കോഴിക്കോട് വീണ്ടും ഷിഗെല്ല; മുമ്പും കേസുകള്‍ ഉണ്ടായിട്ടുണ്ട്; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ്
- Published by:Asha Sulfiker
- news18-malayalam
Last Updated:
ഷിഗെല്ല മുമ്പും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍
കോഴിക്കോട്: വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തതോടെ ഭീതിയൊഴിയാതെ കോഴിക്കോട്. ഫറോക്ക് കല്ലമ്പാറയില്‍ ഒന്നര വയസ്സുകാരനാണ് ഇന്നലെ ഷിഗെല്ല ബാധിച്ചത്.
കോഴിക്കോട് പത്ത് ദിവസത്തിനിടെ ഷിഗെല്ല ബാക്ടീരിയ ബാധിച്ചവരുടെ എണ്ണം എട്ടായി. ഇതില്‍ ഒരു കുഞ്ഞു മരിക്കുകയും ചെയ്തിരുന്നു. വയറിളക്കവും പനിയും ബാധിച്ച ഒന്നരവയസ്സുകാരന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഏഴ് പേരാണിപ്പോള്‍ ചികിത്സയിലുള്ളത്.
മെഡിക്കല്‍ കോളജിന് സമീപമുള്ള കോട്ടാംപറമ്പ് മുണ്ടിക്കല്‍ത്താഴത്താണ് ആദ്യം ഷിഗെല്ല കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഷിഗെല്ല മുമ്പും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ വി. ജയശ്രീ പറഞ്ഞു.
advertisement
കോട്ടാംപറമ്പില്‍ കിണറുകളില്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടപടികള്‍ പുരോഗമിക്കുകയാണ്. കല്ലമ്പാറയിലും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്ത് ക്ലോറിനേഷന്‍ തുടങ്ങി. തിരുവനന്തപുരത്ത് നിന്നെത്തിയ ആരോഗ്യപ്രവര്‍ത്തകരുടെ സംഘം സ്ഥലത്ത് പരിശോധനയും തെളിവെടുപ്പും നടത്തുന്നുണ്ട്. വെള്ളത്തില്‍ നിന്ന് തന്നെയാവാം ഷിഗെല്ല ബാക്ടീരിയ പകര്‍ന്നതെന്ന അനുമാനത്തിലാണ് ആരോഗ്യവകുപ്പ്. ഷിഗെല്ല ബാക്ടീരിയ മനുഷ്യനിലേക്ക് പടര്‍ന്നത് വെള്ളത്തിലൂടെയാണെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന്റെ പ്രാഥമിക പഠനത്തില്‍ കണ്ടെത്തിയിരുന്നു.
advertisement
കേക്ക് കഴിച്ചിട്ടും രോഗം ബാധിച്ചവരുണ്ടെന്നിരിക്കെ വെള്ളത്തിലൂടെയാണ് ബാക്ടീരിയ പകര്‍ന്നതെന്ന് സ്ഥിരീകരിക്കാനാവില്ലെന്നാണ് വിദ്ഗധ സംഘത്തിന്റെ വിലയിരുത്തല്‍. കേക്ക് കഴിക്കാത്തവര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. കിണറിലെ വെള്ളം കൂടുതല്‍ പരിശോധനകള്‍ നടത്താനാണ് സംഘത്തിന്റെ തീരുമാനം. പ്രദേശത്തെ മുഴുവന്‍ വീടുകളും സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തിയശേഷം സമഗ്രമായ റിപ്പോര്‍ട്ട് ഒരാഴ്ച്ചക്കകം നല്‍കുമെന്ന് സംഘത്തിലെ ഡോക്ടര്‍മാര്‍ പറഞ്ഞു.
advertisement
മെഡിക്കല്‍ കോളജിന് സമീപപ്രദേശത്തെ 39 പേര്‍ക്കാണ് ഇതുവരെ ഷിഗെല്ലയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. വയറിളക്കം, പനി ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ വന്നവരാണിപ്പോള്‍ നിരീക്ഷണത്തിലുള്ളത്. കോട്ടാംപറമ്പില്‍ ഷിഗെല്ല ബാധിച്ച് മരിച്ച കുട്ടിയുടെ വീടുമായി ബന്ധമുള്ളവര്‍ക്കാണ് ഷിഗെല്ല ബാധിച്ചത്. കുട്ടിയുടെ വീടുമായി ബന്ധപ്പെട്ടവരെല്ലാം ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. പ്രദേശത്തെ 300 കിണറുകളില്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തി ജലം ശുദ്ധീകരിച്ചിട്ടുണ്ട്. സന്നദ്ധസംഘടനകളുടെ സഹായത്തോടെ കൂടുതല്‍ കിണറുകള്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തുമെന്ന് ആരോഗ്യവകുപ്പധികൃതര്‍ വ്യക്തമാക്കി.
advertisement
ഡോ. കെ സി സച്ചിന്‍, ഡോ.നിഖിലേഷ് മേനോന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് തെളിവെടുപ്പും പരിശോധനയും നടത്തുന്നത്. ഷിഗെല്ല ബാക്ടീരിയ കൂടുതല്‍ ആളുകളിലേക്ക് പടരാതെ തടയാന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പധികൃതര്‍ പറഞ്ഞു. ഷിഗെല്ല സ്ഥിരീകരിച്ച രണ്ട് കുട്ടികള്‍ ഇപ്പോഴും മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 25, 2020 6:28 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോഴിക്കോട് വീണ്ടും ഷിഗെല്ല; മുമ്പും കേസുകള്‍ ഉണ്ടായിട്ടുണ്ട്; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ്