തിരുവനന്തപുരം: അരിക്കൊമ്പൻ വിഷയത്തിൽ കോടതി ജനങ്ങളുടെ വികാരം ശ്രദ്ധിക്കാതിരുന്നത് ദൗർഭാഗ്യകരമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. ജനങ്ങളുടെ പ്രയാസം കോടതിയെ ബോധ്യപ്പെടുത്താനുള്ള എല്ലാ വഴികളും പ്രയോജനപ്പെടുത്തും.കുങ്കിയാനകൾ ചിന്നക്കനാലിൽ തുടരും. സർക്കാർ ജനങ്ങളുടെ ദുരിതമകറ്റാനുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.
ആനയെ പിടികൂടാതെ മറ്റൊരു നടപടിയും സാധ്യമല്ല. ആനയെ പിടികൂടാതെ ആകാശത്തു നിന്നു റേഡിയോ കോളർ വച്ചുപിടിപ്പിക്കുമോ എന്നും മന്ത്രി ചോദിച്ചു. കുങ്കിയാനകൾ ചിന്നക്കനാലിൽ തുടരും. സർക്കാർ ജനങ്ങളുടെ ദുരിതമകറ്റാനുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.
Also Read- മിഷൻ അരിക്കൊമ്പന് തിരിച്ചടി; കൂട്ടിലടക്കണ്ട, റേഡിയോ കോളർ ഘടിപ്പിച്ച് നിരീക്ഷിക്കാൻ ഹൈക്കോടതി
അരിക്കൊമ്പനെ പിടികൂടി മാറ്റി പാർപ്പിക്കുന്ന വിഷയം വിദഗ്ദ സമിതി റിപോർട്ട് വന്ന ശേഷം പരിഗണിക്കാമെന്നായിരുന്നു ഹൈക്കോടതി നിർദേശം. അഞ്ചംഗ വിദഗ്ദ്ധ സമിതിയെ നിയോഗിക്കാമെന്നും കോടതി വ്യക്തമാക്കി. വേണമെങ്കിൽ അരിക്കൊമ്പനെ പിടിച്ച് റേഡിയോ കോളർ വച്ച് കാട്ടിലേക്ക് വിടാമെന്നും കോടതി പറഞ്ഞു.
പി.ടി. സെവനെ കൈകാര്യം ചെയ്തത് മോശമായാണ്. അതുപോലെ അരി കൊമ്പനെ കൈകാര്യം ചെയ്യാൻ സമ്മതിക്കില്ല എന്നും കോടതി വ്യക്തമാക്കി. ശാന്തമ്പാറ ചിന്നക്കനാൽ പഞ്ചായത്തുകളെ കേസിൽ കക്ഷി ചേർത്തു. റേഡിയോ കോളർ വച്ച് തുറന്ന് വിട്ടാൽ പ്രശ്നം തീരുന്നില്ല എന്ന് വനം വകുപ്പ് കോടതിയെ അറിയിച്ചിരുന്നു. പ്രദേശത്ത് ജാഗ്രത തുടരണമെന്നും വനം വകുപ്പിലെ വിദഗ്ദ്ധസംഘം പ്രദേശത്ത് തുടരട്ടെ എന്ന് കോടതി പറഞ്ഞു.
ഇതിനിടയിൽ അരിക്കൊമ്പനെ പിടികൂടുന്നത് വൈകുന്ന സാഹചര്യം വന്നതോടെ ചിന്നക്കനാൽ അടക്കം പതിമൂന്നു പഞ്ചായത്തുകളിൽ നാളെ ജനകീയ ഹർത്താൽ പ്രഖ്യാപിച്ചു. ഇടുക്കിയിലെ കുംകി ആനത്താവളത്തിന് മുൻപിൽ നാട്ടുകാർ പ്രതിഷേധം നടത്തി. ആനത്താവളത്തിലേയ്ക് കയറാനുള്ള നാട്ടുകാരുടെ ശ്രമം പൊലീസ് തടഞ്ഞു. ചിന്നക്കനാൽ ബോഡിമെട്ട് പാത ഉപരോധിച്ചായിരുന്നു പ്രതിഷേധം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.