'നിയമസഭയിലേക്ക് മത്സരിക്കാൻ ലതിക സുഭാഷ് യോഗ്യ, സീറ്റ് നൽകാത്തത് പാർട്ടിയുടെ വീഴ്ചയല്ല': ഉമ്മൻ ചാണ്ടി
Last Updated:
സ്ഥനാർഥിത്വം ലഭിക്കാത്തതിനെ തുടർന്ന് രാജിവച്ച മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിച്ചേക്കും.
തിരുവനന്തപുരം: നിയമസഭയിലേക്ക് മത്സരിക്കാൻ ലതിക സുഭാഷിന് യോഗ്യതയുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി. അതേസമയം, ലതിക സുഭാഷിന് സീറ്റ് നൽകാത്തത് പാർട്ടിയുടെ വീഴ്ചയല്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഏറ്റുമാനൂർ മണ്ഡലം തന്നെ വേണമെന്ന് അവർ നിർബന്ധം പിടിച്ചതാണ് പ്രശ്നങ്ങൾ ഉണ്ടാക്കിയത്. ഏറ്റുമാനൂർ സീറ്റ് കേരള കോൺഗ്രസിന് നൽകിയതാണെന്നും അവരിൽ നിന്ന് ആ സീറ്റ് വാങ്ങി നൽകണമെന്നാണ് അവർ ആവശ്യപ്പെട്ടതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
ലതികയ്ക്ക് പകരം ഒരു സീറ്റ് നൽകാൻ ഒരുക്കമായിരുന്നെന്നും വൈപ്പിൻ സീറ്റ് അവർ ചോദിച്ചത് അവസാന നിമിഷം ആയിരുന്നെന്നും അതിനാലാണ് സീറ്റ് നൽകാൻ കഴിയാതിരുന്നതെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാൻ അവർക്ക് സീറ്റിന് അർഹതയുണ്ട്. നിർഭാഗ്യകരമായ സ്ഥിതിവിശേഷമാണ് ഉണ്ടായതെന്നും ഇക്കാര്യത്തിൽ ഒരു പുനഃപരിശോധനയ്ക്ക് സാധ്യത കുറവാണെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.
advertisement
അതേസമയം, സ്ഥനാർഥിത്വം ലഭിക്കാത്തതിനെ തുടർന്ന് രാജിവച്ച മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിച്ചേക്കും. ഇതിന്റെ ഭാഗമായി ലതിക സുഭാഷ് ഇന്ന് പ്രവര്‍ത്തകരുടെ യോഗം വിളിച്ചിട്ടുണ്ട്. യോഗത്തിനു ശേഷം വൈകിട്ട് പ്രഖ്യാപനം ഉണ്ടായേക്കും. കോണ്‍ഗ്രസ് ഇനി ഒരു സീറ്റ് തന്നാലും സ്വീകരിക്കില്ലെന്നും കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വം രാജി വയ്ക്കുമെന്നും ലതിക വ്യക്തമാക്കിയിട്ടുണ്ട്.
സീറ്റ് നിഷേധിച്ചത് ആരെന്ന് അറിയില്ലെന്നും ഭാവി പരിപാടി സംബന്ധിച്ച് ഇന്ന് നിര്‍ണായക തീരുമാനം എടുക്കുമെന്നും ലതികാ സുഭാഷ് പറഞ്ഞു. ഇനി കോണ്‍ഗ്രസ് പാര്‍ട്ടി ഒരു സീറ്റ് തന്നാല്‍ ഇത്തവണ മത്സരിക്കില്ല. കെ പി സി സി പ്രസിഡന്റിനെ വിളിച്ചിട്ട് ഫോണ്‍ പോലും എടുത്തില്ല. ഏറ്റുമാനൂര്‍ സീറ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ചു. ഏറ്റുമാനൂര്‍ ഇല്ലെങ്കിലും വൈപിനില്‍ മത്സരിക്കാന്‍ തയ്യാറായിരുന്നുവെന്നും എന്നാല്‍ അതും നിഷേധിച്ചെന്ന് ലതിക പറയുന്നു.
advertisement
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ഇന്നലെ ലതികാ സുഭാഷ് മഹിളാ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവച്ചിരുന്നു. ഇതിനു പിന്നാലെ കെ പി സി സി അങ്കണത്തിൽ വച്ച് തല മുണ്ഡനം ചെയ്തായിരുന്നു ലതികാ സുഭാഷിന്റെ പ്രതിഷേധം. കോൺഗ്രസ് നന്നാകണമെന്നും പ്രവർത്തകരുടെ വികാരം നേതൃത്വം മാനിക്കണമെന്നും വാർത്താസമ്മേളനത്തിൽ അവർ ആവശ്യപ്പെട്ടു. ഇനി ഒരു അപ്പകക്ഷണത്തിനു വേണ്ടിയും കാത്തിരിക്കില്ല. മറ്റ് രാഷ്ട്രീയ പാർട്ടികളിലേക്ക് ഇല്ലെന്നും ലതിക സുഭാഷ് വ്യക്തമാക്കിയിരുന്നു.
പാർട്ടിക്ക് വേണ്ടി അലയുന്ന വനിതകളെ സ്ഥാനാർഥി പട്ടികിയിൽ അവഗണിച്ചു എന്ന് ലതികാ സുഭാഷ് പറഞ്ഞു. ബിന്ദു കൃഷ്ണയ്ക്ക് കൊല്ലം ജില്ലയിൽ പേരുറപ്പിക്കാൻ കരയേണ്ടി വന്നു. തിരുവനന്തപുരത്ത് രമണി പി നായർ അടക്കമുള്ള നേതാക്കളെ അവഗണിച്ചു. ഏറ്റുമാനൂരിൽ താൻ സീറ്റ് ആഗ്രഹിച്ചിരുന്നു. സീറ്റ് ലഭിക്കാത്തതിൽ നിരാശയുണ്ടെന്നും ലതികാസുഭാഷ് പറഞ്ഞിരുന്നു.
advertisement
സ്ഥാനാര്‍ഥി പട്ടികയില്‍ സ്ത്രീകള്‍ തഴയപ്പെട്ടു. വര്‍ഷങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യമുള്ള സ്ത്രീകളാണ് കടുത്ത അവഗണന അനുഭവിക്കുന്നത്. 14 ജില്ലകളില്‍ 14 സ്ഥാനാര്‍ഥികളെങ്കിലും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അതും ഉണ്ടായില്ല. തനിക്ക് സീറ്റ് നിഷേധിച്ചത് കടുത്ത അനീതിയാണെന്നും അവര്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 15, 2021 11:23 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'നിയമസഭയിലേക്ക് മത്സരിക്കാൻ ലതിക സുഭാഷ് യോഗ്യ, സീറ്റ് നൽകാത്തത് പാർട്ടിയുടെ വീഴ്ചയല്ല': ഉമ്മൻ ചാണ്ടി