• HOME
  • »
  • NEWS
  • »
  • kerala
  • »
  • മുഖ്യമന്ത്രിയുടെ വെല്ലുവിളി ഏറ്റെടുത്തു; LDF, UDF സർക്കാരുകളെ താരതമ്യം ചെയ്ത് ഉമ്മൻ ചാണ്ടി

മുഖ്യമന്ത്രിയുടെ വെല്ലുവിളി ഏറ്റെടുത്തു; LDF, UDF സർക്കാരുകളെ താരതമ്യം ചെയ്ത് ഉമ്മൻ ചാണ്ടി

എല്ലാം ശരിയാക്കും എന്ന് പറഞ്ഞു ജനങ്ങളെ കബളിപ്പിച്ചു അധികാരത്തിൽ വന്ന ഇടതു സർക്കാർ സ്വന്തമായി അവകാശപ്പെടാൻ ഒരു വൻകിട പദ്ധതികൾ പോലുമില്ലാതെ യു ഡി എഫ് കാലത്തെ വികസനങ്ങളുടെ മറവിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു കൊണ്ടാണ് പിണറായി സർക്കാർ പടിയിറങ്ങുന്നത്.

oommen chandy

oommen chandy

  • News18
  • Last Updated :
  • Share this:
    കോട്ടയം: കഴിഞ്ഞദിവസം ആയിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷത്തെ വെല്ലുവിളിച്ചത്. 'തെരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലെത്തി നിൽക്കുകയാണ്. ഇനിയെങ്കിലും വർഗീയതയും വ്യക്തിഹത്യയും നുണപ്രചരണങ്ങളും മാറ്റി നിർത്തി നാടിന്റെ വികസനവും ക്ഷേമവും ചർച്ച ചെയ്യാൻ യു ഡി എഫും ബി ജെ പിയും തയ്യാറാകുമോ? കഴിഞ്ഞ അഞ്ചു വർഷത്തെ എൽ ഡി എഫ് സർക്കാരും അതിനു തൊട്ടു മുമ്പുള്ള യു ഡി എഫ് സർക്കാരും നടത്തിയ വികസന - സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾ കണക്കുകൾ നിരത്തി, കൃത്യമായ വസ്തുതകൾ മുന്നോട്ടു വച്ച് താരതമ്യം ചെയ്യാനുള്ള ധൈര്യം യു ഡി എഫിനുണ്ടോ? ജനാധിപത്യ സംവിധാനത്തിന് അകത്ത് ജനങ്ങളോട് കാണിക്കേണ്ട ഉത്തരവാദിത്തം നിറവേറ്റാൻ ഈ വെല്ലുവിളി ഏറ്റെടുക്കുമോ?' - എന്നായിരുന്നു ആ ചോദ്യം. ഇതിന് മറുപടിയായാണ് ഉമ്മൻ ചാണ്ടി വിശദമായി മറുപടി നൽകിയിരിക്കുന്നത്.

    മുഖ്യമന്ത്രിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു

    അഞ്ചു വര്‍ഷത്തെ എൽ ഡി എഫ് സര്‍ക്കാരിന്റെയും അതിനു മുമ്പുള്ള യു ഡി എഫ് സര്‍ക്കാരിന്റെയും വികസന ക്ഷേമപ്രവര്‍ത്തനങ്ങള്‍ കൃത്യമായ കണക്കുകളും വസ്തുതകളും നിരത്തി താരതമ്യം ചെയ്തുകൊണ്ട് വെല്ലുവിളി ഏറ്റെടുക്കുന്നു. ഈ കഴിഞ്ഞ അഞ്ചു വർഷം ഒന്നും അവകാശപ്പെടാനില്ലാതെ വലിയ തോതില്‍ പ്രചരിപ്പിക്കുന്ന കാര്യങ്ങള്‍ രണ്ടു സര്‍ക്കാരുകളെ തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ കുമിളപോലെ പൊട്ടും.

    1. ക്ഷേമപെന്‍ഷന്‍

    യു ഡി എഫ് - 800 രൂപ മുതല്‍ 1500 രൂപ വരെ മുൻ സര്‍ക്കാര്‍ 14 ലക്ഷം നല്കിയിരുന്നത് 34.43 ലക്ഷമാക്കി. ഇരട്ടപെന്‍ഷന്‍ അനുവദിച്ചു. യു ഡി എഫ് അധികാരത്തിൽ വന്നാൽ അത് 3000 രൂപയാക്കും. ശമ്പള കമ്മീഷന്‍ മാതൃകയില്‍ ക്ഷേമപെന്‍ഷന്‍ കമ്മീഷന്‍ രൂപീകരിക്കും.

