സാക്ഷരതാ പ്രേരക്മാരുടെ കുടിശ്ശിക 11 കോടിയോളം; ആരു കാണും 1740 പേരുടെ ദുരിതപർവ്വം?

Last Updated:

ബിജുമോൻ മാത്രമല്ല, സംസ്ഥാനത്തെ 1740 സാക്ഷരതാ പ്രേരക്മാരും ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ പ്രയാസപ്പെടുകയാണ്. സാമ്പത്തിക പ്രതിസന്ധി കനത്തതോടെ ഇതുവരെ 8 പേർ ജീവനൊടുക്കിയെന്ന് സാക്ഷരതാ പ്രേരക് അസോസിയേഷൻ പറയുന്നു

ഇ എസ് ബിജുമോൻ
ഇ എസ് ബിജുമോൻ
തിരുവനന്തപുരം: കൊല്ലത്തെ സാക്ഷരതാ പ്രേരക് ഇ എസ് ബിജുമോൻ ജീവനൊടുക്കിയത് ഓണറേറിയം മുടങ്ങിയതിനെ തുടർന്നുണ്ടായ കടുത്ത സാമ്പത്തിക ബാധ്യത മൂലമെന്ന് കുടുംബം. ബിജുമോൻ ഉൾപ്പെടെയുള്ള പ്രേരക്മാർക്ക് ഓണറേറിയം മുടങ്ങിയിട്ട് ആറുമാസമായി. സമരം ചെയ്തിട്ടും ഫലമുണ്ടായില്ലെങ്കിൽ ജീവനൊടുക്കേണ്ടി വരുമെന്ന് ബിജുമോൻ സങ്കടപ്പെട്ടിരുന്നതായി സുഹൃത്തുക്കളും പറയുന്നു.
ബിജുമോൻ മാത്രമല്ല, സംസ്ഥാനത്തെ 1740 സാക്ഷരതാ പ്രേരക്മാരും ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ പ്രയാസപ്പെടുകയാണ്. സാമ്പത്തിക പ്രതിസന്ധി കനത്തതോടെ ഇതുവരെ 8 പേർ ജീവനൊടുക്കിയെന്ന് സാക്ഷരതാ പ്രേരക് അസോസിയേഷൻ പറയുന്നു. പ്രേരക്മാരുടെ പ്രതിമാസ ശമ്പളം 10,000 രൂപ മുതൽ 12,500 രൂപ വരെയാണ്. ശരാശരി പ്രതിമാസ ശമ്പളം 10,000 രൂപയാണ് എന്ന് കണക്കാക്കിയാൽ ഒരാൾക്ക് നൽകേണ്ടത് 60,000 രൂപയാണ്. അപ്പോൾ നിലവിലെ കുടിശ്ശിക നൽകാൻ ആകെ വേണ്ടത് 10 കോടി 44 ലക്ഷം രൂപയാണ്.
advertisement
ജീവനൊടുക്കിയത് രാഷ്ട്രപതിയുടെ പുരസ്കാരത്തിനർഹനായ സാക്ഷരതാ പ്രേരക്
മികച്ച സാക്ഷരതാ പ്രവർത്തകനുള്ള രാഷ്ട്രപതിയുടെ പുരസ്കാരത്തിനർഹനായ സാക്ഷരതാ മിഷൻ ബ്ലോക്ക് നോഡൽ കോഓർഡിനേറ്ററായിരുന്നു മാങ്കോട് പത്തേക്കർ ബിന്ദു മന്ദിരത്തിൽ ഇ എസ് ബിജുമോൻ(49). അവിവാഹിതനാണ്. അമ്മയ്ക്കും സഹോദരിക്കും ഒപ്പമായിരുന്നു താമസം. 25 വർഷത്തിലധികമായി സാക്ഷരതാ മിഷൻ പ്രവർത്തകനായിരുന്നു.
വേതനം ലഭിക്കാതിരുന്നതിനെത്തുടർന്നു നാളുകളായി ബിജുമോൻ വിഷാദാവസ്ഥയിലായിരുന്നുവെന്നു കേരള സ്റ്റേറ്റ് പ്രേരക് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
advertisement
സംസ്ഥാന സർക്കാർ ബജറ്റിൽ ജോലി സംബന്ധിച്ചു തസ്തിക പുനർവ്യന്യാസം നടപ്പാക്കുകയോ കുടിശിക വേതനം നൽകാൻ പ്രഖ്യാപനം നടത്തുകയോ ചെയ്തില്ലെങ്കിൽ സംസ്ഥാനത്തെ സാക്ഷരതാ പ്രവർത്തകർക്കായി താൻ രക്തസാക്ഷിയാകുമെന്നു പല തവണ പറഞ്ഞിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. 25 വർഷത്തിലധികമായി സാക്ഷരതാ മിഷൻ പ്രവർത്തകനായ ബിജുമോൻ മാധ്യമ പ്രവർത്തകനായും ജോലി ചെയ്തിട്ടുണ്ട്.
പഠിതാക്കൾ കുറവുള്ളവർക്ക് വേതനം തുച്ഛം
2009വരെ സാക്ഷരതാ പ്രേരക്മാർക്ക് വേതനം നൽകിയിരുന്നത് കേന്ദ്രഫണ്ട് ഉപയോഗിച്ചായിരുന്നു. കേന്ദ്ര സഹായം നിലച്ചപ്പോൾ സംസ്ഥാനം ചെലവ് ഏറ്റെടുക്കുകയും വേതനം 12,000– 15,000 രൂപയായി ഉത്തരവ് ഇറക്കുകയും ചെയ്തു. ഇതിന്റെ 60 % സംസ്ഥാന വിഹിതമാണ്. 40% സാക്ഷരതാ മിഷൻ തനതു ഫണ്ടിൽ നിന്നു കണ്ടെത്തണം. സാക്ഷരതാ മിഷനു തനതു വരുമാനം തീരെ കുറവായതിനാൽ 40% വിഹിതം ലഭിക്കാറില്ല.
advertisement
ഇതിനിടെ പ്രേരക്മാർക്ക് ശമ്പളത്തിനായി ടാർഗറ്റ് നിശ്ചയിക്കുകയും ചെയ്തു. 2017ൽ ശമ്പള ഉത്തരവ് ക്രമീകരിച്ച് ഇറക്കിയെങ്കിലും മൂന്നു മാസമാണ് ഇതനുസരിച്ചു വേതനം ലഭിച്ചത്. പിന്നീട് പഠിതാക്കളുടെ എണ്ണം അനുസരിച്ചാണ് പ്രതിഫലം ലഭിക്കുന്നത്. ബ്ലോക്ക് തലത്തിലുള്ള നോഡൽ കോർഡിനേറ്റർക്കു സർക്കാർ ഉത്തരവു പ്രകാരം 15000 രൂപയുണ്ടെങ്കിലും പുതുക്കി നിശ്ചയിച്ച ടാർഗറ്റ് സമ്പ്രദായ പ്രകാരം 8000 രൂപയിൽ കൂടുതൽ ലഭിക്കാറില്ല. പഠിതാക്കൾ കുറവുള്ളവർക്ക് 3000– 4000 രൂപയാണു പ്രതിഫലം. 2022 സെപ്റ്റംബർ വരെയുള്ള 60% വിഹിതം വിതരണം ചെയ്തു. അതിനു ശേഷമുള്ള പ്രതിഫലമാണ് നൽകാനുള്ളത്. ഇവരെ പഞ്ചായത്ത് ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും നടപടി എങ്ങുമെത്തിയില്ല.
advertisement
82 ദിവസമായി സെക്രട്ടേറിയറ്റിന് മുന്നിൽ സമരത്തിൽ
കഴിഞ്ഞ 82 ദിവസമായി സാക്ഷരതാ പ്രേരക് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ പ്രേരക്മാർ സമരത്തിലാണ്. ബജറ്റിൽ ശമ്പളം ലഭിക്കാനുള്ള തുക വകയിരുത്തുമെന്ന പ്രതീക്ഷയിലായിരുന്നു ബിജുമോൻ. ഇതു നടപ്പിലാക്കാതെ വന്നപ്പോഴാണ് എല്ലാ പ്രതീക്ഷയും കൈവിട്ടത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സാക്ഷരതാ പ്രേരക്മാരുടെ കുടിശ്ശിക 11 കോടിയോളം; ആരു കാണും 1740 പേരുടെ ദുരിതപർവ്വം?
Next Article
advertisement
ബീമാപള്ളി ഉറൂസ്: തിരുവനന്തപുരം കോർപറേഷൻ പരിധിയിൽ ശനിയാഴ്ച അവധി
ബീമാപള്ളി ഉറൂസ്: തിരുവനന്തപുരം കോർപറേഷൻ പരിധിയിൽ ശനിയാഴ്ച അവധി
  • തിരുവനന്തപുരം കോർപറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ശനിയാഴ്ച അവധി.

  • തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഓഫീസുകൾക്കും അവധി ബാധകമല്ല.

  • മുൻ നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾക്കും അവധി ബാധകമല്ല, ബീമാപ്പള്ളി ഉറൂസ് മഹോത്സവം നവംബർ 22 മുതൽ.

View All
advertisement