറ്റുള്ള പ്രബന്ധത്തിന് എങ്ങനെ ഡോക്ടറേറ്റ് നൽകാൻ കഴിയുമെന്നും ലളിത ചങ്ങമ്പുഴ നേരത്തെ ചോദിച്ചിരുന്നു.
പ്രബന്ധത്തിൽ ചങ്ങമ്പുഴ എഴുതിയ വാഴക്കുല എന്ന കൃതിയുടെ രചയിതാവായി വൈലോപ്പിള്ളിയെ സമർത്ഥിച്ചതാണ് ആദ്യം വിവാദമായത്. പിന്നാലെ കോപ്പിയടി ആരോപണം കൂടി ഉയർന്നത് ചിന്തയെ കൂടുതൽ വെട്ടിലാക്കി. നവ ലിബറൽ കാലഘട്ടത്തിലെ മലയാള കച്ചവടസിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറയായിരുന്നു ചിന്തയുടെ ഗവേഷണ വിഷയം.
advertisement
ചിന്തയുടെ പ്രബന്ധത്തിലെ പിഴവുകൾ, ചില ഭാഗങ്ങൾ മറ്റ് പ്രസിദ്ധീകരണങ്ങളിൽ നിന്ന് പകർത്തിയതാണ് എന്നിവ ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്സിറ്റി ഫോറമാണ് ഗവർണർക്ക് പരാതി നൽകിയത്. ഇതിൽ ചൊവ്വാഴ്ച വൈകിട്ടാണ് ഗവർണർ വിശദീകരണം തേടിയത്. വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കാനാണ് ഗവർണറുടെ തീരുമാനം.
ഇതിന് തൊട്ടു പിന്നാലെയാണ് ഗവേഷണ പ്രബന്ധ വിവാദത്തിൽ നടപടികൾക്ക് കേരള സർവകലാശാല തുടക്കമിട്ടത്. ചിന്തയുടെ ഗൈഡ് കൂടിയായ മുൻ പ്രോ വൈസ് ചാൻസലർ പി പി അജയകുമാറിന്റെ വിശദീകരണം തേടും. ഇക്കാര്യത്തിൽ രജിസ്ട്രാർക്ക് വൈസ് ചാൻസലർ നിർദേശം നൽകിയിരുന്നു. ഓപ്പൺ ഡിഫൻസ് വിവരങ്ങളും അജയകുമാർ നൽകണം.
advertisement
ഗുരുതരമായ തെറ്റുകൾക്ക് പുറമെ കോപ്പിയടിയും നടന്നുവെന്ന പരാതി ഉയർന്നതോടെയാണ് കേരള സർവകലാശാല സമ്മർദത്തിലായത്. ചിന്താ ജെറോമിൻറെ ഗവേഷണ പ്രബന്ധം സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കാനും സർവകലാശാല ആലോചിക്കുന്നുണ്ട്. ഭാഷാ, സാഹിത്യ വിദഗ്ധർ അടങ്ങുന്ന സമിതിയെയാകും രൂപീകരിക്കുക. ശേഷം അടുത്ത ആഴ്ച ഗവർണർക്ക് റിപ്പോർട്ട് നൽകാനാണ് തീരുമാനം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
February 02, 2023 10:24 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഒരു വിദ്യാർത്ഥിക്ക് തെറ്റാം, പക്ഷേ ഗൈഡിന് പറ്റിയത് ഗുരുതരമായ തെറ്റ്'; ചിന്താ ജെറോമിനോട് ചങ്ങമ്പുഴയുടെ മകൾ