ന്യൂഡല്‍ഹി: ശബരിമലയില്‍ 51 സ്ത്രീകള്‍ പ്രവേശിച്ചെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. എന്നാല്‍ സര്‍ക്കാര്‍ കൈമാറിയ 51 പേരുടെ പട്ടികയില്‍ ബിന്ദുവിന്റെയും മഞ്ജുവിന്റെയും പേരില്ല. ഓണ്‍ലൈനായി ദര്‍ശനത്തിനു രജിസ്റ്റര്‍ ചെയ്തവരുടെ പട്ടികയില്‍ നിന്നുള്ള വിവരങ്ങളാണ് സര്‍ക്കാര്‍ കൈമാറിയിരിക്കുന്നത്. ജനുവരി രണ്ടിന് പുലര്‍ച്ചെയാണ് ബിന്ദുവും കനക ദുര്‍ഗയും ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങളും ഇവര്‍ പുറത്തുവിട്ടിരുന്നു.
ശബരിമലയില്‍ 51 യുവതികള്‍ ദര്‍ശനം നടത്തിയതിന് ഡിജിറ്റല്‍ രേഖകള്‍ ഉണ്ടെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. കോടതിയില്‍ സമര്‍പ്പിക്കാന്‍ ഡിജിപി തയ്യാറാക്കിയ കുറിപ്പിലാണ് ഈ വിവരങ്ങള്‍ ഉള്ളത്. 7564 സ്ത്രീകളാണ് ദര്‍ശനത്തിനായി രജിസ്റ്റര്‍ ചെയ്തത്. ഡിജിറ്റല്‍ സ്കാന്‍ ചെയ്ത രേഖകള്‍ പ്രകാരം 10 നും 50 നും ഇടയില്‍ പ്രായമുള്ള 51 യുവതികള്‍ ഒരു പ്രശ്നവും ഇല്ലാതെ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിട്ടുണ്ട്. സാധാരണ തീര്‍ഥാടകര്‍ ഓണ്‍ലൈന്‍ സൗകര്യം ലഭ്യമാക്കാതെ വന്നിട്ടുണ്ട്, അവരുടെ വിവരം ഈ പട്ടികയില്‍ ഉള്‍പ്പെടുന്നുമില്ല.
പട്ടികയില്‍ 34 ാം പേരായാണ് കനക ദുര്‍ഗ ഉള്‍പ്പെട്ടിരിക്കുന്നത്. ജനുവരി ഒമ്പതിനായിരുന്നു ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന് സാമൂഹിക പ്രവര്‍ത്തകയായ മഞ്ജു അവകാശപ്പെട്ടത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും ഇവര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു. ഇവരും ഓണ്‍ലൈനായി ദര്‍ശനത്തിന് അപേക്ഷ നല്കിയവരില് ഉള്‍പ്പെടുന്നില്ല.
Dont Miss: BREAKING: കനക ദുര്‍ഗയ്ക്കും ബിന്ദുവിനും മുഴുവൻ സംരക്ഷണം നല്‍കണം: സുപ്രീംകോടതി
കേരള ദളിത് ഫെഡറേഷന് സംസ്ഥാന സെക്രട്ടറിയാണ് 39 കാരിയായ മഞ്ജു. ഇവര്‍ സന്നിധാനത്ത് നില്ക്കുന്ന ദൃശ്യങ്ങളായിരുന്നു നേരത്തെ പുറത്തുവന്നത്. സര്‍ക്കാര്‍ നല്കിയ 51 പേരുടെ പട്ടികയില്‍ ഏറ്റവും കുറഞ്ഞ പ്രായം 41 ആണ്. 41- 49 വയസ്സ് പ്രായമുള്ളവരാണ് പട്ടികയിലുള്‍പ്പെട്ട 51 പേരും.
Also Read: ശബരിമലയില്‍ ദര്‍ശനം നടത്തിയതായി യുവതി; വീഡിയോ പുറത്തുവിട്ടു
സുരക്ഷ ആവശ്യപ്പെട്ട ബിന്ദുവും കനക ദുര്‍ഗയും നല്കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് സര്‍ക്കാര്‍ 51 സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശനം നടത്തിയെന്ന് അറിയിച്ചത്. ദര്‍ശനം നടത്തിയവരില്‍ കൂടുതലും ആന്ധ്രപ്രദേശ് തമിഴ്നാട് സ്വദേശികളാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.