മനുഷ്യത്വരഹിതമായ പ്രവൃത്തി, ലേബർ ഓഫീസറുടെ റിപ്പോർട്ട് കിട്ടിയാൽ ഉടൻ നടപടി; വി ശിവൻകുട്ടി
- Published by:ASHLI
- news18-malayalam
Last Updated:
ശക്തമായ തൊഴിൽ നിയമം നടപ്പിലാക്കിയിരിക്കുന്ന കേരളത്തിൽ ഇത് അനുവദിക്കാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി
തിരുവനന്തപുരം: കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ ഉണ്ടായ തൊഴിൽ പീഡനം അനുവദിക്കാൻ സാധിക്കില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി. ഇത് തൊഴിലാളി വിരുദ്ധ സമീപനമാണ്, കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായത് ലജ്ജിപ്പിക്കുന്ന പ്രവർത്തനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടാർഗറ്റ് കൈവരിക്കാഞ്ഞാൽ തൊഴിലാളികളോട് മനുഷ്യത്വ രഹിതമായ പ്രവർത്തനമാണ് അവർക്കു ചെയ്യുന്നത്. ശക്തമായ തൊഴിൽ നിയമം നടപ്പിലാക്കിയിരിക്കുന്ന കേരളത്തിൽ ഇത് അനുവദിക്കാനാകില്ല. ജില്ല ലേബർ ഓഫീസറോട് അന്വേഷിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്, വേഗത്തിൽ റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചതിന് ശേഷം ഉടൻ നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
തൊഴിലാളികൾ പരാതിപ്പെടാത്തതാണ് കാരണം. ചില കടകളുടെ മുന്നിൽ 'ഊണ് റെഡി' എന്ന ബോർഡുമായി പ്രായമായവർ നിൽക്കുന്നത് സങ്കടകരമായ കാഴ്ചയാണ്. ഇവർക്ക് കസേരകൾ അനുവദിക്കാനും കാലാവസ്ഥ നേരിടാൻ വേണ്ട സംവിധാനങ്ങൾ ഒരുക്കാനും ഉത്തരവ് പുറപ്പെടുവിച്ചു. തൊഴിലാളികൾ പരാതിപ്പെടുന്നില്ലെങ്കിലും ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടാൽ സർക്കാർ നടപടി എടുക്കും. ഇത് മാപ്പ് അർഹിക്കാത്ത സംഭവമാണെന്നും, ഇത്തരം അനുഭവങ്ങൾ നേരിടുന്നവർ ലേബർ ഓഫീസിൽ ഭയമില്ലാതെ പരാതി നൽകാമെന്നും അല്ലെങ്കിൽ മന്ത്രിയെ നേരിട്ടുകണ്ടു പരാതിനൽകാമെന്നും അദ്ദേഹം പറഞ്ഞു.
advertisement
കൊച്ചിയിൽ ഹിന്ദുസ്ഥാൻ പവർ ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് വൻതൊഴിൽ ചൂഷണം നടന്നത്. ടാർഗറ്റ് പൂർത്തിയാകാത്തവരെ കഴുത്തിൽ നായ്ക്കളുടെ ബെൽറ്റ് ഇട്ട് നടത്തിക്കുന്ന ദൃശ്യങ്ങളാണ് പുറത്തെത്തിയത്. പഴം ചവച്ച് തുപ്പി നിലത്തിട്ട ശേഷം അത് നക്കിയെടുക്കാനായി തൊഴിലാളികളെ പ്രേരിപ്പിക്കുന്ന തരത്തിലുള്ള വീഡിയോകളാണ് പുറത്തെത്തുന്നത്. പെരിന്തൽമണ്ണ, കൊച്ചി എന്നിവിടങ്ങളിൽ നിയമനം നൽകാമെന്ന് വാഗ്ധാനം ചെയ്താണ് ഉദ്യോഗാർത്ഥികളെ ഇവർ തിരഞ്ഞെടുക്കുന്നത്.
വീടുകളിൽ പാത്രങ്ങളും മറ്റും വിൽക്കാൻ എത്തുന്ന ആളുകളെയാണ് ഇത്തരത്തിൽ ദിവസവും ടാർഗറ്റ് പൂർത്തിയാക്കാത്തതിന്റെ പേരിൽ ചൂഷണം ചെയ്യുന്നത്. സ്ഥാപന ഉടമ ഉബൈദിന്റെ പേരിലാണ് പരാതി ലഭിച്ചിരിക്കുന്നത്. ഈ സ്ഥാപനത്തിൽ ടാർഗറ്റ് പൂർത്തിയാക്കാത്തതിന്റെ പേരിൽ തൊഴിലാളികളെ അടിവസ്ത്രത്തിൽ നിർത്തുകയും അസഭ്യം പറയുന്നതും പതിവാണെന്ന് പരാതിക്കാരൻ പറയുന്നു. ഉടമയായ ഉബൈദ് മുമ്പും സമാന കേസിൽ ജയിലിൽ പോയിരുന്നു. പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുകൾ ഉണ്ട്.
advertisement
സ്ഥാപനത്തിൽ ജോലിക്കായി എത്തുന്ന സ്ത്രീകളെ ദുരുപയോഗം ചെയ്തുവെന്ന പീഡന കേസിലെ പ്രതി കൂടിയാണ് സ്ഥാപനഉടമയായ ഉബൈദ്. ടാർഗറ്റ് ഇല്ലെന്നാണ് ജോലിയിൽ പ്രവേശിക്കുന്ന സമയത്ത് പറയുക എന്നാൽ വൈകാതെ ഉടമകൾ അത് തലയിൽ വെച്ച് കെട്ടും. ഒരു ദിവസം 2000 രൂപയ്ക്ക് താഴെയാണ് വില്പനയെങ്കിൽ അതിനനുസരിച്ചാണ് ശിക്ഷ. ദിവസം ഒരു കച്ചവടവും കിട്ടാത്തവരെ രാത്രിയിൽ വിളിച്ചുവരുത്തി നനഞ്ഞ തോർത്ത് കൊണ്ട് ശരീരം മുഴുവൻ അടിക്കുകയും അസഭ്യം പറയുകയും ചെയ്യും. പലർക്കും ഈ അനുഭവം ഉണ്ടായിട്ടുണ്ടെന്നും പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ നേരത്തെ ഇതുമായി ബന്ധപ്പെട്ട് പരാതി നൽകിയെങ്കിലും പ്രയോജനമുണ്ടായില്ലെന്നും റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
April 05, 2025 5:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മനുഷ്യത്വരഹിതമായ പ്രവൃത്തി, ലേബർ ഓഫീസറുടെ റിപ്പോർട്ട് കിട്ടിയാൽ ഉടൻ നടപടി; വി ശിവൻകുട്ടി