    എൽ ഡി എഫ് - 1000 മുതല്‍ 1500 രൂപ വരെ. യു ഡി എഫിന്റെ അവസാന വര്‍ഷം ബാങ്ക് വഴിയുള്ള പെന്‍ഷന്‍ വിതരണം സി പി എം മുടക്കി. ഇരട്ടപെന്‍ഷന്‍ അവസാനിപ്പിച്ച് സാമൂഹ്യക്ഷേമപെന്‍ഷനും ക്ഷേമനിധി ബോര്‍ഡ് പെന്‍ഷനും ഒന്നാക്കിയപ്പോഴാണ് പെന്‍ഷന്‍കാരുടെ എണ്ണം 59 ലക്ഷമായത്. കോവിഡ് കാലത്തു മാത്രമാണ് എൽ ഡി എഫ് ക്ഷേമപെന്‍ഷന്‍ എല്ലാ മാസവും നല്കിയത്. അടുത്ത അഞ്ചു വര്‍ഷം കൊണ്ട് ക്ഷേമപെന്‍ഷന്‍ 2500 രൂപയാക്കുമെന്ന് വാഗ്ദാനം.

    2. സൗജന്യ അരി

    യു ഡി എഫ് - യു ഡി എഫ് എ പി എല്‍ ഒഴികെ എല്ലാവര്‍ക്കും അരി സൗജന്യമാക്കി. എ പി എല്‍കാര്‍ക്ക് 8.90 രൂപ. ഓണത്തിനും ക്രിസ്മസിനും റംസാനും ഭക്ഷ്യക്കിറ്റ്.

    എൽ ഡി എഫ് - സൗജന്യ അരി നിര്‍ത്തലാക്കി. ബി പി എല്ലുകാരില്‍ നിന്ന് രണ്ടു രൂപയും എ പി എല്ലുകാരില്‍ നിന്ന് രണ്ടു രൂപ അധികവും വാങ്ങുന്നു. വര്‍ഷത്തില്‍ മൂന്നു തവണ നല്കിയിരുന്ന ഭക്ഷ്യക്കിറ്റ് നിര്‍ത്തലാക്കി.

    3. മെഡിക്കല്‍ കോളേജ്

    യു ഡി എഫ് - 40 വര്‍ഷമായി അഞ്ച് മെഡിക്കല്‍ കോളജുകൾ ഉണ്ടായിരുന്നത് യു ഡി എഫ് എട്ട് ആക്കി വർധിപ്പിച്ചു. മഞ്ചേരി, ഇടുക്കി, പാലക്കാട് എന്നിവയാണവ. 16 ആക്കാന്‍ ലക്ഷ്യമിട്ടു, പക്ഷേ, ഇടതു സർക്കാർ അവ നിർത്തലാക്കി. 30 വര്‍ഷത്തിനു ശേഷം തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍ 2 പുതിയ ഡെന്റല്‍ കോളജുകള്‍ തുടങ്ങി.

    എൽ ഡി എഫ് - യു ഡി എഫ് വിഭാവനം ചെയ്ത തിരുവനന്തപുരം ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളജ്, കോന്നി, കാസര്‍കോഡ്, വയനാട്, ഹരിപ്പാട് എന്നീ മെഡിക്കല്‍ കോളജുകള്‍ക്ക് തടസം സൃഷ്ടിച്ചു. കേരളത്തിന് പ്രതിവര്‍ഷം 500 എം ബി ബി എസ് സര്‍ക്കാര്‍ സീറ്റ് നഷ്ടപ്പെട്ടു. മെഡിക്കല്‍ സ്വാശ്രയഫീസ് ഇപ്പോള്‍ 7 ലക്ഷമായി. ഇത് 20 ലക്ഷമാക്കാനാണ് നീക്കം നടക്കുന്നത്.

    4. കോക്ലിയര്‍ ഇംപ്ലാന്റേഷന്‍

    യു ഡി എഫ് - 652
    എൽ ഡി എഫ് - 391

    5. കാരുണ്യ പദ്ധതി

    യു ഡി എഫ് - കാരുണ്യയില്‍ 1.42 ലക്ഷം പേര്‍ക്ക് 1200 കോടി രൂപയുടെ ധനസഹായം നല്‍കി. ഗുരുതരമായ 11 ഇനം രോഗങ്ങള്‍ ബാധിച്ച പാവപ്പെട്ടവര്‍ക്ക് രണ്ട് ലക്ഷം രൂപ വരെ നല്‍കി.

