നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത വാഹനത്തില്‍ പെണ്‍സുഹൃത്തിനൊപ്പം നിരത്തിലിറങ്ങിയ കുട്ടി ഡ്രൈവറെ (Child Driver) വീട്ടിലെത്തി കൈയ്യോടെ പൊക്കി മോട്ടോര്‍ വാഹന വകുപ്പ് (MVD) ഉദ്യോഗസ്ഥര്‍. ആലുവയില്‍ വാഹനപരിശോധന നടത്തുന്നതിടെയാണ് കുട്ടമശേരി സ്വദേശിയായ കുട്ടി ഡ്രൈവര്‍ നമ്പര്‍ പ്ലേറ്റിലാത്ത ബൈക്കില്‍ പെണ്‍സുഹൃത്തിനൊപ്പം പോകുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്.
പരിശോധനക്കായി വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും ഇത് അനുസരിക്കാതെ കുട്ടിഡ്രൈവര്‍ വേഗത്തില്‍ പോവുകയാണ് ചെയ്തത്. വാഹനത്തിന്‍റെ മറ്റൊരു വശത്ത് രേഖപ്പെടുത്തിയ രജിസ്ട്രേഷന്‍ ശ്രദ്ധയില്‍പ്പെട്ട ഉദ്യോഗസ്ഥന്‍ ഇത് ഉപയോഗിച്ച് വാഹനത്തിന്‍റെ ഉടമയെ കണ്ടെത്തി. പക്ഷേ ബൈക്ക് താന്‍ വിറ്റെന്ന് അറിയിച്ച ഇയാള്‍ പുതിയ ഉടമയുടെ നമ്പര്‍ എംവിഡിക്ക് കൈമാറി.
4 പേരുടെ കൈകളിലൂടെ വാഹനം കൈമറിഞ്ഞെങ്കിലും ഉടമസ്ഥാവകാശം (ownership) മാറ്റിയിരുന്നില്ല. തുടര്‍ന്ന് 2021ല്‍ ഈ വാഹനത്തിനെതിരേ എടുത്ത ഒരു കേസ് കണ്ടെത്തുകയും അതില്‍നിന്ന് അന്നത്തെ ഉടമയെ എംവിഡി ബന്ധപ്പെട്ടു. ശേഷം ഈ വാഹനം വില്‍ക്കുന്നതിന് ഏല്‍പ്പിച്ചിരുന്ന ഇടനിലക്കാരനായ വ്യക്തി മുഖാന്തരമാണ് പുതിയ ഉടമയെ കണ്ടെത്തിയത്.
നിലവിലെ വാഹനത്തിന്‍റെ ഉടമയുടെ അനുജന്റെ സുഹൃത്താണ് മോട്ടോര്‍ വാഹന വകുപ്പ് പരിശോധന നടത്തിയപ്പോള്‍ വാഹനം ഉപയോഗിച്ചിരുന്നതെന്ന് എംവിഡി ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഒടുവില്‍ അന്വേഷണം നടത്തി കുട്ടമശ്ശേരിയിലെ വീട്ടിലെത്തിയ സംഘം കുട്ടി ഡ്രൈവറെ കൈയോടെ പൊക്കി. സുഹൃത്തിന്റെ വാഹനത്തിന് സ്പെയര്‍ പാര്‍ട്സ് വാങ്ങാനെന്ന പേരിലാണ് കുട്ടി ബൈക്ക് ഓടിക്കാന്‍ വാങ്ങിയത്.
ലൈസന്‍സില്ലാതെ വാഹനം ഉപയോഗിച്ചു, വില്‍പ്പന നടന്നിട്ടും ഉടമസ്ഥാവകാശം മാറ്റിയില്ല, വാഹന പരിശോധനയ്ക്കിടെ ആവശ്യപ്പെട്ടിട്ടും നിര്‍ത്താതെ പോയി എന്നീ കുറ്റങ്ങള്‍ക്ക് എംവിഡി കേസെടുത്തു. എറണാകുളം എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ. ജി. അനന്തകൃഷ്ണന്റെ നിര്‍ദേശപ്രകാരം സ്‌ക്വാഡിലെ അസി. വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ദിപു പോള്‍, ടി.എ. സമീര്‍ ബാബു എന്നിവരാണ് പരിശോധന നടത്തിയത്.
സ്കൂൾ തുറക്കൽ: വിദ്യാർഥികൾക്കായി കൂടുതൽ സർവീസുകൾ നടത്തുമെന്ന് KSRTC
തിരുവനന്തപുരം: സ്കൂളുകൾ പൂർണ തോതിൽ തുറക്കുന്ന (School Opening) സാഹചര്യത്തിൽ വിദ്യാർഥികൾക്കായി കൂടുതൽ സർവീസുകൾ നടത്തുമെന്ന് കെഎസ്ആർടിസി (KSRTC). ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവും, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയും തമ്മിൽ നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ ധാരണയായത്. സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വിദ്യാർഥികൾ നേരിടാൻ സാധ്യതയുള്ള യാത്രാദുരിതത്തെക്കുറിച്ച് ന്യൂസ് 18 നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
ഈ പ്രശ്നം സർക്കാരിന്‍റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇക്കാര്യത്തിൽ മന്ത്രിതല കൂടിയാലോചന നടന്നത്. ഇതിന്‍റെ അടിസ്ഥാനത്തിൽ സ്കൂളുകളിൽ വിദ്യാർത്ഥികൾക്ക് പോയി വരുന്നതിന് പരമാവധി സർവ്വീസുകൾ അയക്കുന്നതിന് എല്ലാ ക്രമീകരണങ്ങളും കെഎസ്ആർടിസി ഒരുക്കിയതായി സിഎംഡി അറിയിച്ചു. ഇത്തരത്തിൽ സുഗമമായ യാത്രാ സൗകര്യത്തിനാവശ്യമായ പരമാവധി സർവ്വീസുകൾ നടത്താൻ എല്ലാ യൂണിറ്റുകൾക്കും നിർദ്ദേശം നൽകിയതായും സിഎംഡി അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.