കോട്ടയം: ആശുപത്രിയിൽ ഡോക്ടർമാർക്കെതിരെ കൈയേറ്റമുണ്ടാകുന്ന നിരവധി സംഭവങ്ങളാണ് അടുത്തിടെ കേരളത്തിലുണ്ടായത്. രോഗികളോട് മോശമായി പെരുമാറിയെന്നും ചികിത്സാ വൈകിച്ചെന്നും ആരോപിച്ചായിരുന്നു മർദനം. എന്നാൽ കോട്ടയം കാഞ്ഞിരപ്പള്ളിയിൽ ഡോക്ടർമാർക്ക് പിന്തുണയുമായി നാട്ടുകാർ തെരുവിലിറങ്ങിയതാണ് പുതിയ വാർത്ത. വ്യാജ അഴിമതിക്കേസിൽ ഡോക്ടർമാരെ കുടുക്കാൻ വിജിലൻസ് ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് നാട്ടുകാർ സംഘടിപ്പിച്ചത്.
കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി സർജൻ ബിനു പി ജോണിനെ വ്യാജ അഴിമതി കേസിൽ കുടുക്കാനുള്ള വിജിലൻസ് സംഘത്തിന്‍റെ റെയ്ഡിനെതിരെ കുന്നുംഭാഗത്താണ് പ്രതിഷേധമുയർന്നത്. ‘കൂടെയുണ്ട് നാട്’ എന്ന മുദ്രവാക്യമുയർത്തി കടകളടച്ചും ഓട്ടോറിക്ഷ പണിമുടക്കിയും നാട്ടുകാർ ഒന്നടക്കം ജനറൽ ആശുപത്രി ഡോക്ടർമാർക്കും ജീവനക്കാർക്കും പിന്തുണ പ്രഖ്യാപിച്ചു. ഐക്യദാർഢ്യം പ്രഖ്യാപിച്ച് ദീപങ്ങൾ തെളിയിക്കുകയും ചെയ്തു.
ഓഗസ്റ്റ് മാസത്തിൽ ജനറൽ ആശുപത്രിയിലെ സർജനായിരുന്ന ഡോ. സുജിത്തിനെ മുൻപ് വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് മൂന്നു ദിവസങ്ങൾക്ക് ശേഷം രോഗിയുടെ മകൻ ഡോക്ടറുടെ വീട്ടിൽ വന്ന് പണം കൊടുക്കുകയും കാത്തു നിന്ന വിജിലൻസ് സംഘം അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഓഗസ്റ്റ് മാസത്തിൽ അറസ്റ്റ് ചെയ്ത ഡോക്ടർക്കെതിരെ ഇതുവരെ കുറ്റപത്രം കൊടുക്കാൻ വിജിലൻസ് സംഘം തയാറായിട്ടില്ല. സർജൻമാരെ മാത്രം ഉന്നംവച്ചു കൊണ്ട് വിജിലൻസ് സംഘം നടത്തുന്ന റെയ്ഡ് സ്വകാര്യ ആശുപത്രികളെ സഹായിക്കനാണെന്ന് സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് ചിറക്കടവ് പഞ്ചായത്ത് ആരോഗ്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആന്‍റണി മാർട്ടിൻ പറഞ്ഞു.
അഴിമതിക്കാരായ ഡോക്ടർമാരെ അറസ്റ്റ് ചെയ്യുന്നതിൽ യാതൊരുവിധ തടസവുമില്ല. എന്നാൽ, അഴിമതിയില്ലാതെ ജനങ്ങൾക്കുവേണ്ടി നിൽക്കുന്ന ഡോക്ടർമാരെ എന്തുവില കൊടുത്തും സംരക്ഷിക്കുമെന്നും ആന്‍റണി മാർട്ടിൻ പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്തംഗം ബി രവീന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ഷാജി പാമ്പൂരി, പഞ്ചായത്തംഗം സുമേഷ് ആൻഡ്രൂസ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്‍റ് റെജി കാവുങ്കൽ എന്നിവർ പ്രസംഗിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.