    എൽ ഡി എഫ് - എൽ ഡി എഫ് കാരുണ്യപദ്ധതി ഇൻഷുറന്‍സ് അധിഷ്ഠിതമാക്കി സങ്കീര്‍ണമാക്കി. കാരുണ്യ ലോട്ടറി ആരോഗ്യവകുപ്പില്‍ നിന്ന് ധനവകുപ്പ് ഏറ്റെടുത്തതോടെ ഫണ്ട് നിലച്ചു.

    6. ആരോഗ്യകിരണം

    യു ഡി എഫ് - ആശ്വാസകിരണം, സമാശ്വാസം, സ്‌നേഹസ്പര്‍ശം, സ്‌നേഹപൂര്‍വം, വികെയര്‍ തുടങ്ങിയ പദ്ധതികളിലൂടെ കിഡ്‌നി രോഗികള്‍, ഡയാലിസിസ് നടത്തുന്നവര്‍, ഹീമോഫീലിയ രോഗികള്‍, അരിവാള്‍ രോഗികള്‍, പൂര്‍ണശയ്യാവലംബരായവര്‍, അവിവാഹിതരായ അമ്മമാര്‍ തുടങ്ങിയവര്‍ക്ക് സാമൂഹിക സുരക്ഷാമിഷന്‍ മുഖേന ധനസഹായം.

    എൽ ഡി എഫ് - ഈ വിഭാഗത്തിന് ധനസഹായം നിഷേധിച്ചു. ആശ്വാസകിരണം പദ്ധതിയില്‍ പൂര്‍ണശയ്യാവലംബരായ 1,14,188 ഗുണഭോക്താക്കള്‍ക്ക് 13 മാസമായി 89 കോടി രൂപ കുടിശിക. സമാശ്വാസം പദ്ധതികളില്‍ കിഡ്‌നി രോഗികള്‍, ഹീമോഫീലിയ രോഗികള്‍, അരിവാള്‍ രോഗികള്‍ എന്നിവര്‍ക്കും അവിവാഹിതരായ അമ്മമാര്‍ക്കും മാതാപിതാക്കള്‍ മരിച്ച കുട്ടികള്‍ക്കും നല്കുന്ന ധനസഹായം നിലച്ചു.

    7. മൃതസഞ്ജീവനി അവയവമാറ്റം പദ്ധതി

    യു ഡി എഫ് - 683
    എൽ ഡി എഫ് - 269

    8. വന്‍കിട പദ്ധതികള്‍

    യു ഡി എഫ് - കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം എന്നിവ 90% പൂര്‍ത്തിയാക്കി. വിഴിഞ്ഞം പദ്ധതി 1000 ദിവസം കൊണ്ട് പൂര്‍ത്തിയാക്കുമായിരുന്നു. സ്മാര്‍ട്ട് സിറ്റി ഒന്നാം ഘട്ടം പൂര്‍ത്തിയാക്കി. തിരുവനന്തപുരം കോഴിക്കോട് ലൈറ്റ് മെട്രോ പ്രഖ്യാപിച്ചു. സ്പീഡ് റെയിലിനു പകരം സബര്‍ബന്‍ ട്രെയിന്‍ പദ്ധതി.

    എൽ ഡി എഫ് - യു ഡി എഫിന്റേതല്ലാതെ മറ്റൊരു പദ്ധതിയില്ല. വിഴിഞ്ഞം പദ്ധതി ഇപ്പോഴും ഇഴയുന്നു. സ്മാര്‍ട്ട് സിറ്റി ഒരടി പോലും മുന്നോട്ടു പോയില്ല. ലൈറ്റ് മെട്രോ പ്രഖ്യാപിച്ചത് തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍.

    9. രാഷ്ട്രീയ കൊലപാതകം

    യു ഡി എഫ് - പതിനൊന്ന് രാഷ്ട്രീയ കൊലപാതകങ്ങള്‍.
    എൽ ഡി എഫ് - 38 രാഷ്ട്രീയകൊലപാതകങ്ങള്‍. ആറ് രാഷ്ട്രീയ കൊലക്കേസുകള്‍ സി ബി ഐ അന്വേഷിക്കുന്നു. സി ബി ഐ അന്വേഷണം തടയാന്‍ രണ്ടു കോടി രൂപ ഖജനാവില്‍ നിന്നു ചെലവഴിച്ചു.

    12. പിഎസ് സി നിയമനം

    യു ഡി എഫ് - 1,76,547 നിയമനങ്ങള്‍. ഇതില്‍ പി എസ് സി നിയമനം മാത്രം 1,58,680. റാങ്ക് ലിസ്റ്റ് 11 തവണ നീട്ടി. എപ്പോഴും ലൈവ് റാങ്ക് ലിസ്റ്റ് ഉണ്ടെന്ന് ഉറപ്പുവരുത്തി.

    എൽ ഡി എഫ് - പി എസ് സി അഡൈ്വസ് - 1,55,544. ഭരണത്തിന്റെ അവസാന നാളില്‍ ഒരു തവണ മാത്രം റാങ്ക് ലിസ്റ്റ് നീട്ടി. പി എസ് സി പരീക്ഷയില്‍ കോപ്പിയടിയും നൂറുകണക്കിന് ആളുകള്‍ക്ക് പുറംവാതില്‍ നിയമനവും.

    13 റബര്‍ സബ്‌സിഡി

    യുഡിഎഫ് - റബറിന് 150 രൂപ ഉറപ്പാക്കുന്ന വിലസ്ഥിരതാ ഫണ്ടിലേക്ക് 300 കോടി വകയിരുത്തി. റബറിന് വിലക്കുറവായിരുന്നതിനാല്‍ 70 രൂപ വരെ സബ്‌സിഡി നല്കി. ഇനി താങ്ങുവില 250 രൂപ.

    എൽ ഡി എഫ് - 2021 ലെ ബജറ്റില്‍ റബറിന്റെ തറവില 175 രൂപയാക്കി. റബറിന് ഇപ്പോള്‍ 170 രൂപ വിലയുണ്ട്. 5 രൂപ സബ്‌സിഡി നല്കിയാല്‍ മതി. ഇനി താങ്ങുവില 250 രൂപ.

    14. ബൈപാസുകള്‍

    യു ഡി എഫ് - കോഴിക്കോട് ബൈപാസ് പൂര്‍ത്തിയായി. കൊല്ലം, ആലപ്പുഴ ബൈപാസ് നിര്‍മാണോദ്ഘാടനം നടത്തി. ഇവയുടെ നിര്‍മാണത്തിന് 50 ശതമാനം ഫണ്ട് നല്കി. കരമന- കളയിക്കാവിള, കഴക്കൂട്ടം- കാരോട് ബൈപാസുകളുടെ ഒന്നാംഘട്ടം ഉദ്ഘാടനം ചെയ്തു.

    എല്‍ഡിഎഫ് - 2021 ജനുവരി 21നാണ് ആലപ്പുഴ ബൈപാസ് പൂര്‍ത്തിയാക്കിയത്. കൊല്ലം ബൈപാസ് തുറന്നത് 2019 ജനുവരി 15നും.

    15. പാലങ്ങള്‍

    യുഡിഎഫ് - 1600 കോടി ചെലവിട്ട് 227 പാലങ്ങള്‍ പൂര്‍ത്തിയാക്കി.
    എല്‍ഡിഎഫ് - ഏതാനും പാലങ്ങള്‍ തുറന്ന് വന്‍ ആഘോഷം നടത്തി

    16. എല്ലാവര്‍ക്കും പാര്‍പ്പിടം

    യുഡിഎഫ് - 4.4 ലക്ഷം വീടുകള്‍ നിര്‍മിച്ചു.
    എല്‍ഡിഎഫ് - 2.5 ലക്ഷം വീടുകള്‍ നിർമിച്ചു.

    17. ജനസമ്പര്‍ക്കം

    യുഡിഎഫ് - മൂന്നു ജനസമ്പര്‍ക്കപരിപാടികളില്‍ 11,45,449 പരാതികളില്‍ തീര്‍പ്പുകല്‍പ്പിച്ചു. 242.87 കോടി രൂപയുടെ ധനസഹായം നല്കി. ജനസമ്പര്‍ക്ക പരിപാടിയുടെ അടിസ്ഥാനത്തില്‍ നിലവിലുള്ള ചട്ടങ്ങളില്‍ മാറ്റം വരുത്തി 45 ഉത്തരവുകള്‍ പുറപ്പെടുവിച്ചു. ഈ പരിപാടിക്ക് യുഎന്‍ അവാര്‍ഡ് ലഭിച്ചു.

    എല്‍ഡിഎഫ് - ജനസമ്പര്‍ക്ക പരിപാടി പൊളിക്കാന്‍ പലയിടത്തും ഉപരോധിച്ചു. ക്ലര്‍ക്ക് ചെയ്യേണ്ട പണിയാണിതെന്ന് അധിക്ഷേപിച്ചു. ഭരണത്തിന്റെ അവസാന നാളുകളില്‍ മന്ത്രിമാരെ വച്ച് താലൂക്ക് അടിസ്ഥാനത്തില്‍ ഇതേപരിപാടി പേരുമാറ്റി ചെയ്തു.

