ഇടുക്കി: വെള്ളയാംകുടിയില്‍ നിയന്ത്രണം നഷ്ടപ്പെട്ട് ഉയര്‍ന്നുപൊങ്ങിയ ബൈക്ക് ട്രാന്‍സ്ഫോര്‍മര്‍ വേലിക്കെട്ടിനുള്ളില്‍ കുടുങ്ങിയ സംഭവത്തില്‍ മൂന്നു ബൈക്കുടമകള്‍ക്കെതിരെ കേസ്. എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ പികെ നസീര്‍ അപകടസ്ഥലം സന്ദര്‍ശിച്ചു. മത്സരയോട്ടത്തെ തുടര്‍ന്നാണ് അപകടമുണ്ടായത് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മൂന്നു ബൈക്കുടമകള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
മോട്ടര്‍ വാഹന വകുപ്പ് നിര്‍ദേശപ്രകാരം മൂന്ന് ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. ബൈക്കുകളുടെ സൈഡ് വ്യൂ മിററും പിന്നിലെ നമ്പര്‍ പ്ലേറ്റും മോഡിഫൈ ചെയ്തതായി കണ്ടെത്തി. ഇവരുടെ ലൈസന്‍സ് റദ്ദുചെയ്യും. ബൈക്കുകളുടെ ആര്.സി. റദ്ദു ചെയ്യുന്ന കാര്യവും മോട്ടോര്‍ വാഹന വകുപ്പ് പരിഗണിക്കും.
നൂറുകിലോമീറ്റര്‍ സ്പീഡില്‍ വന്നാല്‍ മാത്രമേ ഏഴടിയിലധികം ഉയരത്തില്‍ ബൈക്ക് പൊങ്ങാന്‍ സാധ്യതയുള്ളൂ എന്ന് പി.കെ.നസീര്‍ പറഞ്ഞു. ബൈക്ക് ഓടിച്ചിരുന്ന വിഷ്ണുപ്രസാദ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഒപ്പമുണ്ടായിരുന്നവരുടെ ബൈക്കില്‍ കയറി രക്ഷപ്പെടുകയും ചെയ്തിരുന്നു. സംഭവത്തില്‍ കെഎസ്ഇബി നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നു.
അപകടത്തില്‍ 12,160 രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നും നഷ്ടപരിഹാരം ഈടാക്കാന്‍ നടപപടിയെടുക്കുമെന്നും കെ.എസ്.ഇ.ബി വ്യക്തമാക്കി. ഇത് സംബന്ധിച്ച് കെ.എസ്.ഇ.ബി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
കെ.എസ്. ഇ.ബി അധികൃതരെത്തി വൈദ്യതി ബന്ധം വിച്ഛേദിച്ചതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. പൊലീസും അഗ്നിരക്ഷ സേനയമെത്തി ജെസിബിയുടെ സഹായത്തോടെയാണ് വാഹനം പുറത്തെടുത്തത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.