    18. പട്ടയവിതരണം

    യുഡിഎഫ് - 1.79 ലക്ഷം
    എല്‍ഡിഎഫ് 1.76 ലക്ഷം

    19. ശബരിമല

    യുഡിഎഫ് - ശബരിമലയില്‍ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാനുള്ള ശക്തമായ നിലപാട് സ്വീകരിച്ചു. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നിയമപോരാട്ടം നടത്തി. 12.67 ഹെക്ടര്‍ വനഭൂമി പെരിയാര്‍ ടൈഗര്‍ സംരക്ഷിതമേഖലയില്‍ നിന്ന് നേടിയെടുത്തു. നിലയ്ക്കലില്‍ 110 ഹെക്ടര്‍ വനഭൂമി ബേസ് ക്യാമ്പിന് നല്കി.

    എൽ ഡി എഫ് - യു ഡി എഫ് നിലപാട് തള്ളി യുവതികളെ കയറ്റണം എന്ന നിലപാട് സ്വീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സുപ്രീംകോടതി വിധി ഉണ്ടായി.

    20. പൊതുമേഖലാ സ്ഥാപനങ്ങള്‍

    യു ഡി എഫ് - യുഡിഎഫ് കാലത്ത് 5 വര്‍ഷത്തെ സഞ്ചിത നഷ്ടം 213 കോടി രൂപ. 899 കോടി രൂപയുടെ ധനസഹായം.

    എൽ ഡി എഫ് - പൊതുമേഖലാസ്ഥാപനങ്ങളുടെ 2019-20ലെ മാത്രം നഷ്ടം 3148.18 കോടി രൂപ. പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് ബന്ധുക്കളുടെ കൂട്ടനിയമനം.

    21. പ്രവാസകാര്യം

    യു ഡി എഫ് - ആഭ്യന്തര സംഘര്‍ഷം ഉണ്ടായ ഇറാഖ്, ലിബിയ, യെമന്‍ എന്നിവിടങ്ങളില്‍ നിന്ന് 3865 മലയാളികളെ സുരക്ഷിതരായി തിരികെയെത്തിച്ചു.

    എൽ ഡി എഫ് - കോവിഡ് മഹാമാരി ഉണ്ടായപ്പോള്‍ അന്യസംസ്ഥാനങ്ങളിലും വിദേശത്തുമുള്ള മലയാളികള്‍ നാട്ടില്‍ എത്താതിരിക്കാന്‍ തടസം സൃഷ്ടിച്ചു. ഗള്‍ഫിലും മറ്റും അനേകം മലയാളികള്‍ കോവിഡ് മൂലം മരിച്ചുവീണു.

    22. പൊതുകടം

    യു ഡി എഫ് - 2016ല്‍ കേരളത്തിന്റെ പൊതുകടം 1,57,370 കോടി രൂപ. കടവര്‍ധന 76%

    23. പൊതുകടം

    യു ഡി ഫ് - കാലത്തു പൊതുകടം വെറും 1,57,370 കോടി രൂപ ആയിരുന്നു. എൽ ഡി എഫ് അത് 3,27,655 കോടി രൂപയായി ഉയർത്തി. 1,72,85 കോടി രൂപ ഈ സര്‍ക്കാര്‍ മാത്രം കടംവാങ്ങി. കടവര്‍ധന 108% വര്‍ധന.

    24. സാമ്പത്തിക വളര്‍ച്ചാ നിരക്ക്

    യു ഡി എഫ് - 5 വര്‍ഷം 2011-16. ശരാശരി വളര്‍ച്ചാ നിരക്ക് 6.42 %
    എൽ ഡി എഫ് - 5 വര്‍ഷം 2016- 21. ശരാശരി വളര്‍ച്ചാ നിരക്ക് 5.28%

    എല്ലാം ശരിയാക്കും എന്ന് പറഞ്ഞു ജനങ്ങളെ കബളിപ്പിച്ചു അധികാരത്തിൽ വന്ന ഇടതു സർക്കാർ സ്വന്തമായി അവകാശപ്പെടാൻ ഒരു വൻകിട പദ്ധതികൾ പോലുമില്ലാതെ യു ഡി എഫ് കാലത്തെ വികസനങ്ങളുടെ മറവിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു കൊണ്ടാണ് പിണറായി സർക്കാർ പടിയിറങ്ങുന്നത്.
    Published by:Joys Joy
    First published: